പണം തട്ടിയ സംഘത്തിൽപ്പെട്ട യുവതിയുടെ ചെറായി തിരുമനാംകുന്നിലുള്ള വീട്ടിലേക്ക് ഇരകൾ മാർച്ച് നടത്തുന്നു.
ചെറായി: പോർച്ചുഗലിൽ ജോലി തരപ്പെടുത്താം എന്ന വ്യാജേനെ അമ്പതോളം പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ ചെറായി സ്വദേശിനിയായ യുവതിയുടെ വീട്ടിലേക്ക് തട്ടിപ്പിനിരയായവർ പണം ആവശ്യപ്പെട്ട് മാർച്ച് നടത്തി. ഇന്നലെ വൈകുന്നേരം ആണ് സംഭവം. സംഘത്തിൽപ്പെട്ട ചെറായി തിരുമ നാംകുന്ന് സ്വദേശിനി നീതുവിന്റെ വീട്ടിലേക്കാണ് മാർച്ച് നടത്തിയത്.
വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടിയതോടെ സംഭവം അറിഞ്ഞു മുനമ്പം പോലീസ് സ്ഥലത്തെത്തി. വീട്ടിൽ നീതുവിന്റെ പിതാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവരാണ് തട്ടിപ്പിനിരയായവർ . തട്ടിപ്പിലെ പ്രധാനി, ചമ്പക്കര സ്വദേശി റോബിൻ എന്നയാളാണെന്ന് ഇരകൾ ആരോപിക്കുന്നു. റോബിനും നീതുവും ദുബായിൽ ആണ്. 2019 മുതലാണ് ഇവർ പോർച്ചുഗലിലേക്ക് തൊഴിലാളികളെ അനധികൃതമായി റിക്രൂട്ട് ചെയ്തു തുടങ്ങിയതെന്നും ഡെപ്പോസിറ്റ് തുകയായി പലരുടെ പക്കൽനിന്നും ലക്ഷങ്ങൾ ഇവർ കൈപ്പറ്റിയെന്നുമാണ് ആരോപണം. നേരിട്ട് ഇവരുടെ അക്കൗണ്ടുകളിൽ പണം ട്രാൻസ്ഫർ ചെയ്യിപ്പിക്കാതെ മറ്റു ചിലരുടെ അക്കൗണ്ടിലേക്ക് പണം അയപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് പറയപ്പെടുന്നു.
ഇരകൾ പറയുന്നത്: പണം വാങ്ങിയശേഷം എല്ലാവരെയും വിസിറ്റിംഗ് വിസയിൽ ദുബായിൽ കൊണ്ടുപോയി അവിടെ ഒരു സ്ഥാപനത്തിൽ രണ്ടുമാസം ട്രെയിനിംഗ് എന്ന പേരിൽ ജോലി ചെയ്യിപ്പിച്ചു. ദുബായിൽ പോകാൻ ചെലവായ പണം തിരിച്ചു തരാമെന്ന വാഗ്ദാനത്തിലാണ് എല്ലാവരും ദുബായിലെത്തിയത്. ഇതിനിടെ പോർച്ചുഗലിൽ ജോലിക്കായി ദുബായിൽ തന്നെയുള്ള പല മലയാളികളുടെയും പക്കൽനിന്നും നീതു പറഞ്ഞിട്ട് പണം വാങ്ങി നൽകി.
രണ്ടുമാസം കഴിഞ്ഞിട്ടും തൊഴിലെടുത്ത ശമ്പളമോ പോർച്ചുഗലിലേക്ക് പോകാനുള്ള വിസയോ ലഭിക്കാതെ വന്നപ്പോൾ ഞങ്ങൾ ചോദ്യം ചെയ്തു. ഇതോടെ തട്ടിപ്പ് സംഘം മാനസികവും ശാരീരികവുമായി പീഡിപ്പിക്കാൻ തുടങ്ങി. ഇതിനിടെ കുറേപേർ നാട്ടിലേക്ക് തിരിച്ചു പോരുകയും മുനമ്പം ഉൾപ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ പറവൂർ പോലീസ് ഒഴികെ മറ്റൊരിടത്തും പോലീസ് കേസെടുത്തില്ല.
ഇതേതുടർന്നാണ് എല്ലാവരും സംഘടിച്ച് ചെറായിയിൽ എത്തുകയും നീതുവിന്റെ വീട്ടിലേക്ക് മാർച്ച് നടത്തുകയും ചെയ്തത്. കൂടാതെ ഇരകൾ സംഘത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
നീതുവിനും റോബിനും എതിരെ പറവൂരിൽ കേസ്
ചെറായി : പോർച്ചുഗലിൽ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘത്തിലെ ചെറായി സ്വദേശി നീതു (33), ചമ്പക്കര സ്വദേശി റോബിൻ (48) എന്നിവർക്കെതിരെ 2025 നവംബർ 17ന് പറവൂർ സ്റ്റേഷനിൽ കേസ് എടുത്തിട്ടുള്ളതായി പോലീസ് അറിയിച്ചു. പറവൂർ ഏഴിക്കര ആയപ്പിള്ളി പടി ശ്രീലക്ഷ്മി നൽകിയ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്.
കൂട്ടാളികളായ അമൽ, അനുപ്രിയ എന്നിവരും കേസിലെ പ്രതികളാണ്. ഭർത്താവിനു പോർച്ചുഗലിൽ വിസ റെഡിയാക്കാം എന്ന് പറഞ്ഞു 5.75 ലക്ഷം തട്ടിയെടുത്തുവെന്നാരോപിച്ചാണ് ശ്രീലക്ഷ്മി പരാതി നൽകിയത്. ഇതിൽ നാളിതുവരെ മറ്റു നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.
Tags : Local News Nattuvishesham Ernakulam