വെള്ളിക്കോത്ത് പെരളത്ത് വയലിലെ രാമചന്ദ്രന്റെ നെല്‍കൃഷി.
കാഞ്ഞങ്ങാട്: ഒരുകാലത്ത് പൊന്നിന് നിറമുള്ള നെല്ക്കതിരുകളും സ്വര്‍ണവര്‍ണത്തിലുള്ള കണി വെള്ളരിയും യഥേഷ്ടം വിളഞ്ഞുനിന്നിരുന്നൊരു മണ്ണായിരുന്നു വെള്ളിക്കോത്ത് പെരളത്ത് വയല്‍. എന്നാല്‍ കാലത്തിന്റെ മാറ്റത്തില്‍ ആ പാടശേഖരങ്ങള്‍ വര്‍ഷങ്ങളോളം കൃഷിയിറക്കാതെ പുല്ലുപിടിച്ച് തരിശായി കിടക്കുന്നത് കാണുമ്പോള്‍ രാമചന്ദ്രന് വടക്കിനി എന്ന കര്‍ഷകന്റെ മനസ് വല്ലാതെ വിതുമ്പുമായിരുന്നു. കാരണം മറ്റൊന്നുമല്ല, ഞാറ്റുപാട്ടിന്റെ ഈണവും നാട്ടിയും കൊയ്ത്തുമൊക്കെയുള്ള സജീവമായ ഒരു കാര്‍ഷിക സംസ്കാരം കണ്ടും അനുഭവിച്ചുമാണ് രാമചന്ദ്രന്റെ ബാല്യം കടന്നുപോയത്. മണ്ണുമായുള്ള ആ പൊക്കിള്‍ക്കൊടി ബന്ധം തന്നെയായിരുന്നു ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകങ്ങൾ മാറ്റിവച്ച് ആ തരിശുഭൂമിയില്‍ വീണ്ടും പൊന്നുവിളയിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എന്നാല്‍ ആഗ്രഹിച്ചതുപോലെ എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. വലിയൊരു ഇടവേളയ്ക്ക് ശേഷം ആ മണ്ണിലേക്ക് കൃഷിയുമായി ഇറങ്ങിത്തിരിച്ച രാമചന്ദ്രന് നേരിടേണ്ടി വന്നത് കടുത്ത പരീക്ഷകളെയാണ്.
തരിശായി കിടന്ന ഭൂമി രാമചന്ദ്രന് 10 ഏക്കർ പാട്ടത്തിനെടുത്ത് നെല്‍കൃഷി ചെയ്യുവാന്‍ മേയ് മാസത്തില്‍ തന്നെ തീരുമാനമെടുത്തിരുന്നു. അതിനുവേണ്ടി ആവശ്യമായ ഞാറും തയാറാക്കി.
ഞാറു നടുന്നതിനായി നാട്ടിലെ പണിക്കാരെ ലഭിക്കാതെ സാഹചര്യം ആദ്യം തന്നെ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. എന്നാല്‍ ഞാറ് നടുന്നതില്‍ മലയാളികളെ വെല്ലുന്ന അതിഥി തൊഴിലാളികൾ ഉണ്ടെന്ന് വിവരമറിഞ്ഞ് രാമചന്ദ്രന് അത് അന്വേഷിച്ചു നടന്നു. ഒടുവില്‍ പാകമായ ഞാറ് പറിച്ചു മാറ്റാന്‍ അതിഥി തൊഴിലാളികൾ എത്തിയപ്പോഴാണ് അടുത്ത പ്രതിസന്ധി. അട്ടശല്യം കൊണ്ട് പാടത്ത് ഇറങ്ങാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. അതിഥി തൊഴിലാളികൾ കാല്ക്കല് വീണുവെങ്കിലും ഒരുതരത്തിലും പറ്റില്ലെന്ന് മറുപടി നല്കി അവർ മടങ്ങിപ്പോയി. 10 ഏക്കര്‍ സ്ഥലം ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതുമറിക്കാന്‍ തന്നെ പണം കുറെ ചെലവായി. പെരിയ കൃഷി ഓഫീര്‍ ജയപ്രകാശിനെ സമീപിച്ചപ്പോള്‍ അട്ടയെ തുരുത്തുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും അതു വലിയ പണച്ചെലവുള്ളതായിരുന്നു. ഒടുവില്‍ തന്റെ നിസഹായവസ്ഥ വിവരിച്ചപ്പോള്‍ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിക്കുകയും അട്ടയെ തുരത്തുന്നതിന് ആവശ്യമായ കുമ്മായം കൃഷിവകുപ്പ് സബ്സിഡിയായി നല്‍കാമെന്ന് രാമചന്ദ്രന് ഉറപ്പുനല്‍കി.
ഒടുവില്‍ പാടത്ത് കുമ്മായം വിതറി പിന്മാറിയ ബംഗാളികളുടെ സഹായം വീണ്ടും അഭ്യർഥിച്ചു. ബംഗാളികള്‍ ഞാറ് നടനായി എത്തിയപ്പോള്‍ അട്ടശല്യം കുറഞ്ഞുവെങ്കിലും പൂര്‍ണമായും മാറിയില്ല.
എങ്കിലും അതിഥി തൊഴിലാളികൾക്ക് ധൈര്യം പകര്‍ന്ന് അട്ടയുമായുള്ള യുദ്ധസമാനമായ അന്തരീക്ഷത്തില്‍ നിലം ഉഴുതു മറിച്ച് പത്തേക്കര്‍ ഭൂമിയിലും കൃഷിയിറക്കി. ഇനിയും ഘട്ടങ്ങള്‍ പലതാണ്. വളമിടണം, കള പറിക്കണം, മരുന്നടിക്കണം, ഇതിനിടയില്‍ കാലവര്‍ഷം കനത്താല്‍ വെള്ളം കയറാം. എല്ലാറ്റിനും അതിജീവിച്ച് വേണം നെല്ല് കൊയ്യാന്‍. വളവും കൂലിചെലവും ആകുമ്പോള്‍ നെല്ലിന് ലഭിക്കുന്നതിന്റെ ഇരട്ടി തുകയാണ് രാമചന്ദ്രന് ചെലവാകുക. എന്നാൽ ലാഭചിന്തയല്ല, കുട്ടിക്കാലം മുതലേ കണ്ടുശീലിച്ച വയലിന്റെ പച്ചപ്പും മണ്ണിലെ അധ്വാനത്തിന്റെ വിയര്‍പ്പും കാ്ഷിക സംസ്കാരവുമായുള്ള ആത്മബന്ധവുമാണ് രാമചന്ദ്രനെ മുന്നോട്ട് നീങ്ങുന്നത്.
Tags : Local News Nattuvishesham