പത്തനംതിട്ട - ഗവി - കുമളി ബസ് കഴിഞ്ഞദിവസം കക്കി കാറ്റാടിക്കുന്നിൽ തകരാറിലായപ്പോൾ.
പത്തനംതിട്ട: ഗവിയിലേക്കുള്ള കെഎസ്ആർടിസി ബസുകളിൽ യാത്രക്കാരുടെ എണ്ണം 55 ആയി പരിമിതപ്പെടുത്തി. ഗവി വഴി കുമളിയിലേക്കു പോകുന്ന മൂന്ന് കെഎസ്ആർടിസി ബസുകളിലും പരമാവധി കയറ്റാവുന്ന യാത്രക്കാരുടെ എണ്ണത്തിലാണ് നിയന്ത്രണം കൊണ്ടുവന്നത്. പത്തനംതിട്ട ഡിപ്പോയിൽനിന്നു രണ്ടു ബസുകളും കുമളിയിൽനിന്ന് ഒരു ബസുമാണ് പ്രതിദിന സർവീസ് നടത്തുന്നത്.
ബസിന്റെ ശേഷി 35 യാത്രക്കാരുടേതാണ്. പ്രിയദർശിനി സൗജന്യയാത്ര ആരംഭിച്ചതിനുശേഷം ബസുകൾ തിങ്ങിനിറഞ്ഞാണ് പോകുന്നത്. ചില ട്രിപ്പുകളിൽ 70 യാത്രക്കാർ വരെയുണ്ടാകും. അമിതമായി യാത്രക്കാരെ കയറ്റുന്നതിലെ അപകടാവസ്ഥ ബോധ്യപ്പെട്ടതോടെയാണ് കോർപറേഷന്റെ തീരുമാനം.
മൂഴിയാർ മുതൽ പാത ദുർഘടമാണ്. പലയിടത്തും റോഡ് പൂർണമായി തകർന്നു കിടക്കുകയാണ്. വളവുകളും കയറ്റവും നിറഞ്ഞ പാതയിൽ യാത്രക്കാരെ കുത്തിനിറച്ചുകൊണ്ടുള്ള യാത്ര അപകടങ്ങൾക്കു കാരണമാകുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. മഴകൂടി ആരംഭിച്ചതോടെ റോഡിന്റെ സ്ഥിതി കൂടുതൽ ശോചനീയമാണ്. മൂഴിയാർ 40 ഏക്കർ മുതൽ ഗവി വരെ റോഡ് പൂർണമായി തകർന്നിരിക്ക ുകയാണ്. റോഡിന്റെ വശങ്ങൾ ഇടിയാനുള്ള സാധ്യതയുമുണ്ട്.
കെഎസ്ആർടിസിയുടെ കട്ട്ചേസ് ബസുകളാണ് ഈ റൂട്ടിൽ ഉപയോഗിക്കുന്നത്. നിലവിൽ ഓടുന്ന ബസുകൾക്ക് 15 വർഷത്തെ കാലപ്പഴക്കമുണ്ട്. ബസുകളുടെ പഴക്കവും റോഡിന്റെ അവസ്ഥയും കാരണം മിക്ക ദിവസങ്ങളിലും യാത്രക്കാർ വഴിയിൽ കുടുങ്ങുന്നത് പതിവായി. വനത്തിനുള്ളിൽ ബസ് തകരാറിലാകുന്നത് സ്ഥിരം സംഭവവുമായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലു തവണ ബസുകൾ വഴിയിൽ കുടുങ്ങി.
ജീവനക്കാർതന്നെ പലപ്പോഴും തകരാർ പരിഹരിച്ച് ജനവാസ മേഖലകളിലേക്ക് എത്തിക്കുകയാണ് പതിവ്. അതിനു കഴിയുന്നില്ലെങ്കിൽ ടൂറിസ്റ്റ് വാഹനങ്ങളിലോ വനംവകുപ്പിന്റെ വാഹനങ്ങളിലോ യാത്രക്കാരെ കയറ്റി വിടുകയാണ് ചെയ്യുന്നത്. 50 കിലോമീറ്ററോളം വനത്തിലൂടെയാണ് യാത്ര. പലയിടങ്ങളിലും മൊബൈൽ കവറേജും കുറവാണ്.
Tags : Nattuvishesham LocalNews Gavi