രാഹുൽ
പേരൂർക്കട: സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് യുവാവ് ഈ ലോകത്ത് നിന്നു വിട പറഞ്ഞത്. വട്ടിയൂർക്കാവ് നെട്ടയം ഇരുകുന്നം ഹൗസ് നമ്പർ 77ൽ രാഹുൽ (33) ആണ് തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെ മരുതൂർ മുക്കോലയ്ക്കലിനു സമീപം രണ്ടാമത്തെ വളവിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ മരണപ്പെട്ടത്. രാഹുൽ സഞ്ചരിച്ചിരുന്ന പൾസർ ബൈക്ക് പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം.
ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷം തിരികെ വീട്ടിലേക്കു മടങ്ങുകയായിരുന്നു രാഹുൽ. ഒപ്പം മറ്റൊ രു സുഹൃത്തുകൂടി ഉണ്ടായിരുന്നെങ്കിലും ഇയാളെ വഴിയിൽ ഇറക്കിയശേഷമാണ് വീട്ടിലേക്ക് തിരിച്ചത്. കഴിഞ്ഞ അഞ്ചുവർഷമായി നെട്ടയത്ത് മാതാവുമൊത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു രാ ഹുൽ. കുറച്ചുനാൾ മുമ്പ് അസുഖബാധിതനായാണ് രാഹുലിന്റെ പിതാവ് മരണമടഞ്ഞത്. കാച്ചാണി ഭാഗത്തു നാലു സെന്റ് വസ്തു വാങ്ങിയിട്ടുണ്ട്. ഇവിടെ ഒരു വീട് വയ്ക്കണമെന്ന മോഹം ബാക്കിയാക്കിയാണ് രാഹുൽ അന്ത്യയാത്രയായത്.
പുലർച്ചെ അഞ്ചുമണിയോടുകൂടി മണ്ണന്തല പോലീസിൽ നിന്ന് ഉദ്യോഗസ്ഥർ അറിയിക്കുമ്പോഴാണ് രാഹുലിന്റെ അപകട വിവരം വീട്ടുകാരും ബന്ധുക്കളും അറിയുന്നത്. രാഹുലിന് ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റുവന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നുമായിരുന്നു പോലീസിന്റെ അറിയിപ്പ്. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോൾ രാഹുലിന്റെ മൃത ദേഹമാണു ബന്ധുക്കൾക്ക് കാണാനായത്.
യുവാവ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടതായാണ് പോലീസ് നൽകുന്ന വിവരം. തലയ്ക്കേറ്റ മാരക ക്ഷതമാണ് മരണത്തിനു കാരണമായത്. ലോണെടുത്ത് കാർ വാങ്ങിയ രാഹുൽ കഴിഞ്ഞ രണ്ടു വർഷമായി തുമ്പ വിഎസ്എസ്സിയിൽ കോൺട്രാക്ട് വ്യവസ്ഥ യിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. തിങ്കളാഴ്ച അവധിയായിരുന്നു. ഒരു സുഹൃത്തിനന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നുവെന്നാണ് വീട്ടുകാരോട് രാഹുൽ പറഞ്ഞിരുന്നത്. വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് ബൈക്ക് പോസ്റ്റിൽ ഇടിച്ചു യുവാവിന്റെ ദാരുണ മരണം ഉണ്ടായത്. ഭാര്യയും മൂന്നു വയസുള്ള ഒരു മകളുമുണ്ട്. മൃതദേഹം നെടുമങ്ങാട് ശാന്തിതീരത്തിൽ സംസ്കരിച്ചു.
Tags : Nattuvishesham LocalNews