തകർന്ന റോഡ്
കരുവാരകുണ്ട്: കരുവാരകുണ്ട് പഞ്ചായത്തിലെ പ്രധാന മലയോര ടൂറിസം-കാർഷിക മേഖലയായ കൽക്കുണ്ടിലേക്കുള്ള റോഡുകളുടെ ശോചനീയാവസ്ഥ യാത്രക്കാരെയും പ്രദേശവാസികളെയും ദുരിതത്തിലാഴ്ത്തുന്നതായി ആർജെഡി കരുവാരകുണ്ട് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
റോഡുകൾ കുണ്ടും കുഴിയും ചെളിയും നിറഞ്ഞതിനാൽ യാത്ര അതീവ ദുഷ്കരമാണ്. ഓട്ടോറിക്ഷകളും ബസുകളും ഇതിലൂടെ സർവീസ് നടത്താൻ മടിക്കുന്നു.വിദ്യാർഥികൾ, കർഷകർ, തൊഴിലാളികൾ, രോഗികൾ ഉൾപ്പെടെയുള്ള സാധാരണ ജനങ്ങൾ ദിവസേന വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
റോഡ് നവീകരണത്തിനായി ഫണ്ട് ലഭ്യമാണെന്ന് അധികൃതർ അറിയിക്കുന്നുണ്ടെങ്കിലും വർഷങ്ങളായി നിർമാണ പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്ന് യോഗം കുറ്റപ്പെടുത്തി.കൽക്കുണ്ട് മേഖലയിലെ ജനങ്ങളുടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട വകുപ്പുകളും ജനപ്രതിനിധികളും അടിയന്തരമായി ഇടപെട്ട് റോഡ് നവീകരണം ആരംഭിക്കണമെന്ന് ആർജെഡി കരുവാരകുണ്ട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ സുനിൽ ജേക്കബ് അധ്യക്ഷത വഹിച്ചു. ഒ.പി. ഇസ്മായിൽ, മാനുവൽ മണിമല, ടി. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham LocalNews