കോഴിക്കോട് : സംസ്ഥാനത്ത് നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആവർത്തിച്ച് സംഭവിക്കുന്ന മണ്ണിടിച്ചിലും കെട്ടിടനിർമാണ അപകടങ്ങളും നിരവധി മനുഷ്യജീവനുകൾ നഷ്ടമാക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ നിർമാണ സ്ഥലങ്ങളിലും നിയമപ്രകാരമുള്ള സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നയമനടപടികൾ സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
തൊഴിലാളികളുടെ സുരക്ഷാ സംവിധാനങ്ങൾ, മണ്ണിടിച്ചിൽ പ്രതിരോധ നടപടികൾ, എന്‍ജീനീയറിംഗ് പരിശോധനകൾ എന്നിവ കർശനമായി പാലിക്കുന്നുണ്ടെന്ന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ലേബർ വകുപ്പും മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങളും സംയുക്തമായി കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തി ഉറപ്പാക്കണം.
സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച കണ്ടെത്തിയാൽ പ്രവൃത്തി അടിയന്തരമായി നിർത്തിവയ്ക്കാനും ഉത്തരവാദികൾക്കെതിരെ നിയമാനുസൃതം കർശന നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
ബന്ധപ്പെട്ട വകുപ്പുകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി അത് കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.തൊണ്ടയാട്-പന്തീരാങ്കാവ് ബൈപാസിന് സമീപം നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ അതിഥിതൊഴിലാളി മരിച്ച സംഭവത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Tags : Local News Nattuvishesham Kozhikode