പ്രതീകാത്മക ചിത്രം
പാലക്കാട്: പട്ടുനൂൽ കൃഷി (സെറികൾച്ചർ) മേഖലയിൽ അത്യാധുനിക സാങ്കേതികവിദ്യ ലഭ്യമാക്കി കർഷകരെ കൂടുതൽ ശക്തീകരിക്കുന്നതിനായി കേന്ദ്ര സിൽക്ക് ബോർഡ് എംആർഎംഎ 2.0 എന്ന പേരിൽ പുതിയ കാന്പയിന് തുടക്കം കുറിച്ചു. രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട ജില്ലകളിൽ നടപ്പാക്കുന്ന പദ്ധതിയിൽ കേരളത്തിൽ നിന്ന് പാലക്കാട്, വയനാട് ജില്ലകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗവേഷണ സ്ഥാപനങ്ങളിൽ വികസിപ്പിച്ചെടുക്കുന്ന പുതിയ സാങ്കേതികവിദ്യകൾ കർഷകരിലേക്ക് നേരിട്ടെത്തിച്ച് ഉത്പാദനക്ഷമത വർധിപ്പിക്കുകവഴി കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് പ്രധാന ലക്ഷ്യം.
കാന്പയിന്റെ ഭാഗമായി കർഷകർക്കായി വിവിധ ശാസ്ത്രജ്ഞരെ പങ്കെടുപ്പിച്ച് പ്രത്യേക ക്ലാസുകൾ, ഫീൽഡ് തലത്തിലുള്ള തത്സമയ ഡെമോണ്സ്ട്രേഷനുകൾ, ചർച്ചകൾ എന്നിവ സംഘടിപ്പിക്കും. മൾബറി കൃഷിരംഗത്തെ നൂതനമായ കൃഷിരീതികൾ, സംയോജിത രോഗകീട നിയന്ത്രണ സംവിധാനങ്ങൾ, ജൈവ കൃഷിരീതികൾ, ജീവാണു വളപ്രയോഗം എന്നിവയിൽ കർഷകർക്ക് പ്രായോഗിക പരിശീലനവും ഉറപ്പുവരുത്തും. ശാസ്ത്രജ്ഞയായ ഡോ. ശരണ്യയ്ക്കാണ് കാന്പയിനിന്റെ സംസ്ഥാനതല ഏകോപന ചുമതല. പുതുതായി പട്ടുനൂൽ കൃഷി ആരംഭിക്കാൻ താത്പര്യമുള്ള കർഷകരെ സിൽക്ക് സമഗ്ര 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ ആനുകൂല്യങ്ങൾ ലഭ്യമാക്കും.
സ്വന്തമായോ അല്ലെങ്കിൽ പാട്ടത്തിനെടുത്തതോ കുറഞ്ഞത് ഒരു ഏക്കർ ജലസേചന സൗകര്യമുള്ള ഭൂമിയുള്ള കർഷകരെയാണ് തെരഞ്ഞെടുക്കുക. പട്ടികജാതി,പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് പ്രത്യേക മുൻഗണനയും അധിക ആനുകൂല്യങ്ങളും ലഭിക്കും. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിനാണ് പാലക്കാട് ജില്ലയിലെ സെറികൾച്ചർ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല. പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും കർഷകർക്ക് 9447443561 നന്പറിൽ വിളിക്കാമെന്ന് പ്രോജക്ട് ഡയറക്ടർ അറിയിച്ചു.
Tags : Local News Nattuvishesham farmers