പ്രതീകാത്മക ചിത്രം
പാലക്കാട്: കഞ്ചിക്കോട് വ്യവസായ മേഖലയിലേക്കുള്ള റോഡ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചിട്ടശേഷം മാസങ്ങളായി ശോചനീയാവസ്ഥ തുടരുന്നതിനെതിരേ നിയമനടപടികൾ ആരംഭിച്ചതായി പ്രൗഡ് പാലക്കാട് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പൊതുജനങ്ങൾക്ക് ഗുരുതരമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന വിഷയത്തിൽ ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത വകുപ്പ് 133 പ്രകാരം ആർഡിഒ കോടതിയെ സമീപിച്ചു.
പരാതി നൽകിയിട്ട് ഏകദേശം ഒരുമാസം പിന്നിട്ടിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് ഫലപ്രദമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നു ഭാരവാഹികൾ ആരോപിച്ചു. ഈ അനാസ്ഥയ്ക്കെതിരേ ശക്തമായ ജനകീയ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകും.
പ്രൗഡിന്റെ ലേഡീസ് ചേംബറിന്റെ നേതൃത്വത്തിൽ ‘ആനന്ദധാര’ എന്ന പുതിയ ക്ഷേമപദ്ധതിക്ക് തുടക്കം കുറിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. വിവാഹമോചിതർക്കും വിധവകൾക്കും മാനസിക പിന്തുണയും നിയമോപദേശവും സാമൂഹിക കരുതലും നൽകുന്ന കൂട്ടായ്മയായി ഈ പദ്ധതി പ്രവർത്തിക്കും.
ജീവിതപ്രതിസന്ധികൾ നേരിടുന്നവർക്ക് ആത്മവിശ്വാസവും പരസ്പര പിന്തുണയും നൽകുന്ന വേദിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സമൂഹത്തിന്റെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രൗഡ് ഒരുവർഷം പൂർത്തിയാക്കി.
കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി പദ്ധതികൾ നടപ്പിലാക്കിയതായി ഭാരവാഹികൾ പറഞ്ഞു. കസബ പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്ന പൊതുജനങ്ങൾക്കായി സന്ദർശകമുറി ഒരുക്കി. മാത്തൂരിലെ നിർധന കുടുംബത്തിന് വീട് നിർമിച്ചു കൈമാറി, മേഴ്സി വൃദ്ധസദനത്തിൽ ഫ്രീസർ സ്ഥാപിച്ചു, മുനിസിപ്പൽ ശുചീകരണ തൊഴിലാളികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു, നഗരത്തിലെ ഫ്ലാറ്റുകളിലെ സെക്യൂരിറ്റി ജീവനക്കാർക്ക് ഭക്ഷ്യധാ്യങ്ങൾ നൽകി, സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി 500ലധികം പേർ പങ്കെടുത്ത ഏകദിന ബ്യൂട്ടി പരിശീലന പരിപാടി ഉൾപ്പെടെ പ്രൗഡ് നടപ്പിലാക്കിയതായും ഭാരവാഹികൾ വ്യക്തമാക്കി.
ജനക്ഷേമവും സാമൂഹിക ഉത്തരവാദിത്വവും മുൻനിർത്തിയുള്ള പ്രവർത്തനങ്ങളുമായി വരുംകാലങ്ങളിലും കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
പത്രസമ്മേളനത്തിൽ പ്രൗഡ് ചെയർമാൻ നിഖിൽ കൊടിയത്തൂർ, സെക്രട്ടറി ജനറൽ ഹിതേഷ് ജെയിൻ, ലേഡീസ് ചേംബർ സപ്പോർട്ട് ലീഡർ ഡോ. ശ്രീലക്ഷ്മി പ്രദീപ് എന്നിവർ പങ്കെടുത്തു.