പ്രതീകാത്മക ചിത്രം
പത്തനംതിട്ട: അധ്യയന വർഷം ആരംഭിച്ച് ഒന്നര മാസം പിന്നിട്ടപ്പോഴും ഫിറ്റ്നസ് വിഷയം പരിഹരിക്കാനാകാതെ സ്കൂളുകൾ. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ തസ്തിക നിർണയം നടത്താനാകില്ലെന്നും 15 മുതൽ ശന്പളം മുടങ്ങുമെന്ന തരത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ ഉത്തരവ് പ്രതിഷേധത്തേത്തുടർന്ന് പിൻവലിച്ചുവെങ്കിലും കേരള വിദ്യാഭ്യാസ ചട്ടത്തിലെ വ്യവസ്ഥകൾ തുടർ പ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയാണ്. താത്കാലിക ഫിറ്റ്നസിന്റെ പിൻബലത്തിൽ പ്രവർത്തിക്കുന്ന സ്കൂളുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം സർക്കാർ എടുക്കാത്ത സാഹചര്യത്തിലാണ് അനിശ്ചിതത്വം തുടരുന്നത്.
സ്കൂളുകളില്‍ തസ്തിക നിര്‍ണയത്തിന് പ്രൊവിഷണല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമാകില്ലെന്നാണ് കേരള വിദ്യാഭ്യാസ ചട്ടം ഉദ്ധരിച്ച് വിദഗ്ധാഭിപ്രായം. പൊതുവിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസ ഓഫീസർമാർക്കു നൽകിയ നിർദേശവും ഇത്തരത്തിലായിരുന്നു.സ്കൂളുകളില്‍ അധ്യയനം മുടങ്ങാതിരിക്കാന്‍വേണ്ടി മാത്രമാണ് പ്രൊവിഷണല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നതെന്നും തസ്തിക നിര്‍ണയത്തിന് ഇതംഗീകരിക്കാനാകില്ലെന്നുമാണ് ഡിഡിഇ സ്വീകരിച്ച നിലപാട്.
ജില്ലയിലെ പല സ്കൂളുകള്‍ക്കും ഇക്കുറി താത്കാലിക ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. ചൂണ്ടിക്കാട്ടിയ പോരായ്മകൾ പരിഹരിച്ചെത്തുന്പോൾ സുരക്ഷാ സർട്ടിഫിക്കറ്റ് നൽകാമെന്ന നിലപാടാണ് തദ്ദേശ എൻജിനിയർമാർ സ്വീകരിച്ചത്.സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായ നൂലാമാലകളാണ് ഇത്തരത്തില്‍ താത്കാലിക സര്‍ട്ടിഫിക്കറ്റ് വാങ്ങി ജൂണില്‍ അധ്യയനം ആരംഭിക്കാനിടയാക്കിയത്. എന്നാല്‍ പൊതുവിദ്യാഭ്യാസ ചട്ടത്തിലോ ഉത്തരവുകളിലോ താത്കാലിക സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് പരാമര്‍ശമില്ലാത്തതിനാല്‍ തസ്തിക നിര്‍ണയം അടക്കമുള്ള നടപടികള്‍ക്ക് ഇതംഗീകരിക്കാനാകില്ലെന്നാണ് പറയുന്നത്.
ഒരു അധ്യയനവര്‍ഷം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തില്‍നിന്നു നല്കുന്ന ഫിറ്റനസ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് അക്കൊല്ലത്തെ തസ്തിക നിര്‍ണയിക്കുന്നത്. പ്രൊവിഷണല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അധ്യയനം ആരംഭിക്കാനായി മാത്രം നല്‍കുന്നതാണെന്നും ഒന്നോ രണ്ടോ മാസത്തേക്കു മാത്രമാണ് ഇതിനു പ്രാബല്യമെന്നും പറയുന്നു.
പ്രൊവിഷണൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ തുടർ അധ്യയനത്തിന് സർക്കാരിന്റെ പ്രത്യേക ഉത്തരവ് വാങ്ങേണ്ടിരും.
ഫിറ്റ്നസില്ലാത്ത കെട്ടിടത്തിൽ
ക്ലാസ് മുറികള്‍ അനുവദിക്കാനാകില്ല
പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞാല്‍ ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമായ കെട്ടിടങ്ങള്‍ മാത്രമേ കുട്ടികളുടെ ക്ലാസ് മുറികള്‍ക്കായി ഉപയോഗിക്കാന്‍ പാടുള്ളൂവെന്നാണ് നിർദേശം.കഴിഞ്ഞവര്‍ഷം തേവലക്കര സര്‍ക്കാര്‍ സ്കൂളിലുണ്ടായ അത്യാഹിതത്തിന്റെ പശ്ചാത്തലത്തിലാണ് ഇക്കൊല്ലം സ്കൂളുകളുടെ ഫിറ്റ്നസ് സംബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടപടികള്‍ കര്‍ശനമാക്കിയത്. നേരത്തേ തദ്ദേശ സ്ഥാപന എന്‍ജിനിയറുടെ മാത്രം സര്‍ട്ടിഫിക്കറ്റാണ് വേണ്ടിയിരുന്നതെങ്കില്‍ ഇക്കൊല്ലം വിവിധ വകുപ്പുകളുടെ പരിശോധനയും സര്‍ട്ടിഫിക്കറ്റും വേണമെന്ന നിര്‍ദേശം ഉണ്ടായി.
ഇത് പിന്നീട് പിന്‍വലിച്ച് തദ്ദേശസ്ഥാപനത്തിലെ അസിസ്റ്റന്റ് എന്‍ജിനിയറും ആരോഗ്യ വിഭാഗവും മാത്രം പരിശോധന നടത്തി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കുവാന് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കുകയും ചെയ്തെങ്കിലും ചിലയിടങ്ങളിലെ തദ്ദേശ സ്ഥാപന എന്‍ജിനിയര്‍മാര്‍ കര്‍ശന നിലപാട് തുടര്‍ന്നു. കെട്ടിടങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച് വിവിധ വകുപ്പുകളുടെ പരിശോധനാ റിപ്പോര്‍ട്ട് അടക്കം തേടിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നത്.
തദ്ദേശ സ്ഥാപനങ്ങള്‍ക്കും
വ്യത്യസ്ത നിലപാട്
ഇക്കൊല്ലം അധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി നടന്ന പരിശോധനയില്‍ തദ്ദേശ സ്ഥാപന എന്‍ജിനിയര്‍മാര്‍ സ്വീകരിച്ചതും വ്യത്യസ്ത നിലപാടാണ്. ജില്ലയിലെ പല സ്കൂളുകളുടെയും കെട്ടിടങ്ങള്‍ നൂറിലധികം വര്‍ഷങ്ങളുടെ പഴക്കമുള്ളതാണ്.
ഇത്തരം കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് സാങ്കേതിക പരിശോധന വേണമെന്ന നിലപാടാണ് ആദ്യം ഉണ്ടായത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പരിശോധനകളുടെ സര്‍ട്ടിഫിക്കറ്റുകളും ആവശ്യപ്പെട്ടു.
എന്നാല്‍ നടപടികള്‍ ലഘൂകരിച്ച് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെങ്കിലും ചില തദ്ദേശ സ്ഥാപന എന്‍ജിനിയര്‍മാര്‍ ഇതംഗീകരിക്കാന്‍ തയാറായില്ല. കെട്ടിടങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഉത്തരവാദിത്വം ഏല്ക്കാന് കഴിയില്ലെന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചത്.
എന്‍ജിനിയറിംഗ് കോളജുകളില്‍നിന്നുള്ള വിദഗ്ധ സംഘത്തിന്റെ പരിശോധനയ്ക്കുശേഷമാണ് ചിലയിടങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇതാകട്ടെ ഏറെ നൂലാമാലകളിൽ കുടുങ്ങുകയും ചെയ്തു. എൻജിനിയറിംഗ് സ്ഥാപനം പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകിയ തീയതിവച്ചാണ് ചില എൻജിനിയർമാർ ഫിറ്റ്സ് സർട്ടിഫിക്കറ്റ് നൽകിയത്. അധ്യയന വർഷം തുടങ്ങിയ ദിനം മുതൽ കെട്ടിടം ഫിറ്റായിരുന്നുവെന്ന സർട്ടിഫിക്കറ്റാണ് സ്കൂളുകൾക്കു വേണ്ടത്.
കീശ ചോരുന്നത് പ്രഥമാധ്യാപകരുടേത്
സ്കൂളുകള്‍ക്ക് ഫിറ്റ്നസ് ലഭിക്കാന്‍വേണ്ടി നെട്ടോട്ടമോടുന്നതു പ്രഥമാധ്യാപകരാണ്. നൂറിലധികം വർഷങ്ങളുടെ പഴക്കമുള്ള എയ്ഡഡ്, സർക്കാർ സ്കൂൾ കെട്ടിടങ്ങൾക്കാണ് സുരക്ഷാ പ്രശ്നങ്ങളുണ്ടായത്. പ്രൈമറി വിദ്യാലയങ്ങളാണ് ഇവയിൽ നല്ലൊരു പങ്കും. സിംഗിൾ മാനേജ്മെന്റിനു കീഴിലുള്ള പല സ്കൂളുകളും കുട്ടികൾ കുറവായതോടെ അടച്ചുപൂട്ടൽ ഭീഷണിയിലായപ്പോൾ കെട്ടിടങ്ങളുടെ പുനർനിർമാണത്തോടു മാനേജർമാർക്കും താത്പര്യമുണ്ടായില്ല. ഇത്തരം സ്കൂളുകളിലേതടക്കം ഫിറ്റ്നസ് വിഷയത്തിൽ അധ്യാപകർ നേരിട്ട് സർട്ടിഫിക്കറ്റ് സന്പാദിക്കേണ്ട സാഹചര്യമുണ്ടായി.
താത്കാലികമായി ഫിറ്റ്നസ് വാങ്ങി അധ്യയനം നടത്തുന്ന സർക്കാർ സ്കൂളുകള്‍ക്ക് തദ്ദേശ സ്ഥാപന എന്‍ജിനിയര്‍മാര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള പോരായ്മകള്‍ പരിഹരിക്കേണ്ടത് പ്രഥമാധ്യാപകരല്ലെന്നും ബന്ധപ്പെട്ട തദ്ദേശസ്ഥാപനമാണെന്നും ഇതു നിര്‍വഹിക്കേണ്ടതെന്ന് കെജിപിഎസ്എച്ച്എ ഭാരവാഹികള്‍ പറഞ്ഞു. സർക്കാർ സ്കൂളുകളിൽ അധ്യയനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സകല ചെലവുകളും ബന്ധപ്പെട്ട പ്രഥമാധ്യാപകർതന്നെ വഹിക്കേണ്ട സാഹചര്യമുണ്ടായി. സുരക്ഷാ സർട്ടിഫിക്കറ്റിനുവേണ്ടി നടത്തിയ അറ്റകുറ്റപ്പണികൾക്കും പരിസര ശുചീകരണത്തിനുമെല്ലാം പണം മുടക്കിയത് പ്രധാന അധ്യാപകർ തന്നെയാണ്.
നിസാര കാരണങ്ങള്‍ പറഞ്ഞ് തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന പിടിവാശിയും കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥയും തമ്മിലുള്ള വൈരുധ്യങ്ങള്‍ കാരണം ബലിയാടുകുന്നത് അധ്യാപകരാണെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എൻ. അബ്ദുല്ലക്കുട്ടിയും ജനറൽ സെക്രട്ടറി എ.ഐ. അജികുമാറും പറഞ്ഞു.
Tags : Nattuvishesham LocalNews