പ്രതീകാത്മക ചിത്രം
മലപ്പുറം: അർധരാത്രിയിൽ ശുചിമുറി മാലിന്യം തള്ളാൻ എത്തിയ ലോറി തടയാൻ ശ്രമിച്ച യുവാക്കളെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഉൾപ്പെട്ട ടാങ്കർ ലോറി മലപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തു. നഗരസഭാ അധികൃതരുടെ പരാതിയിലാണ് പെരിന്തൽമണ്ണ സ്വദേശിയുടെ ലോറി മലപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തത്.
13ന് പുലർച്ചെ ലോകകപ്പ് ഫുട്ബോൾ കണ്ടു മടങ്ങുന്നതിനിടെ ദേശീയപാതയിൽ മച്ചിങ്ങലിലെ പാടത്തേക്ക് ശുചിമുറി മാലിന്യം ഒഴുക്കിക്കളയാൻ ലോറി ജീവനക്കാർ ഒരുങ്ങുന്നതിനിടെയാണ് മണ്ണാർക്കാട് സ്വദേശി റിഷാദും സുഹൃത്തും അതുവഴി ബൈക്കിലെത്തിയത്.
ഇവരെ കണ്ട് ലോറി അവിടംവിട്ട് പോയെങ്കിലും ഇരുവരും ലോറിയെ ബൈക്കിൽ പിന്തുടർന്ന് ദൃശ്യം പകർത്തി. ഇതിനിടെ യുവാക്കളെ അപായപ്പെടുത്താൻ ലോറി ഡ്രൈവർ ശ്രമിച്ചതായും പരാതിയുണ്ട്.
സംഭവത്തിൽ റിഷാദ് മലപ്പുറം പോലീസിൽ പരാതി നൽകി. തുടർന്ന് നഗരസഭാ അധികൃതരെ വിവരമറിയിച്ചു. പിന്നീട് നഗരസഭാംഗങ്ങൾ സ്റ്റേഷനിൽ എത്തി.ലോറി ഉടമകളെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ശേഷം ലോറി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടു പോകുമെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു. അവസരോചിത ഇടപെടലിലൂടെ മാലിന്യം തള്ളൽ തടയാൻ ഇടപെട്ട മണ്ണാർക്കാട് സ്വദേശി റിഷാദിനെ നഗരസഭാധ്യക്ഷ വി. റിനിഷയുടെ നേതൃത്വത്തിൽ കൗണ്‍സിൽ അംഗങ്ങൾ അനുമോദിച്ചു.
ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ ജിതേഷ് ജി. അനിൽ, സ്ഥിരംസമിതി അധ്യക്ഷരായ ഹാരിസ് ആമിയൻ, സമീറ മുസ്തഫ, ആബിദ എട്ടുവീട്ടിൽ, കൗണ്‍സിലർമാരായ കെ.കെ. ഉമ്മർ, സമദ് സീമാടൻ, കെ. സിദീഖ്, എ.പി. ശിഹാബ്, നൗഷാദ് മുരിങ്ങേക്കൽ, പി.എം. ഉമ്മർ, സദാദ് കാന്പ്ര, കെ.പി. നൗഫൽ, സി.ടി. ഹർഷദ്, തഹ്സിന ശകാഫ് എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham LocalNews