വ്യാപാരിയുടെ ശരീരത്തിലെ പെട്രോൾ അഗ്നിരക്ഷാ സേന ഷാംപു ഉപയോഗിച്ച് നീക്കം ചെയ്യുന്നു.
തൃപ്പൂണിത്തുറ: ഇരുമ്പുപാലത്തിന് സമീപത്തെ കട ഒഴിപ്പിക്കാനുള്ള നഗരസഭയുടെ ശ്രമത്തിനിടെ, വ്യാപാരി ശരീരത്തിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഇവിടെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിൽ പ്രവർത്തിച്ചിരുന്ന പെട്ടിക്കട പരാതികളെ തുടർന്ന് സ്ഥല ഉടമകളുടെ ആവശ്യപ്രകാരം നേരത്തെ അടച്ചുപൂട്ടിയിരുന്നു.
ഇതോടെ ഈ വ്യാപാരി പഴയകടയ്ക്ക് മുന്നിലായി റോഡരികിൽ പുതിയൊരു പെട്ടിക്കട സ്ഥാപിച്ച് പുനരാരംഭിച്ച കച്ചവടം നഗരസഭാധികൃതർ ഒഴിപ്പിക്കാൻ ശ്രമിച്ചതാണ് ആത്മഹത്യാ ഭീഷണിയിൽ കലാശിച്ചത്.
മുമ്പ് നോട്ടീസ് നൽകിയ ശേഷം ഇന്നലെ രാവിലെ ഉദ്യോഗസ്ഥരെത്തി കടയൊഴിപ്പിക്കാൻ നടപടി തുടങ്ങിയതോടെ കടയുടമ പെട്രോൾ കുപ്പിയിൽ വാങ്ങിക്കൊണ്ടു വന്ന ശേഷം കടയ്ക്കുള്ളിൽ കയറി ശരീരത്തിലൊഴിച്ച് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ നഗരസഭാ ജീവനക്കാർ പോലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു.
സംഭവമറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടി. പിന്നീട് പോലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും നേതൃത്വത്തിൽ വ്യാപാരിയുമായി സംസാരിച്ച് അനുനയിപ്പിച്ച് ഇയാളെ ആത്മഹത്യാശ്രമത്തിൽ നിന്നു പിന്തിരിപ്പിക്കുകയായിരുന്നു.
തുടർന്ന് ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന പെട്രോൾ, അഗ്നിരക്ഷാ ഉദ്യോഗസ്ഥർ വെള്ളവും ഷാംമ്പുവും ഉപയോഗിച്ച് കഴുകി മാറ്റി. വ്യാപാരിക്ക് കട മാറ്റുന്നതിന് രണ്ടു ദിവസത്തെ സമയം അനുവദിച്ചതായി നഗരസഭാധികൃതർ പറഞ്ഞു.
Tags : Local News Nattuvishesham Ernakulam