വെള്ളൂർ: വെള്ളൂർ സർവീസ് സഹകരണ ബാങ്കിനെ തകർക്കാനുള്ള ബിജെപി യുടെ കള്ളപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന ബാങ്ക് ഭരണ സമിതി. വെള്ളൂർ സർവീസ് സഹകരണ ബാങ്കിൽ ഇടക്കാലത്ത് ഉണ്ടായ പ്രതിസന്ധിക്കു ശേഷം പിന്നീട് വന്ന ഭരണ സമിതികളുടെ നേതൃത്വത്തിൽ നടക്കുന്ന ചിട്ടയായ പ്രവർത്തനങ്ങളാൽ ബാങ്ക് മികച്ച നിലയിൽ മുന്നോട്ട് വരുന്നതിനിടയിലാണ് ബാങ്കിനെതിരേ കുപ്രചാരണങ്ങൾ നടത്തുന്നതെന്ന് ഭരണ സമിതി ആരോപിച്ചു.
കുടിശികയായ 3000 വായ്പകളിൽ എ ആർ സി കേസ് ഫയൽ ചെയ്തു. ഇതിനെ തുടർന്ന് ഭൂരിഭാഗം വായ്പകളും തിരിച്ചടയ്ക്കുന്നതിന് ഇടപാടുകാർ തയാറായി. തിരിച്ചടവില്ലാത്ത വായ്പകൾക്ക് സഹകരണ നിയമപ്രകാരമുള്ള നിയമ നടപടികളുമായി ദ്രുതഗതിയിൽ ബാങ്ക് മുന്നോട്ടു പോകുകയാണ്. ഇതിന്റെ ഭാഗമായി 40 പേരുടെ ഈടു വസ്തുക്കൾ ബാങ്ക് ജപ്തി ചെയ്തു നടപടികൾക്ക് വിധേയമാക്കുകയും ചെയ്തു.
നിക്ഷേപകരുടെ ആശങ്കകൾ പൂർണമായും പരിഹരിച്ചുകൊണ്ടാണ് ബാങ്ക് മുന്നോട്ടു പോകുന്നത്. ബാങ്കിന്റെ മുന്നോട്ടുള്ള പ്രവർത്തനത്തിനും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനുമായി സഹകാരികൾക്കായി ചിട്ടികളും സ്വർണ പണയ വായ്പകളും നടത്തിവരുന്നു. ഗുരുതര രോഗം ബാധിച്ച സഹകാരികൾക്ക് ചികിത്സാ സഹായമായി അംഗത്വ സമാശ്വാസ നിധിയിൽ പെടുത്തിയും വെള്ളൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കും ധനസഹായവും നൽകിവരുന്നുണ്ട്. സമൂഹത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തിൽ പ്രധാന പങ്കു വഹിക്കുന്ന സഹകരണ ബാങ്കിനെ തകർക്കാനുള്ള ബിജെപിയുടെ അപവാദ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് ഭരണസമിതി ആവശ്യപ്പെട്ടു.
സഹകരണ വകുപ്പിന്റെ നിയമപ്രകാരമുള്ള ഓഡിറ്റ് പ്രവർത്തനങ്ങൾ നടന്നു വരുമ്പോഴാണ് ജനങ്ങളെ തെറ്റിധരിപ്പിക്കുവാനായി ഓഡിറ്റ് നടക്കുന്നില്ലെന്ന കള്ള പ്രചാരണം ബിജെപി നടത്തി വരുന്നത്.
സഹകരണ നിയമങ്ങൾ പാലിച്ചു പ്രവർത്തനങ്ങൾ നടത്തുന്ന ബാങ്ക് ഏതു തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ബാങ്കിന്റെ പ്രവർത്തനങ്ങളെ സംശയത്തിന്റെ നിഴലിലാക്കി നിക്ഷേപകരെയും സഹകാരികളെയും ആശങ്കപ്പെടുത്തുവാനുള്ള ബിജെപി യുടെ രാഷ്ട്രീയ നീക്കം ജനങ്ങൾ തിരിച്ചറിയണമെന്ന് ബാങ്ക് പ്രസിഡന്റ് വി.എ. ഷാഹിം പറഞ്ഞു.
Tags : Local News Nattuvishesham Kottayam