നവീകരിക്കുന്ന ഇടശേരിമല പള്ളിയോടത്തിന്റെ അമരം പൂർത്തിയായപ്പോൾ.
ആറന്മുള: വള്ളസദ്യകൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പള്ളിയോടങ്ങളെ വരവേറ്റ് പന്പാനദി. വിവിധ കരകളുടെ പള്ളിയോടങ്ങൾ പന്പാനദിയിലേക്ക് നീരണിഞ്ഞു തുടങ്ങി. 2025ലെ ഉത്രട്ടാതി ജലമേളയും വള്ളസദ്യകളും കഴിഞ്ഞ് ഒക്ടോബർ മാസത്തോടെ മാലിപ്പുരയിലേക്ക് കയറ്റിയ പള്ളിയോടങ്ങൾ അറ്റകുറ്റപ്പണികളടക്കം നടത്തി പൂർണസജ്ജമായി നീരണിയുകയാണ്.
19ന് ആരംഭിക്കുന്ന വള്ളസദ്യ കാലം രണ്ടര മാസത്തോളം നീളും. ഇതിനിടെ പന്പയുടെ വിവിധ ഭാഗങ്ങളിലായി വള്ളംകളികൾ ഉണ്ടാകും. തിരുവോണത്തോണി യാത്ര, ഉത്രട്ടാതി ജലമേള ഇവയെല്ലാം പള്ളിയോടങ്ങളുടെ ഉത്സവദിനങ്ങളാണ്. കരക്കാർക്കും തുഴച്ചിൽകാർക്കും ഇനി വിശ്രമമില്ലാത്ത ദിനങ്ങളാണ്.
52 പള്ളിയോടങ്ങളാണ് ആറന്മുള കരകളിലുള്ളത്. കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് ചെന്നിത്തല വരെ നീളുന്നതാണ് ഈ കരകൾ. 53ാമത്തെ പള്ളിയോടമായി മൂക്കന്നൂർ കരയ്ക്ക് അനുമതിയും നൽകിയിട്ടുണ്ട്. സീസൺ കഴിയുന്നതോടെ മീനെണ്ണ പുരട്ടി മാലിപ്പുരയിലേക്ക് കയറ്റുന്ന പള്ളിയോടങ്ങൾ പിന്നീട് വീണ്ടും വെള്ളത്തിലേക്ക് ഇറക്കുന്പോൾ എണ്ണ ചുരണ്ടി മാറ്റും. ഇതിനൊപ്പം ഗ്രീസും പുരട്ടി ആവശ്യമായ പണികളും നടത്തി നീരണിയുന്പോഴേക്കും 1.5 ലക്ഷത്തിലധികം രൂപ ചെലവാകും.
നവീകരണം വേണ്ടിവരുന്ന പള്ളിയോടങ്ങൾക്ക് ചെലവ് പിന്നെയുമേറും. ഞായറാഴ്ച മുതലുള്ള വള്ളസദ്യകൾക്കായി പള്ളിയോടങ്ങളുടെ ബുക്കിംഗ് ഏറെക്കുറെയായി. സമീപ പ്രദേശങ്ങളിലെ പള്ളിയോട കരകളെയാണ് കൂടുതലായി വഴിപാട് സദ്യക്കു ക്ഷണിച്ചിരിക്കുന്നത്. ആചാരപരമായ ചടങ്ങ് പൂർത്തീകരിക്കാൻ ബുക്കിംഗ് വിവരങ്ങൾ കരക്കാരെ നേരത്തേതന്നെ അറിയിക്കും. ഇതനുസരിച്ച് തങ്ങളുടെ പള്ളിയോടങ്ങളുടെ ബുക്കിംഗ് തീയതികൾ കരക്കാർ പരസ്യമായി പ്രദർശിപ്പിക്കുകയും ചെയ്യും.
നവീകരിച്ച ഇടശേരിമല പള്ളിയോടം 19നു നീരണിയും
ആറന്മുള ഉത്രട്ടാതി ജലമേളയുടെ ആതിഥേയ കരയുടെ സ്വന്തം പള്ളിയോടമാണ് ഇടശേരിമല. പുതുക്കിപ്പണിത പള്ളിയോടം 19ന് നീരണിയും. പള്ളിയോടത്തിന്റെ അവസാന മിനുക്കുപണികളും പൂർത്തിയാക്കി മഞ്ഞളും എണ്ണയും പുശാനുള്ള തിരക്കിലാണ് കരക്കാർ.
ആറന്മുള ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ നിന്ന് മുക്കാൽ കിലോമീറ്റർ മാറി നിലകൊള്ളുന്ന കടക്കൽ ദേവീക്ഷേത്തിനു മുന്നിലുള്ള തുണ്ടിയിൽ പുരയിടത്തിലെ മാലിപ്പുരയിലാണ് പള്ളിയോടം സജ്ജമാകുന്നത്. പള്ളിയോടം കാണാൻ പ്രദേശവാസികൾക്കു പുറമേ സമീപ കരകളിൽ നിന്നും നിരവധി പേർ എത്തുന്നുണ്ട്. കെട്ടിലും മട്ടിലുമുള്ള പ്രൗഢി തന്നെയാണ് പള്ളിയോടത്തിന്റെ സവിശേഷത.
അറ്റകുറ്റപ്പണികളാണ് നടന്നതെങ്കിലും ഒറ്റനോട്ടത്തിൽ പുത്തൻ പള്ളിയോടത്തിന്റെ പ്രൗഢിയുണ്ട്. 18 അടി ഉയരം വരുന്ന വളച്ചുകെട്ടി അമരമാണ് പള്ളിയോടത്തിന്റെ തലയെടുപ്പ്. കാറ്റുമയിൽ ശില്പ സൗന്ദര്യം എടുത്തുകാട്ടുന്ന വ്യാളി രൂപം. അണിയത്തും ശില്പകലയുടെ വൈഭവവും പ്രകടം.
ആറന്മുള ക്ഷേത്രം കുടികൊള്ളുന്ന കരയിൽ അനാദികാലം മുതൽ പള്ളിയോടം ഉണ്ടായിരുന്നതായാണ് വിശ്വാസം. ക്ഷേത്രത്തിന് കിഴക്കേ നടയിൽ ആറന്മുള വള്ളം കളിയുടെ ഫിനിഷിംഗ് പോയിന്റായ സത്രകടവിൽ തന്നെയാണ് പള്ളിയോടപ്പുര. ഉത്രട്ടാതി ജലമേളയ്ക്ക് ആതിഥ്യമരുളുന്ന കരയെന്ന കീർത്തിയും ഇടശേരിമലയ്ക്കുണ്ട്.
പഴയ പള്ളിയോടം പെൺപാല കദളിമംഗലം കരക്കാർക്ക് കൈമാറിയ ശേഷം 2002 -ലാണ് ചങ്ങങ്കരി വേണു ആചാരിയുടെ നേതൃത്വത്തിൽ പുതിയ പള്ളിയോടം നിർമിച്ചത്. 2011, 2012, 2023 വർഷങ്ങളിൽ മന്നം ട്രോഫി കരയിൽ എത്തിച്ചു. അയിരൂർ മാനവ മൈത്രി ജലമേളയിൽ അടക്കം നിരവധി മത്സരങ്ങളിൽ ഒന്നാമതെത്തി. 40 ലക്ഷത്തിലധികം രൂപയുടെ പുനരുദ്ധാരണമാണ് ഇടശേരിമല പള്ളിയോടത്തിനു നടത്തിയത്. 46.25 കോൽ നീളമുള്ള പള്ളിയോടത്തിന് 66 അംഗുലം ഉടമയുണ്ട്.
ഇടശേരിമല 234 -ാം നമ്പർ എൻഎസ്എസ് കരയഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് പള്ളിയോടം. 19നു രാവിലെ 11 നും 11.30 നും മധ്യേ കേന്ദ്രമന്ത്രി സുരേഷ് ഗോപി നീരണിയൽ ചടങ്ങ് നിർവഹിക്കും. ചെങ്ങന്നൂർ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പി. എൻ. സുകുമാര പണിക്കർ അധ്യക്ഷത വഹിക്കും. മന്ത്രി കെ. മുരളീധരൻ യോഗം ഉദ്ഘാടനം ചെയ്യും.
തെക്കേമുറി കിഴക്ക് പള്ളിയോടം നീരണിഞ്ഞു
പുതുക്കിപ്പണിത തെക്കേമുറി കിഴക്ക് പള്ളിയോടം നീരണിഞ്ഞു. ഇന്നലെ രാവിലെ 10.50 നും 11.30 നും മധ്യേ മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ നീരണിയിൽ കർമം നിർവഹിച്ചു. എൻഎസ്എസ് പത്തനംതിട്ട താലൂക്ക് യൂണിയൻ പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ട പള്ളിയോട ശില്പി അയിരൂർ സന്തോഷ് ആചാരിയെ ആദരിച്ചു മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെന്നി കുഴിക്കാല, പള്ളിയോട സേവാ സംഘം ഭാരവാഹികളടക്കം പങ്കെടുത്തു.
പള്ളിയോടത്തിന് കാര്യമായ അറ്റകുറ്റപ്പണികൾ വന്നതോടെയാണ് കഴിഞ്ഞ ഉത്രട്ടാതി ജലമേളയ്ക്ക് ശേഷം പ്രധാന ഭാഗങ്ങൾ മാറി പള്ളിയോടം പുതുക്കാൻ തീരുമാനിച്ചത്. തുടർന്ന് കരക്കാർ അയിരൂർ സന്തോഷ് ആചാരിക്ക് ദക്ഷിണ സമർപ്പിച്ചു. 64 അഗുലമായി ഉടമ കുറച്ചതോടെ പള്ളിയോടത്തിന് കൂടുതൽ വേഗത കൈവരിക്കാൻ സാധിക്കുമെന്നാണ് വിശ്വാസം. 47.5 കോൽ നീളമുള്ള പള്ളിയോടത്തിന് 18 അടി ഉയരമുള്ള അമരമാണുള്ളത്.
ആറന്മുള വള്ളസദ്യ ലോഗോ: അവസാന തീയതി ഇന്ന്
പത്തനംതിട്ട: ആറന്മുള വള്ളസദ്യ, ഉത്രട്ടാതി ജലമേള എന്നിവയ്ക്കായി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ ഔദ്യോഗിക ലോഗോ ക്ഷണിച്ചു. പ്രായപരിധിയില്ല. ഓരോ വ്യക്തിക്കും ഒരു എന്‍ട്രി മാത്രം സമര്‍പ്പിക്കാം. ഗ്രൂപ്പ് എന്‍ട്രികളോ സ്ഥാപനങ്ങളുടെ പേരിലുള്ള എന്‍ട്രികളോ പരിഗണിക്കില്ല. ലോഗോയില്‍ ആറന്മുള വള്ളസദ്യ, ആറന്മുള ഉത്രട്ടാതി വള്ളംകളി, പള്ളിയോടങ്ങൾ, ഭക്തി, പാരമ്പര്യം, സാംസ്കാരിക പൈതൃകം എന്നവയിലേതങ്കിലും പ്രതിഫലിക്കണം. ആറന്മുള വള്ളസദ്യ 2026 എന്ന വാചകം ഇംഗ്ലീഷിലോ മലയാളത്തിലോ ലോഗോയില്‍ ഉള്‍പ്പെടുത്തണം.
ലോഗോ ഡിജിറ്റല്‍ രീതിയില്‍ രൂപകല്പന ചെയ്തതാകണം. ലോഗോ കളറിലും ബ്ലാക്ക് ആൻഡ് വൈറ്റിലും ഒരുപോലെ വ്യക്തതയോടെ ഉപയോഗിക്കാന്‍ കഴിയുന്നതാകണം. പോസ്റ്ററുകൾ, ബ്രോഷറുകള്‍, ഔദ്യോഗിക രേഖകൾ, വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ, സുവനീറുകള്‍, ഷര്‍ട്ടുകൾ, ക്യാപ്പുകള്‍, ഡിജിറ്റല്‍ മീഡിയ, മെമന്റോകള്‍ എന്നിവയില്‍ ലോഗോ ഉപയോഗിക്കാനനുയോജ്യമായിരിക്കണം. ലോഗോയുടെ ആശയവും അതിന്റെ പ്രതീകാത്മകതയും വിശദീകരിക്കുന്ന പരമാവധി 150 വാക്കുകളില്‍ ഒതുങ്ങുന്ന കണ്‍സപ്റ്റ് നോട്ട് നിര്‍ബന്ധമായും സമര്‍പ്പിക്കണം.
വിജയിക്ക് 10,000 രൂപ കാഷ് അവാര്‍ഡ് നല്‍കും. എന്‍ട്രികള്‍ ഇന്ന് വൈകുന്നേരം അഞ്ചിന് മുമ്പ് പത്തനംതിട്ട ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ കാര്യാലയത്തിലോ [email protected] ലോ സമര്‍പ്പിക്കണം. നിര്‍ദേശങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ ഓഫീസുമായോ 0468 2311343, 9447709944 എന്ന നമ്പറുകളിലോ ബന്ധപ്പെടണം.