പ്രതീകാത്മക ചിത്രം
താമരശേരി: കോഴിക്കോട്-വയനാട് -കൊല്ലഗല്‍ ദേശീയപാത വികസനം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമന്ന് വയനാട് ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയപാത 766 കോഴിക്കോട് മലാപറമ്പ് മുതല്‍ മുത്തങ്ങ വരെ കൊടുവള്ളി, താമരശേരി, വയനാട് ചുരം, മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ ബൈപാസ് നിര്‍മിച്ച് നാലുവരി പാതയാക്കി നവീകരിക്കാനുള്ള പദ്ധതി ഇഴഞ്ഞു നീങ്ങുകയാണ്.
ഈ പദ്ധതിയുടെ ഡിപിആര്‍ തയാറാക്കുന്നതിന് നേരത്തെ നല്കിയ ടെന്‍ഡര്‍ ഒഴിവാക്കി. നാഷണല്‍ ഹൈവെ അഥോറിറ്റി ഓഫ് ഇന്ത്യ പുതിയ ടെന്‍ഡര്‍ ക്ഷണിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ദേശീയപാത കോഴിക്കോട് മുതല്‍ വയനാട് വരെ ഗതി തിരിച്ചുവിടുന്നതിനുള്ള അണിയറ നീക്കത്തിന്റെ ഭാഗമായാണ് പദ്ധതി അട്ടിമറിക്കുന്നതെന്ന് യോഗം ആരോപിച്ചു.
ചുരത്തിലെ യാത്രാപ്രശ്നത്തിന് പരിഹാരമായ ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബദല്‍ റോഡ് ഈ പദ്ധതിയിലൂടെ പ്രാവര്‍ത്തികമാകും. ഈ സാഹചര്യത്തില്‍ എത്രയും വേഗം പ്രവൃത്തി ആരംഭിക്കണമന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് ആദ്യവാരം കോഴിക്കോട് ദേശീയപാത ഓഫീസിനു മുന്നില്‍ ബഹുജന ധര്‍ണ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. അടുത്ത ദിവസം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് വിവരങ്ങള്‍ ധരിപ്പിക്കും. യോഗം വയനാട് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്മാന് വി.കെ. ഹുസൈന്‍കുട്ടി അധ്യക്ഷത വഹിച്ചു. ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ടി.ആര്.ഒ. കുട്ടന്, വി.കെ. മൊയ്തു മുട്ടായി, ഗിരീഷ് തേവള്ളി, റജി താമരശേരി, റാഷി താമരശേരി, സെയ്ത് തളിപ്പുഴ, റസാഖ് കല്‍പ്പറ്റ, വി.കെ. അഷ്റഫ്, പി.കെ. അബ്ദുൾ സലാം എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham LocalNews