മലയിൻകീഴ്: ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം ശ്രീകാര്യം കട്ടേല സ്വദേശിനി കാവ്യയുടെ മരണത്തെ തുടർന്നാണു ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. മലയിൻകീഴ് പോലീസ് കാവ്യയുടെ മാതാവിന്റെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി. യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും പങ്ക് അന്വേഷിക്കണമെന്നും കുടുംബം പരാതി നൽകിയിരുന്നു.
ജാതി അധിക്ഷേപവും സ്ത്രീധന പീഡനവും ഭർതൃവീട്ടുകാർ നിരന്തരം തുടർന്നിരുന്നുവെന്നും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മലയിന്‍കീഴിലെ വീട്ടിൽ കിടപ്പുമുറിയിലെ ജനൽകമ്പിയിൽ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കാവ്യയെ കണ്ടെത്തിയെന്നാണു ഭര്‍ത്താവ് വിഷ്ണുവിന്റെയും ബന്ധുക്കളുടെയും മൊഴി. കാവ്യയെ മലയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
എട്ടു വര്‍ഷം മുന്‍പാണു കാവ്യയും വിഷ്ണുവും പ്രണയിച്ചു വിവാഹിതരായത്. നിസാര കാരണങ്ങള്‍ പറഞ്ഞു വിഷ്ണുവിന്റെ മാതാവ് നിരന്തരം കാവ്യയെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. വൈകുന്നേരമാണ് കാവ്യ ആത്മഹത്യയ്ക്കു ശ്രമിച്ചതെങ്കിലും ഏറെ വൈകിയാണു വീട്ടുകാരെ അറിയിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.