മൂവാറ്റുപുഴ: മൂവാറ്റുപുഴ എക്സൈസ് റേഞ്ചിന് കീഴില്‍ വ്യാജ രേഖകള്‍ നിര്‍മ്മിച്ച് കള്ളുഷാപ്പ് ലൈസന്‍സുകള്‍ നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട പരാതിയെ തുടര്‍ന്ന് എക്സൈസ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. മൂവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സാബു ജോണ്‍ മന്ത്രി എം. ലിജുവിന് നല്കിയ പരാതിയെ തുടര്‍ന്നാണ് ഉത്തരവ്. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് വിഷയം അടിയന്തരമായി അന്വേഷിച്ച് നടപടിയെടുക്കാൻ മന്ത്രി എക്സൈസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്കി.
മൂവാറ്റുപുഴ മേഖലയില്‍ കള്ളുഷാപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തെങ്ങ്, പന ഉടമകളുടെ വ്യാജ സമ്മതപത്രം ഉപയോഗിച്ചാണ് ലൈസന്‍സുകള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് നേരത്തെ മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു.
ലൈസന്‍സ് ലഭിക്കാന്‍ ആവശ്യമായ പനയോ, തെങ്ങോ, ചെത്തുതൊഴിലാളികളോ ഈ മേഖലയില്‍ ലഭ്യമല്ലെന്നിരിക്കെ വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് ഇവ നേടിയെടുത്തിട്ടുള്ളത്. അഴിമതിക്ക് ചെത്തുതൊഴിലാളി യൂണിയനും എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍മാരും ഒത്താശ ചെയ്യുന്നതായി പരാതിയില്‍ ആരോപിക്കുന്നു. ഇതിലൂടെ യൂണിയന് തൊഴിലാളികളുടെ വേതനത്തിന്റെ നിശ്ചിത ശതമാനവും ഇന്‍സ്പെക്ടര്‍മാര്‍ക്ക് കൈക്കൂലിയും ലഭിക്കുന്ന ഒരു ആസൂത്രിത അഴിമതിയാണിതെന്നും പരാതിയില്‍ പറയുന്നുണ്ട്.
ഷാപ്പുകളില്‍ വിതരണം ചെയ്യുന്നത് കഞ്ചാവും മയക്കുമരുന്നുകളും ചേര്‍ത്തുണ്ടാക്കുന്ന കൃത്രിമ കള്ളാണെന്നും ഇത് ജനങ്ങളുടെ ആരോഗ്യത്തെയും നാടിന്റെ സമാധാനത്തെയും ഗുരുതരമായി ബാധിക്കുമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
മൂവാറ്റുപുഴ പ്രദേശത്ത് നിലവില്‍ നല്‍കിയിരിക്കുന്ന മുഴുവന്‍ കള്ള് ഷാപ്പ് ലൈസന്‍സുകളും റദ്ദാക്കണമെന്നും ഇവിടെ വിതരണം ചെയ്യുന്ന കള്ള് കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. മാറാടിയില്‍ കള്ളുഷാപ്പിന് ലൈസന്‍സ് കൊടുത്തതിനെ തുടര്‍ന്ന് ഒരു മാസമായി നീണ്ടുനിന്ന ജനകീയ സമരവും ഇതോടെ അവസാനിച്ചു.
Tags : Local News Nattuvishesham Ernakulam