ആലങ്ങാട് പഞ്ചായത്തിലെ കുന്നേൽ എഴു വച്ചിറ കവലയിലെ കലുങ്കിന്റെ അടിവശത്തെ കോൺക്രീറ്റ് ദ്രവിച്ച് തുരുന്പുകന്പികൾ പുറത്തുവന്ന നിലയിൽ.
ആലങ്ങാട്: ആലങ്ങാട് പഞ്ചായത്തിലെ കുന്നേൽ എഴുവച്ചിറ കവലയിലെ കലുങ്ക് അപകടാവസ്ഥയിൽ. ്രമുഖ തീർഥാടന കേന്ദ്രമായ ആലങ്ങാട് കുന്നേൽപള്ളിയിലേക്കുള്ള പ്രധാന വഴിയിലുള്ള കലുങ്ക് പാലമാണ് കാലപ്പഴക്കം കൊണ്ട് വളരെ ശോചനീയാവസ്ഥയിലായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി പള്ളി കമ്മിറ്റിയും നാട്ടുകാരും നിരന്തരമായി ജനപ്രതിനിധികളോട് പാലത്തിന്റെ ശോചനീയാവസ്ഥ ബോധ്യപ്പെടുത്തിയിട്ടും യാതൊരുവിധ നടപടികളുമെടുത്തില്ല.
മന്ത്രി വി.ഇ. അബ്ദുൾ ഗഫൂറിന് കഴിഞ്ഞദിവസം പള്ളി കമ്മിറ്റിയും നാട്ടുകാരും ചേർന്ന് നിവേദനം നൽകിയിരുന്നു. പെരിയാർവാലി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മന്ത്രി സ്ഥലം സന്ദർശിക്കുകയും അടിയന്തര നടപടി സ്വീകരിക്കുന്നതിന് ആവശ്യമായ നിർദേശം നൽകുകയും ചെയ്തു.
പാലം വീതി കൂട്ടി പുതുക്കി പണിയുക മാത്രമല്ല കനാലിന്റെ സൈഡിലുള്ള, പൊതുജനങ്ങൾക്ക് ഭീഷണിയായ ഭാഗത്ത് കൈവരികൾ പിടിപ്പിച്ച് സുരക്ഷിതമാക്കുന്നതിന് വേണ്ട നടപടികളും എടുക്കണമെന്ന് മന്ത്രി പ്രത്യേകം നിർദേശം നൽകുകയും ചെയ്തു.
ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോളി, കെ.വി. പോൾ, ഡോ. വിജേഷ് വിജയൻ, കുന്നേൽ പള്ളി വികാരി ഫാ. ജൂലിയസ് കറുകന്തറ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി ജോസ്, ഗ്രാമപഞ്ചായത്ത് മെമ്പർ സുനിൽ തിരുവാലൂർ, പെരിയാർവാലി എക്സിക്യൂട്ടീവ് എൻജിനീയർ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Tags : Local News Nattuvishesham Ernakulam