പെരിന്തൽമണ്ണ നഗരസഭയിലെ തണ്ണീർപന്തൽ ഭാഗത്ത് കാണപ്പെട്ട ആഫ്രിക്കൻ ഒച്ചുകൾ.
പെരിന്തൽമണ്ണ: നഗരസഭയിലെ നാല് വാർഡുകളിൽ ആഫ്രിക്കൻ ഒച്ചുകളുടെ കടുത്ത ശല്യം പ്രദേശത്തുകാരുടെ ഉറക്കം കെടുത്തുന്നു. വാർഡ് 12 മനഴി സ്റ്റാൻഡ്, 19 തണ്ണീർപ്പന്തൽ, 31 തേക്കിൻകോട്, 33 ജെഎൻ റോഡ് സെൻട്രൽ എന്നിവിടങ്ങളിലാണ് ആഫ്രിക്കൻ ഒച്ചിന്റെ ശല്യമുള്ളത്. വ്യാപക കൃഷിനാശമാണ് ഇവ വരുത്തുന്നത്.
ഇതേത്തുടർന്ന് തണ്ണീർപന്തൽ വാർഡ് കൗണ്‍സിലർ ഇ. അരുണ്‍ ഉൾപ്പെടെ മറ്റ് വാർഡുകളിലുള്ളവരും നഗരസഭാ കൃഷി ഓഫീസിൽ പരാതി നൽകി. പകൽ സമയത്ത് മണ്ണിലെ വിടവുകളിലും കല്ലിടുക്കിലും ഇലകൾക്കടിയിലും കാണപ്പെടുന്ന ഇവ രാത്രിയിലാണ് കൂട്ടത്തോടെ പുറത്തുവരുന്നത്. വാഴ, പച്ചക്കറി, തെങ്ങ്, റബർ തുടങ്ങി നിരവധി കൃഷികൾക്ക് ഇവ ഭീഷണിയാണ്. കൃഷിയിനങ്ങൾ ഒച്ചുകൾ ഭക്ഷിക്കുന്നു. ദിനംപ്രതി ഒച്ചുകൾപ്രദേശത്ത് വർധിക്കുകയാണ്.
വീടിന്റെ നനഞ്ഞ ചുമരുകളിലും ഇവയെ ധാരാളം കാണപ്പെടുന്നു. ഈർപ്പവും വെള്ളക്കെട്ടുമുള്ള പ്രദേശത്തുമാണ് ഇവയെ കൂടുതലായി കാണുന്നത്. കൃഷി സ്ഥലങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ട്. പ്രതികൂല കാലാവസ്ഥയിലും ശരീരത്തെ തോടിനുള്ളിൽ മൂന്ന് വർഷം വരെ സുഷുപ്തിയിൽ കഴിയുന്നതിനാൽ ഇവയെ നശിപ്പിക്കുക ഏറെ ശ്രമകരമാണ്.
Tags : Local News Nattuvishesham Malappuram