കോഴിക്കോട്: ജനവാസമേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായസ്ഥാപനങ്ങൾ ശബ്ദമലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളും പരിസ്ഥിതി സംരക്ഷണ ചട്ടങ്ങളും മാലിന്യ സംസ്കരണ വ്യവസ്ഥകളും സുരക്ഷാ നിബന്ധനകളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അധികൃതരുടെ നിയമപരമായ ബാധ്യതയാണെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കോർപറേഷൻ രണ്ടാം ഡിവിഷനിൽ പ്രവർത്തിക്കുന്ന സ്റ്റീൽ ഫർണിച്ചർ സ്ഥാപനത്തിൽ നിന്നുള്ള ശബ്ദമലിനീകരണത്തിനെതിരായ പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്.
പരാതിക്കിടയാക്കിയ സ്ഥാപനത്തിന് ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി മാത്രം പ്രവർത്തനാനുമതി നൽകണമെന്ന് ഉത്തരവിൽ പറഞ്ഞു. അനുമതി നൽകിയശേഷം സ്ഥാപനത്തിൽ തുടർച്ചയായ പരിശോധനകളും ഫലപ്രദമായ നിരീക്ഷണവും നടത്തണം. പരിശോധനകളിൽ നിയമലംഘനങ്ങളോ പരിസ്ഥിതി ജനാരോഗ്യപ്രശ്നങ്ങളോ കണ്ടെത്തിയാൽ കർശനവും നിയമാനുസൃതവുമായ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
കോർപറേഷൻ സെക്രട്ടറിക്കും മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എൻജിനീയർക്കുമാണ് നിർദ്ദേശം നൽകിയത്. നിയമപരമായ നിയന്ത്രണങ്ങൾക്കും പൊതുതാൽപര്യത്തിനും വിധേയമായി വ്യവസായവും സംരംഭങ്ങളും നടത്താനുള്ള അവകാശം ഒരു പൗരന് നിഷേധിക്കാനാവില്ലെങ്കിലും അത്തരം അവകാശങ്ങൾ പരിമിതികളില്ലാത്തതോ അനിയന്ത്രിതമോ അല്ലെന്നും ഉത്തരവിൽ പറഞ്ഞു. എലത്തൂർ സ്വദേശി പ്രേംജിത്തും മറ്റുള്ളവരും ചേർന്ന് സമർപ്പിച്ച പരാതിയിലാണ് നടപടി.
Tags : Local News Nattuvishesham Kozhikode