നവീകരണം പൂർത്തിയായ കുഞ്ചൻ നമ്പ്യാർ സ്മാരകം.
ഒറ്റപ്പാലം: മഹാകവി കുഞ്ചൻ നമ്പ്യാരുടെ ജന്മഗൃഹമായ കിള്ളിക്കുറുശി മംഗലത്തെ കലക്കത്ത് ഭവനത്തിൽ നടന്നു വന്നിരുന്ന നവീകരണ പ്രവൃത്തികൾ പൂർത്തിയായി. 20 മുതൽ സ്മാരകം സന്ദർശകർക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ പറഞ്ഞു.
സ്മാരക നവീകരണത്തിനായി സർക്കാർ ഒരുകോടി തൊണ്ണൂറുലക്ഷം രൂപ നൽകിയിരുന്നു. ഇതിൽ 39.20 ലക്ഷം ചെലവഴിച്ചാണ് ആദ്യഘട്ടം പൂർത്തിയാക്കി തുറക്കുന്നത്. 1997-1999 കാലഘട്ടത്തിലെ നവീകരണത്തിനുശേഷം 27 വർഷമായി കലക്കത്ത് ഭവനം ശോച്യാവസ്ഥയിലായിരുന്നു.
നൂറ്റാണ്ടുകൾ പഴക്കമുള്ള പട്ടികയും തൂണും കഴുക്കോലും ചിതലെടുത്ത് ഉത്തരംപോലും തകരുന്ന അവസ്ഥയിലായിരുന്നു. കലക്കത്ത് ഭവനം കാണാനെത്തുന്നവർക്ക് കവിഗൃഹത്തിനകത്തേയ്ക്കുള്ള പ്രവേശനം സുരക്ഷ കണക്കിലെടുത്ത് നിർത്തിവച്ചിരുന്നെങ്കിലും സ്മാരകത്തിൽ എത്തുന്നവർക്ക് മറ്റുകാഴ്ചകൾ കണ്ടുമടങ്ങാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ജന്മഗൃഹത്തിന്റെയും പത്തായപ്പുരയുടെയും ചുമർ, നിലം എന്നിവ അടക്കമുള്ള രണ്ടാംഘട്ട അറ്റകുറ്റപ്പണിയും വൈകാതെ പൂർത്തീകരിക്കേണ്ടതുണ്ട്. സ്മാരകം തകർന്നുവീഴുന്ന അവസ്ഥയാണുണ്ടായിരുന്നത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയർന്നുവന്നിരുന്നു. തുടർന്നാണ് സ്മാരക നവീകരണത്തിന് അധികൃതർ തയ്യാറായത്. സ്മാരകത്തിന്റെ പല ഭാഗങ്ങളിലും തകർച്ച നേരിടുകയും ചെയ്തിരുന്നു.