മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്നു മാറിയ നിലയിൽ.
പത്തനംതിട്ട: 1990 മേയ് 21ന് അന്നത്തെ റവന്യു മന്ത്രി പി.എസ്. ശ്രീനിവാസനും പൊതുമരാമത്ത് മന്ത്രി ടി.കെ. ഹംസയും ചേർന്ന് ഉദ്ഘാടനം ചെയ്തതാണ് പത്തനംതിട്ടയിലെ മിനി സിവിൽസ്റ്റേഷൻ മന്ദിരം. 35 വർഷങ്ങൾക്കുശേഷം കെട്ടിടം ഇന്ന് ഒഴിപ്പിക്കൽ പ്രക്രിയയിലാണ്. ബലക്ഷയമാണ് പ്രധാന കാരണം.
കോൺക്രീറ്റ് പാളികൾ അടർന്നു മാറുകയും ചോർച്ച ഉണ്ടാകുകയും ചെയ്ത കെട്ടിടത്തിന്റെ ഉറപ്പ് വിലയിരുത്തുന്നതിനായി കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ജനുവരിയിലാണു പരിശോധന നടത്തിയത്. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കോൺക്രീറ്റ് സാംപിളുകൾ ഇതിനായി ശേഖരിച്ചിരുന്നു.
കെട്ടിടം ഉപയോഗയോഗ്യമല്ലെന്നായിരുന്നു കണ്ടെത്തൽ. തുടർന്നാണ് കെട്ടിടം എത്രയും വേഗം ഒഴിപ്പിക്കാൻ നിർദേശിച്ചത്. ജില്ലാ ആസ്ഥാനത്തെ കോടതികൾ അടക്കം 24 ഓഫീസുകളാണ് മിനി സിവിൽ സ്റ്റേഷനിലുള്ളത്. അഞ്ചുനിലകളുള്ള കെട്ടിടത്തിന്റെ നിർമാണം 1982ൽ ജില്ല രൂപീകൃതമായതിനു തൊട്ടുപിന്നാലെയാണ് ഓഫീസുകൾ ഒരു കൂരയ്ക്കു കീഴിൽ കൊണ്ടുവരാനായി മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചന നടന്നത്.
തകർച്ച കണ്ടു തുടങ്ങിയത് 2008ൽ
മിനി സിവിൽ സ്റ്റേഷൻ നിർമിച്ച് 18 വർഷങ്ങൾ പിന്നിട്ടപ്പോൾതന്നെ തകർച്ചയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. പല ഓഫീസുകളും വരാന്തകളും അപകടാവസ്ഥയിലായപ്പോൾ കോടതി തന്നെ ഇടപെട്ടു. പൊതുമരാമത്ത് കെട്ടിടം വിഭാഗം ഇടപെട്ട് അറ്റകുറ്റപ്പണികൾക്കു നിർദേശിച്ചു. കെട്ടിട വിഭാഗം എൻജിനിയറായിരുന്ന ഫിലിപ്പ് അടൂരാണ് അറ്റകുറ്റപ്പണികൾക്കു മേൽനോട്ടം വഹിച്ചത്.
കമ്പി ഉൾപ്പെടെ മാറ്റി ബലപ്പെടുത്തുന്ന ആധുനിക സാങ്കേതിക വിദ്യയാണ് അന്ന് ഉപയോഗിച്ചത്. തകർച്ച നേരിട്ട ഭാഗങ്ങൾ പൂർണമായി ബലപ്പെടുത്തി. അന്നു ജോലികൾ നടത്തിയ ഭാഗങ്ങൾക്ക് പിന്നീട് കേടുപാടുകളുണ്ടായിട്ടില്ലെന്ന് ഫിലിപ്പ് അടൂർ ചൂണ്ടിക്കാട്ടി. മിനി സിവിൽ സ്റ്റേഷനു മുകളിലും ഭിത്തികളിലുമായി പടർന്നു പന്തലിച്ച ആൽ ഉൾപ്പെടെയുള്ള മരങ്ങൾ നീക്കം ചെയ്താണ് അന്ന് പണികൾ നടത്തിയത്. പിന്നീട് യാതൊരു അറ്റകുറ്റപ്പണികളും ഉണ്ടായില്ല.
സംരക്ഷണമില്ലായ്മയും നിർമാണത്തിലെ പോരായ്മയും
മിനി സിവിൽ സ്റ്റേഷൻ നിർമാണ ഘട്ടത്തിൽതന്നെ അശാസ്ത്രീയത പ്രകടമായിരുന്നതായി പറയുന്നു. പിന്നീട് കെട്ടിടത്തിനു സംരക്ഷണവും കുറഞ്ഞു. കാടുകളും സസ്യങ്ങളും കെട്ടിട ഭാഗങ്ങളിൽ വൻതോതിൽ വളർന്നു. ഇതോടെ പലയിടങ്ങളിലും വെള്ളം കെട്ടിക്കിടന്നു ചോർച്ചയുമുണ്ടായി. ശൗചാലയങ്ങൾ ചോർന്നൊലിച്ചതും പ്ലംബിംഗ് സംബന്ധമായ തകരാറുകൾ യഥാസമയം പരിഹരിക്കാതെയിരുന്നതും കെട്ടിടത്തിന്റെ തകർച്ച വേഗത്തിലാക്കി. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ജില്ലാതല ഓഫീസ് പ്രവർത്തിച്ച ഇടമായിരുന്നിട്ടും ആവശ്യമായ അറ്റകുറ്റപ്പണികൾക്ക് യഥാസമയം നടപടികളുണ്ടായില്ല.
ഓഫീസുകൾ ഒഴിയണം; അറ്റകുറ്റപ്പണികൾ ഇനി ആലോചനയിൽ ഇല്ല
ബലക്ഷയത്തിലായ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ ഒഴിയാൻ ജില്ലാ കളക്ടർ അന്ത്യശാസനം നൽകിയിരിക്കുകയാണ്. ഇതിന്റെ കാലാവധി കഴിഞ്ഞെങ്കിലും എല്ലാ ഓഫീസുകൾക്കും ആവശ്യമായ സ്ഥലസൗകര്യങ്ങളോ കെട്ടിടങ്ങളോ കണ്ടെത്താനായിട്ടില്ല. ഇതോടെ വളരെ കുറച്ച് ഓഫീസുകൾ മാത്രമാണ് വാടകക്കെട്ടിടങ്ങളിലേക്കു മാറിയത്.
ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇതിനോടകം നിരവധി ഉത്തരവുകൾ വന്നുവെങ്കിലും ഇത്തവണ അല്പം കടുംപിടുത്തത്തിലാണ് ജില്ലാ ഭരണകൂടം. വാടകക്കെട്ടിടങ്ങൾ ലഭിക്കാത്ത ഓഫീസുകൾക്ക് ഏതാനും ദിവസങ്ങൾകൂടി സാവകാശം ലഭിക്കുമെന്ന പ്രതീക്ഷ ഓഫീസ് മേധാവികൾക്കുണ്ട്.
പത്തനംതിട്ട നഗരമധ്യത്തിലെ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിനു ബലക്ഷയം കണ്ടെത്തിയതിനേത്തുടർന്നു കഴിഞ്ഞ മാർച്ച് 30നു മുൻപായി ഇവിടെ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ മാറ്റണമെന്നായിരുന്നു നിർദേശം. ജില്ലാ ആസ്ഥാനത്തെ ഏഴ് കോടതികളും ഇതേ കെട്ടിടത്തിലാണ്.
മിനി സിവിൽ സ്റ്റേഷൻ അറ്റകുറ്റപ്പണികൾ നടത്തി നിലനിർത്താനാകുമോയെന്ന പരിശോധന നടന്നിട്ടില്ല. കെട്ടിടം പൊളിച്ചുനീക്കാനാണ് സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം. എന്നാൽ രണ്ടാമതൊരു പരിശോധന വേണമെന്നാവശ്യം ഉയരുന്നുണ്ട്. കെട്ടിടത്തിനു കാലപ്പഴക്കം അധികമില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. നിർമാണം സംബന്ധിച്ച വിശദമായ പരിശോധന നടത്തുകയും അറ്റകുറ്റപ്പണികളിലൂടെ ബലപ്പെടുത്താനാകുമോയെന്നതും പരിശോധിക്കപ്പെടണമെന്നാണ് ആവശ്യം.
ഇത്രയധികം സർക്കാർ ഓഫീസുകൾക്കായി ഇതേ സ്ഥാനത്ത് പുതിയ ഒരു സിവിൽ സ്റ്റേഷൻ മന്ദിരം പണിയുകയെന്നത് സർക്കാരിനു വലിയ ബാധ്യതയായി മാറും. നഗരമധ്യത്തിലാണ് കെട്ടിടത്തിന്റെ സ്ഥാനം. പുതിയ കെട്ടിടം ആധുനിക സാങ്കേതികവിദ്യയുടെയും നിർമാണം സംബന്ധിച്ച വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലാകണം.
ഇതിനാവശ്യമായ സ്ഥലം നിലവിൽ ഉണ്ടോയെന്ന സംശയം ബാക്കി. കഴിഞ്ഞ ബജറ്റിൽ 12 കോടി രൂപ മാത്രമാണ് മിനി സിവിൽ സ്റ്റേഷനായി നീക്കിവച്ചിട്ടുള്ളത്. ഓഫീസുകൾ നിലവിൽ വാടകക്കെട്ടിടങ്ങളിലേക്കാണ് മാറുന്നത്. ഓരോ ഓഫീസിനും 45,000 മുതൽ 85,000 രൂപവരെ പ്രതിമാസ വാടകയാകുമെന്നാണ് കണക്ക്.
സുരക്ഷയ്ക്കു പ്രാധാന്യം
ഡീ കമ്മീഷൻ ചെയ്ത കെട്ടിടത്തിൽ ഓഫീസുകൾ തുടരുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇത്രയധികം ഓഫീസുകളിലും കോടതികളിലുമായി പ്രവർത്തിക്കുന്ന ജീവനക്കാർ, വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ ഇവരുടെയൊക്കെ സുരക്ഷിതത്വം പ്രധാന ഘടകമാണ്.
വിള്ളൽവീണ തൂണുകളാണ് ഏറെയും. കോൺക്രീറ്റ് അടർന്നുമാറി കമ്പികൾ തുരുമ്പെടുത്തു നിൽക്കുകയാണ് . ചുവരുകളും കെട്ടിടത്തിന്റെ പല ഭാഗങ്ങളും തകർന്നിട്ടുണ്ട്. അപകടാവസ്ഥ മനസിലാക്കിയാണ് ഓഫീസുകൾ ഒഴിയണമെന്ന നിർദേശം അടിക്കടി പുറപ്പെടുവിച്ചിട്ടുള്ളത്.
കോഴഞ്ചേരി താലൂക്ക് ഓഫീസും സബ്ട്രഷറിയും വാടകക്കെട്ടിടങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പ് ഓഫീസുകൾ നേരത്തേതന്നെ മാറ്റിയിരുന്നു.
കൃഷി ഉപഡയറക്ടർ ഓഫീസും റവന്യു റിക്കവറി ഓഫീസും മാറ്റിയിട്ടുണ്ട്. മറ്റു പല ഓഫീസുകളും ഇപ്പോഴും വാടകക്കെട്ടിടം അന്വേഷിച്ചു നടക്കുകയാണ്. കോടതികൾക്കും അനുയോജ്യമായ കെട്ടിടം കണ്ടെത്തി മാറാനായിട്ടില്ല.
Tags : Local News Nattuvishesham Pathanamthitta