വടക്കഞ്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന മംഗലംഡാം കനാൽപദ്ധതി യോഗം.
വടക്കഞ്ചേരി: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ വരൾച്ചാ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ സമയബന്ധിതമായി ഏകീകൃതരീതിയിൽ രണ്ടാംവിള കൃഷി നടത്തുവാൻ മംഗലംഡാം കനാൽപദ്ധതി യോഗം തീരുമാനിച്ചു. ഇതിനാൽ മൂപ്പു കുറഞ്ഞ വിത്തിനങ്ങൾ നടീലിനായി കർഷകർ തെരഞ്ഞെടുക്കണം. അടുത്തമാസം ഫെബ്രുവരി അവസാനത്തോടെ ജലസേചനം അവസാനിക്കുന്ന രീതിയിലാകണം കാർഷിക ടൈംടേബിൾ ക്രമപ്പെടുത്തേണ്ടതെന്നും അധികൃതർ നിർദേശംനൽകി.
ഡാമിൽനിന്നുള്ള കനാലുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി കുറ്റമറ്റ രീതിയിൽ പൂർത്തീകരിക്കണമെന്നു പാടശേഖര സമിതി ഭാരവാഹികൾ യോഗത്തിൽ ആവശ്യപ്പെട്ടു.
വടക്കഞ്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ ജനപ്രതിനിധികൾ, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ, കൃഷി ഓഫീസർമാർ പങ്കെടുത്തു. വണ്ടാഴി പാടശേഖരത്തിലെ ടി. ഗോപിനാഥൻ, പുതുക്കോട് തെരുവ് പാടശേഖരത്തിലെ കെ. രാധാകൃഷ്ണൻ, കാവശേരി കഴനി പാടശേഖരത്തിലെ എസ്. പ്രേംരാജ് എന്നിവരെ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.
Tags : Local News Nattuvishesham Canal project