പ്രതീകാത്മക ചിത്രം
നെടുമങ്ങാട് : മലയോര മേഖലയായ ആര്യനാട്ടും പരിസരപ്രദേശങ്ങളിലും പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുമ്പോഴും പഞ്ചായത്തുകളുടെ പ്രതിരോധ പ്രവർത്തനങ്ങൾ എങ്ങുമെത്താതെ തുടരുന്നുവെന്ന് ആക്ഷേപം.രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടും ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഭാഗത്തുനിന്നുള്ള നടപടികൾ കാര്യക്ഷമമല്ലെന്ന പരാതിയിലാണ് നാട്ടുകാർ.
ഗ്രാമീണ മേഖലകളിൽ ഷിഗെല്ല പോലുള്ള രോഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും ജാഗ്രത പുലർത്താൻ ആരോഗ്യവകുപ്പ് തയാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്. ആര്യനാട്, ഉഴമലയ്ക്കൽ, വെള്ളനാട് സർക്കാർ ആശുപത്രികളിൽ പനി ബാധിതരുടെ എണ്ണം ദിവസേന വർധിക്കുകയാണ്. പൂവച്ചലിൽ എലിപ്പനി ബാധിച്ചു യുവാവ് മരിച്ചത് പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു.
ആശാവർക്കർമാർ മാത്രമാണു പ്രതിരോധ പ്രവർത്തനങ്ങളിൽ നിലവിൽ സജീവമായിട്ടുള്ളത്. ആരോഗ്യവകുപ്പ് ജീവനക്കാർ വീടുകളിലെത്തി പരിശോധനയോ ബോധവത്കരണമോ നടത്തുന്നില്ല. കഴിഞ്ഞമാസം ക്ലോറിനേഷൻ നടത്തിയുമാണ് മാത്രമാണ് ഏക പ്രതിരോധ നടപടി. ഭക്ഷ്യസുരക്ഷാ മേഖലയിലെ വീഴ്ചകൾ മറ്റൊരു പ്രശ്നമാണ്. ആര്യനാട് മാർക്കറ്റിൽനിന്നും മത്സ്യം വാങ്ങി കഴിച്ച 250-ലേറെ പേർക്ക് ഗുരുതരമായ ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവം നടന്നിട്ട് ഒരു മാസം പിന്നിട്ടു. പരിശോധനയ്ക്കായി കൊച്ചിയിലെ കേന്ദ്രലാബിലേക്ക് അയച്ച സാമ്പിളുകളുടെ ഫലം ഇതുവരെയും ലഭിച്ചിട്ടില്ലെന്നു ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. മാർക്കറ്റുകളിലും ഭക്ഷണശാലകളിലും കൃത്യമായ പരിശോധന നടക്കാത്തതിനാൽ പച്ചക്കറി-മത്സ്യ മാലിന്യങ്ങൾ കുന്നുകൂടി ഈച്ചയും പുഴുക്കളും അരിക്കുന്ന അവസ്ഥയാണുള്ളത്.
മഴ ശക്തമായതോടെ മലയോര മേഖലയിലെ റബർ തോട്ടങ്ങൾ രോഗങ്ങളുടെ പ്രഭവകേന്ദ്രമായി മാറുന്നുണ്ട്. കഴിഞ്ഞ ആറു മാസത്തോളമായി ടാപ്പിംഗ് നടക്കാത്തതിനാൽ, റബർ ചിരട്ടകളിൽ വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നു. ഇതു ഡെങ്കിപ്പനി പോലുള്ള രോഗങ്ങൾക്ക് വഴിവയ്ക്കുന്നുണ്ട്.
കൂടാതെ, പഞ്ചായത്ത്-പൊതുമരാമത്ത് റോഡുകളുടെ ഇരുവശങ്ങളും കാടുമൂടി കിടക്കുന്നത് കാൽനടയാത്രക്കാർക്ക് ഭീഷണിയാവുകയാണ്. കാടുമൂടിയ റോഡിലൂടെ നടക്കേണ്ടി വരുന്നത് പലപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നു. അനാസ്ഥകൾ തുടർന്നാൽ പഞ്ചായത്ത് ഓഫീസ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പുനൽകി. അടയന്തരമായി സർവകക്ഷി യോഗം വിളിച്ചു ശുചിത്വ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഊർജിതമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Tags : Nattuvishesham LocalNews