ഡോക്യുമെന്ററി ചിത്രീകരണ വേളയിൽ സലാം നടുക്കണ്ടി (ഇടതുനിന്ന് മൂന്നാമത്).
മുക്കം: പ്രമുഖ സാമൂഹിക പ്രവർത്തകനും സംഘാടകനും റിട്ട. പ്രധാനാധ്യാപകനുമായിരുന്ന സലാം നടുക്കണ്ടിയുടെ വേര്പാട് മലയോര മേഖലയ്ക്ക് തീരാനഷ്ടം. ഒരു അധ്യാപകൻ എന്നതിലുപരി പരിസ്ഥിതിസംരക്ഷണം, കല, സംസ്കാരം, സാഹിത്യം, എഴുത്ത്, പത്രപ്രവർത്തനം, പരസ്യം, അനൗൺസ്മെന്റ് തുടങ്ങി സകലരംഗത്തും വ്യക്തിത്വത്തിന്റെ അടയാളപ്പെടുത്തലായിരുന്നു അദ്ദേഹത്തിന്റേത്. ഏറ്റെടുക്കുന്ന കാര്യങ്ങൾ മികവോടെ വിജയിപ്പിക്കാൻ മാഷിനറിയാമായിരുന്നു.
കാഞ്ചനമാല ബി.പി. മൊയ്തീന്റെ പേരിൽ ബി.പി. മൊയ്തീൻ സേവാമന്ദിർ എന്ന പ്രസ്ഥാനത്തിന് തുടക്കമിട്ടപ്പോൾ ഇരുവരുടെയും സുഹൃത്തായിരുന്ന സലാം നടുക്കണ്ടിയായിരുന്നു അദ്യാവസാനം ഉദ്യമത്തിന് കാഞ്ചനമാലയ്ക്കൊപ്പമുണ്ടായിരുന്നത്. ഇരുവഞ്ഞി പുഴയിലെ മലിനീകരണം രൂക്ഷമായ സമയത്ത് ഇരുവഞ്ഞിപ്പുഴ സംരക്ഷണ സമിതിയുണ്ടാക്കി മുൻ നിരയിലുണ്ടായിരുന്നതും സലാം നടുക്കണ്ടിതന്നെ. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസമനുഭവിക്കേണ്ടിവന്ന രാഷ്ട്രീയ തടവുകാർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കവിയും നടനും നാടക പ്രവർത്തകനുമായിരുന്ന സുരാസു മുക്കം അങ്ങാടിയിൽ സ്വയംബന്ധിതനായി പ്രതിരോധ സമരം തീർത്തപ്പോൾ സംഘാടകനായും സലാം ഉണ്ടായിരുന്നു.
മുക്കം, കാരശേരി മേഖലകളിൽ ചിത്രീകരിച്ച പതിനാലാം രാവ്, ഓർമകൾ ഉണ്ടായിരിക്കണം തുടങ്ങിയ സിനിമകൾക്ക് പിന്നിലും മുന്നിലുംനിന്ന് പ്രവർത്തിച്ച സലാം മാഷിനെ നാട്ടുകാർ ഓർക്കുന്നു. എഴുപതുകളിൽ കോഴിക്കോട് കേന്ദ്രീകരിച്ച് രൂപപ്പെട്ട അശ്വനി ഫിലിം സൊസൈറ്റി, മൂന്നാംകണ്ണ് ഫിലിം സൊസൈറ്റി, സലാം കാരശേരി മെമ്മോറിയൽ ഫിലിം സൊസൈറ്റി തുടങ്ങിയവയുടെ മുൻനിര പ്രവർത്തകനുമായിരുന്നു ഇദ്ദേഹം.
എൺപതുകളിൽ മുക്കം കേന്ദ്രീകരിച്ച് സജീവമായിരുന്ന സാസ്കാരിക ക്ലബായിരുന്ന മൈക്കോയുടെ സാംസ്കാരിക മുഖംകൂടിയായിരുന്നു സലാം നടുക്കണ്ടി.
മലബാറിലെ സാമൂഹ്യജീവിതത്തിൽ വലിയ ചലനങ്ങളുണ്ടാക്കിയ കെ.ടി. മുഹമ്മദിനെപോലുള്ള നാടകകൃത്തുക്കളുടെ നാടകങ്ങൾക്ക് ആദ്യകാലങ്ങളിൽ വേദിയൊരുക്കിയതിൽ മൈക്കോയുമുണ്ടായിരുന്നു. ഇത്തരം നാടകങ്ങൾക്കും വോളിബോൾപോലുള്ള കായിക ഇനങ്ങൾക്കും ഇന്പമാർന്ന അനൗൺസ്മെന്റ് ഒരുക്കി സലാം മാഷ് ആളെക്കൂട്ടി. പ്രസിദ്ധമായ മുക്കം ശിവരാത്രിക്ക് സ്വതസിദ്ധമായ അനൗൺസ്മെന്റ് വഴി ഭക്തരെ സജീവമാക്കിയിരുന്നതും സലാം നടുക്കണ്ടിയായിരുന്നു.
Tags : Nattuvishesham LocalNews