വള്ളസദ്യ
ആറന്മുള: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ പ്രസിദ്ധമായ വള്ളസദ്യ വഴിപാടുകൾ 19നാരംഭിക്കും. ക്ഷേത്ര മതിലകവും പുറത്തുള്ള ഓഡിറ്റോറിയങ്ങളും പള്ളിയോട കരകളും വള്ളസദ്യക്കുവേണ്ടി ഒരുങ്ങി. മുന്‍കാലത്തുനിന്ന് വ്യത്യസ്തമായി വളളസദ്യ നടക്കുന്ന ദിവസങ്ങള്‍ കുറച്ചുവെങ്കിലും സദ്യകളുടെ എണ്ണത്തില്‍ ക്രമാതീതമായ വർധനയാണ് ഉണ്ടായിട്ടുള്ളത്. വള്ളസദ്യ തയാറാക്കുന്നതിനുവേണ്ടി ക്ഷേത്ര മതിലകത്ത് പ്രത്യേകം തയാര്‍ ചെയ്ത പന്തലില്‍ 18നു രാവിലെ 8.30ന് അടുപ്പില്‍ അഗ്നി പകരും.
വള്ളസദ്യകള്‍ 19 മുതല്‍ സെപ്റ്റംബര്‍ 18 വരെയാണ് നടക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സഹായത്തോടെ പള്ളിയോട സേവാസംഘമാണ് വള്ളസദ്യകള്‍ ക്രമീകരിച്ചിരിക്കുന്നത്.
490 സദ്യകള്‍ ഇതുവരെ ബുക്ക് ചെയ്തുകഴിഞ്ഞിട്ടുണ്ട്. 600 ലധികം സദ്യകളാണ് ഈ കാലയളവില്‍ ക്ഷേത്ര മതിലകത്തും പുറത്തുമായി നടക്കുമെന്നു കരുതുന്നത്. വള്ളസദ്യയുടെ ദിവസങ്ങള്‍ കുറച്ചതുകൊണ്ടും സദ്യകളുടെ എണ്ണം ഏറിയതുകൊണ്ടും സുരക്ഷാ സംവിധാനങ്ങളും മുന്‍ കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ഒരുക്കിയിട്ടുണ്ട്. വള്ളസദ്യയുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സിയായ എന്‍ഡിആര്‍എഫിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
വള്ളസദ്യ ആരംഭിക്കുന്ന 19 മുതല്‍ സദ്യ അവസാനിക്കുന്നതുവരെയും അതിനു ശേഷവും പമ്പാനദിയിലൂടെ കടന്ന് പാർഥസാരഥി ക്ഷേത്രത്തിലേക്ക് പോകുന്ന പള്ളിയോടങ്ങളുടെയും ഭക്തരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിലേക്കാണ് എന്‍ഡിആര്‍എഫ് രംഗത്തുള്ളത്. വള്ളസദ്യകള്‍ ആരംഭിക്കുന്ന 19ന് 10 സദ്യകളാണ് നടക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ 20 സദ്യകളാണ് ഓരോ ദിവസവും ക്ഷേത്ര മതിലകത്തും പുറത്തുമായി നടക്കുന്നത്.
വള്ളസദ്യയുടെ ഉദ്ഘാടനം 19ന് ഉച്ചയ്ക്ക് 12ന് മന്ത്രി കെ. മുരളീധരന് നിർവഹിക്കും. കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ആന്റോ ആന്റണി എംപി, എംഎല്‍എ മാരായ അബിന്‍വര്‍ക്കി, പഴകുളം മധു എന്നിവര്‍ സന്നിഹിതരാകും. ആദ്യദിനത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വഴിപാടായി വള്ളസദ്യ ഉണ്ടാകും.
Tags : Nattuvishesham LocalNews Vallasadya