നൂറ്റാണ്ടുകളുടെ പഴക്കമുള്ള രാമായണ താളിയോലകളുമായി അബ്ദുൾ സലീം പടവണ്ണ.
മഞ്ചേരി: ഇന്ന് കര്‍ക്കടകം ഒന്ന്. രാമായണ മാസത്തിന്റെ സമാരംഭം. ധാര്‍മിക മൂല്യ സംരക്ഷണത്തിനായി സിംഹാസനം ത്യജിച്ച രാമന്റെ കഥ പറയുന്ന ഭാരതത്തിന്റെ ഇതിഹാസങ്ങളിലൊന്നാണ് രാമായണം. ഈ രാമായണം കാലങ്ങളായി നിധിപോലെ സൂക്ഷിക്കുകയാണ് മഞ്ചേരി മുള്ളമ്പാറ സ്വദേശിയും ഗിന്നസ് ജേതാവുമായ അബ്ദുൾ സലീം പടവണ്ണ. 200 ഓളം താളിയോലകളില്‍ എഴുത്താണി കൊണ്ട് എഴുതിയ തുഞ്ചത്ത് എഴുത്തച്ഛന്റെ അധ്യാത്മ രാമായണം കിളിപ്പാട്ടിന്റെ ഈ താളിയോല പ്രതിക്ക് 350 വര്‍ഷത്തോളം പഴക്കം കണക്കാക്കുന്നു.
പൗരാണിക വസ്തുക്കളോടുള്ള സലീമിന്റെ അഭിനിവേശം മനസിലാക്കിയ തൃശൂരിലെ ചരിത്രരേഖ സൂക്ഷിപ്പുകാരനായ പി.ആര്. ഗോപാലമേനോനാണ് ഈ അമൂല്യ ഗ്രന്ഥം സമ്മാനിച്ചത്.
രാമന്റെ അയനം അഥവാ യാത്രയാണ് രാമായണം. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴ് കാണ്ഡങ്ങളിലായി ഇരുപതിനായിരം ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് രാമായണം രചിച്ചത്. സലീമിന്റെ പക്കലുള്ള രാമായണത്തിന് പതിനഞ്ച് ഇഞ്ച് നീളവും രണ്ടര ഇഞ്ച് വീതിയുമുള്ള ഇരുനൂറ് പേജുകളാണുള്ളത്.
രാമായണ മാസത്തോടനുബന്ധിച്ച് ഇതിലെ താളിയോലകളുടെ വീഡിയോ തയാറാക്കി ഓരോ ഓലകളും പോതുജനങ്ങള്‍ക്ക് പരിചയപ്പെടുത്താനുള്ള ശ്രമത്തിലാണ് അബ്ദുൾ സലീം. താളിയോലകളും കൈയെഴുത്തുപ്രതികളും ഒരു കാലഘട്ടത്തിന്റെ സംസ്കാരവും ഭാഷയും വിജ്ഞാനപാരമ്പര്യവും പേറുന്ന അമൂല്യ സാക്ഷ്യങ്ങളാണെന്നും ഇത്തരം അപൂര്‍വ പൈതൃക വസ്തുക്കളെ തിരിച്ചറിയാനും സംരക്ഷിക്കാനും പുതുതലമുറ മുന്നോട്ടുവരണമെന്നും സ്കൗട്ട് മാസ്റ്റര്‍ കൂടിയായ അബ്ദുൾ സലീം പറയുന്നു.
Tags : Local News Nattuvishesham Malappuram