നെയ്യാറ്റിന്‍കര : സാന്പത്തിക തട്ടിപ്പുകേസിലെ പ്രതിയെ പിടികൂടാൻ പോയ പോലീസ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. എസ്ഐ യ്കും രണ്ടു സിപിഒ മാര്‍ക്കും പരിക്കേറ്റു. പ്രതി പിടിയില്‍.
പണയ സ്വർണം എടുത്തുകൊടുക്കാമെന്നു വാഗ്ദാനം ചെയ്ത് ഉരുപ്പടികൾ കൈവശമാക്കിയശേഷം മറിച്ചുവിറ്റ് ഒളിവില്‍ പോകുന്ന സംഘത്തി ലെ അംഗമായ സനോജിനെ പിടികൂടാന്‍ പോയ നെയ്യാറ്റിന്‍കര എസ്ഐ അക്ഷയ് കുമാര്‍, സിപിഒമാരായ ആന്റണി മിറാന്‍ഡ, നിധിന് സുകുമാരന്‍ എന്നിവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയായ സനോജ് മാറനല്ലൂരിനു സമീപത്തുണ്ടെന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു ഒരു ഇലക്ട്രിക് വാഹനത്തിലും ബൈക്കിലുമായി എസ്ഐയും പോലീസ് സംഘവും സ്ഥലത്തെത്തിയത്. പോലീസ് ഉദ്യോഗസ്ഥർ മഫ്തിയിലായിരുന്നു.
സനോജ് വാഹനത്തിലിരി ക്കുന്നതുകണ്ട പോലീസ് അയാളോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടതോടെ വാഹനം പോലീസുകാർ സഞ്ചരിച്ച ഇരുചക്ര വാഹനങ്ങളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇലക്ട്രിക് ബൈക്കും സ്കൂട്ടറും പൂര്‍ണമായി നശിച്ചു. രണ്ട് പോലീസുകാര്‍ക്കും കൈകള്‍ക്കു പൊട്ടലുണ്ട്. എസ്ഐയും പോലീസുകാരും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സനോജിനെ പിന്നീട് പോലീസ് പിടികൂടി.
സ്വർണപ്പണയ ഉരുപ്പടി തട്ടിപ്പുകേസിലെ മറ്റൊരു പ്രതി നെയ്യാറ്റിൻകര നടരാജ് ഫിനാൻസ് ഉടമ ശ്രീജിത്തിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നാണ് സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു വിവരം ലഭിച്ചത്.
ചെറിയ തുകയ്ക്ക് വച്ചിരിക്കുന്ന ആഭരണങ്ങൾ എടുത്ത് വിറ്റശേഷം പണം നൽകാമെന്നു പറഞ്ഞാണ് തട്ടിപ്പ്. പണയത്തില്‍ നിന്നെടുക്കുന്ന സ്വര്‍ണം പിന്നീട് വിറ്റ് പണം ശ്രീജിത്തും കൂട്ടരും സ്വന്തമാക്കുകയാണു പതിവ്. നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്തിനെ പിടികൂടാനായത്.