കോഴിക്കോട്: സ്റ്റോപ്പുകളിൽ നിറുത്താതെ നടുറോഡിൽ യാത്രക്കാരെ ഇറക്കുന്ന പ്രൈവറ്റ് ബസുകൾക്കെതിരേ കർശന നടപടിയുമായി ട്രാഫിക് പോലീസ്. നഗരത്തിൽ പരിശോധന ശക്തമാക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ആദ്യഘട്ടമായി ബസ് ജീവനക്കാർക്ക് ബോധവത്കരണ ക്ലാസുകൾ നൽകും. പിഴയീടാക്കാനും തീരുമാനിച്ചിട്ടുണ്ട്. വീണ്ടും തെറ്റ് ആവർത്തിച്ചാൽ കേസെടുക്കാനും ബസ് കസ്റ്റഡിയിൽ എടുക്കാനും തീരുമാനിച്ചതായി ട്രാഫിക് എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ ഓഫ് പോലീസ് അബ്ദുൾ ഹക്കിം അറിയിച്ചു.
എടപ്പാൾ മോട്ടോർ വെഹിക്കിൽ ട്രയിനിംഗ് സെന്ററിൽ വെച്ചാണ് ബസ് ജീവനക്കാർക്കായി ബോധവത്കരണ ക്ലാസുകൾ നടത്തുകയെന്നും ബുധനാഴ്ചയും ശനിയാഴ്ചയുമാണ് അവിടെ ക്ലാസുകളുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാർ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നത് പലപ്പോഴും ബസ് ഉടമകൾ അറിയാറില്ല. അതിനാൽ പിഴ ചുമത്തുമ്പോൾ അത് ബാധ്യതയാകുന്നത് ബസ് ഉടമകൾക്കാണ്. അതിനാലാണ് ബസ് ജീവനക്കാർക്ക് ബോധവത്കരണ ക്ലാസുകൾ നൽകാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂൾ കുട്ടികളും ഓഫീസ് ജീവനക്കാരും കൂടുതലായി ബസ് കയറാൻ എത്തുന്ന സമയത്ത് നഗരത്തിൽ ട്രാഫിക് പോലീസിന്റെ നിരീക്ഷണമുണ്ടാകും.
ബസുകൾ സ്റ്റാൻഡിലും സ്റ്റോപ്പുകളിലും നിറുത്താതെ റോഡിന് നടുവിൽ നിറുത്തി യാത്രക്കാരെ ഇറക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് വലിയ അപകടങ്ങൾ വരുത്തിവയ്ക്കുമെന്ന് മുന്നിൽ കണ്ടാണ് ട്രാഫിക് പോലീസിന്റെ ഇടപെടൽ.
Tags : Local News Nattuvishesham Kozhikode