നാളെ വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം നിർവഹിക്കുന്ന കടുത്തുരുത്തി ബൈപാസ് റോഡ്.
കടുത്തുരുത്തി: ഏറെക്കാലമാ യുള്ള കാത്തിരിപ്പിനൊടുവില്‍ കടുത്തുരുത്തി ബൈപാസ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. രാഷ്ട്രീയവും അല്ലാത്തതുമായി നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് കടുത്തുരുത്തി ബൈപാസ് റോഡ് യാഥാര്‍ഥ്യത്തിലേക്കെത്തുന്നത്. കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ സ്വപ്നപദ്ധതിയായ കടുത്തുരുത്തി ബൈപാസിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി വി.ഡി. സതീശന് നിര്‍വഹിക്കും.
കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനില്‍നിന്നാരംഭിച്ച് ഐടിസി ജംഗ്ഷനു സമീപത്തായി പ്രവേശിക്കുന്ന വിധത്തില്‍ നിര്‍മിച്ചിട്ടുള്ള കടുത്തുരുത്തി ബൈപാസ് ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ എറണാകുളം-കോട്ടയം സംസ്ഥാന പാതയിലെയും കടുത്തുരുത്തി ടൗണിലെയും കാലങ്ങളായുള്ള ഗതാഗതക്കുരുക്കിനും യാത്രാദുരിതത്തിനും ശാശ്വത പരിഹാരമാകും.
പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം 35 കോടി രൂപ വിനിയോഗിച്ചാണ് കടുത്തുരുത്തി ടൗണ്‍ ബൈപാസ് റോഡ് പൂര്‍ത്തിയാക്കിയത്. കാല്‍നട യാത്രക്കാര്‍ക്കും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഉപകാരപ്രദമാകുന്ന വിധത്തില്‍ നിര്‍മിച്ചിട്ടുള്ള ഫ്ളൈ ഓവര്‍, കടുത്തുരുത്തി വലിയതോടിന് കുറുകെയും ചുള്ളിത്തോടിന് കുറുകെയുമുള്ള രണ്ട് പാലങ്ങള്‍, ബ്ലോക്ക് ജംഗ്ഷന് സമീപത്തുള്ള അടിപ്പാത നിര്‍മാണം, ബൈപാസിലെ ശേഷിക്കുന്ന ഭാഗങ്ങള്‍ മണ്ണിട്ടുയര്‍ത്തി പുതുതായി രൂപം കൊടുത്ത റോഡ് നിര്‍മാണം എന്നിവയെല്ലാം ചേര്‍ത്താണ് 1.5 കിലോമീറ്റര്‍ ദൂരത്തില്‍ ബൈപാസ് റോഡ് നിര്‍മിച്ചത്.
പുതിയ റോഡില്‍ ബിഎം ആൻഡ് ബിസി ടാറിംഗാണ് നടപ്പാക്കിയത്. ഇതിലൂടെ വാഹനയാത്ര സുഗമമാക്കാനായി ടാറിംഗ് നടത്തിയ ഭാഗം കഴിഞ്ഞ് ഇരുവശത്തും ബാക്കി വരുന്ന സ്ഥലങ്ങള്‍ ഫുട്പാത്ത് നിര്‍മാണത്തിനും വാഹന പാര്‍ക്കിംഗിനും മാത്രമായി ഉപയോഗിക്കും. പുതിയ ബൈപാസ് റോഡില്‍ പെട്ടിക്കടകളും വഴിയോര കച്ചവടവും പൂര്‍ണമായി നിരോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പും പോലീസും അറിയിച്ചിട്ടുണ്ട്. വാഹനയാത്രയ്ക്കും കാല്‍നട യാത്രക്കാര്‍ക്കും മാത്രമായി ബൈപാസ് റോഡ് പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് തീരുമാനം. കൈയേറ്റങ്ങൾ ഉണ്ടായാല്‍ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മോന്‍സ് ജോസഫ് പൊതുമരാമത്ത് മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്ന 2007-08 കാലഘട്ടത്തിലാണ് ബൈപാസ് റോഡ് നിര്‍മാണത്തിന് നടപടികളാകുന്നത്. 1996-2001 കാലഘട്ടത്തില്‍ സംസ്ഥാന ബജറ്റില്‍ ടോക്കണ്‍ പ്രൊവിഷന്‍ കൊടുത്ത് ഉള്‍പ്പെടുത്തിയെങ്കിലും സ്ഥലമെടുപ്പ് നടപടികള്‍ ആരംഭിക്കാന്‍ കഴിഞ്ഞില്ല. 2013 കാലഘട്ടത്തിലാണ് സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിച്ച് ബൈപാസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. 2018 ലുണ്ടായ പ്രളയത്തെത്തുടർന്ന് കടുത്തുരുത്തി ടൗണിലും സമീപ പ്രദേശങ്ങളിലും വെള്ളം കയറിയതോടെ ബൈപാസിന്റെ ഡിസൈനില്‍ ആവശ്യമായ മാറ്റങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.
കടുത്തുരുത്തി വലിയതോടിന് കുറുകെയുള്ള പാലത്തിന്റെ ഉയരം കൂട്ടുന്നതിനും പാലത്തിന്റെ ഇരുവശവും ലാന്ഡ്സ്പാന് പുതുതായി കൂട്ടിച്ചേര്‍ത്ത് നീരൊഴുക്ക് സുഗമമാക്കുന്ന വിധത്തില്‍ പാലത്തിന്റെ നീളം വര്‍ധിപ്പിക്കാനും പൊതുമരാമത്ത് വകുപ്പ് 2021 ല്‍ പുതുക്കി അനുമതി നല്കി. ഇതിന് ശേഷമാണ് ബൈപാസ് നിര്‍മാണം അന്തിമഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ബൈപാസ് നിര്‍മാണം ഇപ്പോള്‍ പൂര്‍ത്തീകരിച്ചത്.
Tags : Local News Nattuvishesham Kottayam