വിഴിഞ്ഞം : സ്വർണപ്പണയ സ്ഥാപനങ്ങളിലെ ജീവനക്കാർ ആത്മഹത്യ ചെയ്ത കേസിന്റെഅന്വേഷണ ഫയലുകൾ ഇന്ന് ഡി സിആർബിക്ക് കൈമാറും.
ആത്മഹത്യക്ക് കാരണക്കാരിയായി പ്രതി സിന്ധുകുമാരിയെ മൂന്നു ദിവസത്തെ കസ്റ്റഡിക്കുശേഷം കോടതിയിൽ ഹാജരാക്കി. പ്രമാണങ്ങൾ വാങ്ങി കെഎസ്എഫ്ഇയുടെ 15 ശാഖകളിലായി കോടിക്കണക്കിനു രൂപയുടെ വായ്പാത്തട്ടിപ്പാണ് ഇവർ നടത്തിയതെന്നും പോലീസ് പറയുന്നു. കൂടാതെ 200 ലധികം പവൻ സ്വർണവും തട്ടിയെടുത്തിട്ടുണ്ടെന്നു പോലീസ് കരുതുന്നു.
പ്രമാണം നൽകുന്ന ഉടമകൾക്ക് കെഎസ്എഫ്ഇയിൽനി ന്ന് ചിട്ടിപിടിച്ചും വായ്പയെടു ത്തും നൽകാമെന്നു വാഗ്ദാനം നടത്തിയാണ് രണ്ടു കോടിയിൽപ്പരം രൂപ തട്ടിയെടുത്തത്. കടമായി സിന്ധുകുമാരി നൽകുന്ന പണത്തിനു പകരം അവരുടെ പ്രമാണങ്ങൾ വാങ്ങുകയാണ് പതിവ്. തുടർന്ന് അവരെ ഉപയോഗിച്ച് കെഎസ്എഫ്ഇ ശാഖകളിൽ വായ്പയ്ക്ക് അപേക്ഷിക്കും. പണം ലഭിക്കുന്നതിനുള്ള അക്കൗണ്ട് നമ്പറും ഫോൺ നമ്പറും സിന്ധുകുമാരിയുടേതാണ് നൽകുക.
പണം കിട്ടിയാൽ തിരിച്ചടവു മുടങ്ങുന്നതോടെ കെഎസ്എഫ്ഇ അധികൃതർ പ്രമാണ ഉടമകൾക്ക് നോട്ടീസ് അയക്കുമ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുന്നത്.
ഇവർ നടത്തിയിരുന്ന സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ പണയംവച്ച ആഭരണങ്ങൾ ചാല, ആര്യശാല, കോവളം എന്നിവിടങ്ങളിലെ ധനകാര്യസ്ഥാപനങ്ങളിൽ വിറ്റിരുന്നതായും അറിവു ലഭിച്ചു.