കാഞ്ഞിരപ്പള്ളി - മണിമല റോഡ് തുറന്ന് നൽകിയപ്പോൾ.
മണിമല റോഡ് തുറന്നുനൽകി നാട്ടുകാർ
കാഞ്ഞിരപ്പള്ളി: ബൈപ്പാസ് മേൽപ്പാലത്തിന്റെ തൂണിന്റെ കോൺക്രീറ്റിംഗ് വൈകുന്നതിനിടെ നാട്ടുകാർ ചേർന്ന് മണിമല റോഡ് തുറന്ന് നൽകി. ഇതോടെ കാറുകളടക്കമുള്ള ചെറുവാഹനങ്ങൾ ഇതുവഴി കടന്നു പോകാൻ തുടങ്ങി. കോൺക്രീറ്റിംഗ് വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു വ്യാപാരികളടക്കമുള്ളവരുടെ നടപടി.
എന്നാൽ, റോഡ് തുറന്നത് നാട്ടുകാരല്ല കരാറുകാരനാണെന്നും തന്റെ കൂടി അറിവോടെയെന്നും റോണി കെ. ബേബി എംഎൽഎ പറഞ്ഞു. തൂണിന്റെ കോൺക്രീറ്റിംഗ് വൈകുന്ന സാഹചര്യത്തിലാണ് റോഡ് താത്കാലികമായി തുറന്ന് നൽകിയത്. തൂണിന്റെ അലെയ്ൻമെന്റിലുള്ള മാറ്റം സംബന്ധിച്ച് ഐഐടിയുടെ അനുമതി വൈകുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഉടൻ തന്നെ അനുമതി ലഭിക്കുമെന്നും രണ്ട് ദിവസത്തിനുള്ളിൽ കോൺക്രീറ്റ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎൽഎ പറഞ്ഞു.
റോഡ് തുറന്ന് നൽകിയത് കരാറുകാരനാണെന്ന് എംഎൽഎ പറയുമ്പോൾ പഞ്ചായത്തോ വാർഡ് മെംബറോ പോലീസോ ഇക്കാര്യം അറിഞ്ഞിരുന്നില്ല. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും മാത്രമേ ഇതുവഴി കടത്തിവിടൂ എന്നാണ് എംഎൽഎ അടക്കമുള്ളവർ പറയുന്നതെങ്കിലും കാറുകളടക്കം ഇപ്പോൾ തന്നെ പോയി തുടങ്ങിയിട്ടുണ്ട്. വാഹനങ്ങൾ കടന്നു പോകുന്നതിന്റെ ഒരു വശത്ത് ബൈപ്പാസിന്റെ തൂണിനായി എടുത്ത വലിയ കുഴിയാണ്. ഇത് അപകടങ്ങൾ ക്ഷണിച്ച് വരുത്തുമെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
രാത്രികാലങ്ങളിലടക്കം ഇതു വഴി വാഹനങ്ങൾ കടന്നു പോയാൽ ഇവിടെ മതിയായ വെളിച്ചവുമില്ല. ഇരുവശത്തു നിന്നും വാഹനങ്ങൾ എത്തുമ്പോൾ സൈഡ് കൊടുക്കുന്നതും അപകടങ്ങൾക്ക് കാരണമായേക്കാം. അതുകൊണ്ട് തന്ന ഇവിടെ മതിയായ സുരക്ഷ ഏർപ്പെടുത്തേണ്ടതുണ്ട്. ബൈപ്പാസ് നിർമാണത്തിന്റെ ഭാഗമായി മണിമല റോഡ് അടച്ചതു മൂലം യാത്രക്കാരും വ്യാപാരികളും ഒരുപോലെ ബുദ്ധിമുട്ടുന്ന സ്ഥിതിയായിരുന്നു. റോഡ് തുറന്നത് ഇവർക്ക് ആശ്വാസകരമായിട്ടുണ്ട്.
Tags : Local News Nattuvishesham Construction of flyover delayed