കോന്നി: ഉത്പാദനച്ചെലവിലെ വർധനയും മഴയും റബർ കർഷകർക്ക് വെല്ലുവിളിയായി. വിപണിയിൽ റബർവില ഉയർന്നുവെങ്കിലും കർഷകർക്ക് ഇതുകൊണ്ട് പ്രയോജനമില്ലാത്ത അവസ്ഥയാണ്. മഴക്കാല ടാപ്പിംഗിനായി മഴമറ (റെയ്ൻ ഗാർഡ്) ഇടുന്നതിനുള്ള ചെലവ് കുത്തനെ ഉയർന്നതുമാണ് ചെറുകിട കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.തോരാമഴ കാരണം മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പകുതി ദിവസം പോലും ടാപ്പിംഗ് നടത്താൻ കഴിഞ്ഞിട്ടില്ല.
വലിയ പ്ലാന്റേഷനുകളിൽ മഴമറ ഇട്ടിട്ടുണ്ടെങ്കിലും ചെറുകിട തോട്ടങ്ങളിലും സ്വകാര്യ കൃഷിയിടങ്ങളിലും ഇത് വലിയ തോതിൽ അപ്രാപ്യമാണ്. ടാപ്പിംഗ് നിലച്ചത് ഉടമകളുടെ വരുമാനവും തൊഴിലാളികളുടെ ഉപജീവനവും മുടക്കിയിരിക്കുകയാണ്. മഴ തോരുന്ന ദിവസങ്ങളിൽ പോലും പണിക്ക് ആളില്ലാത്ത അവസ്ഥയാണ്.
ടാപ്പിംഗ് മുടങ്ങിയത് മരങ്ങളിൽ ചീക്കപൊട്ടൽ പോലെയുള്ള രോഗങ്ങൾ പടരാനും കാരണമാകുന്നുണ്ട്. അനുബന്ധ സാധനങ്ങളുടെ വിലക്കയറ്റമാണ് കർഷകരെ തകർക്കുന്ന മറ്റൊരു പ്രധാന പ്രശ്നം. കഴിഞ്ഞ വർഷം 145 രൂപയായിരുന്ന ഒരു കിലോഗ്രാം പ്ലാസ്റ്റിക്കിന് ഇപ്പോൾ 210 രൂപയായി. 25 കിലോഗ്രാമിന്റെ ഒട്ടിക്കാനുള്ള പശയ്ക്ക് 1,450 രൂപയിൽ നിന്ന് 1,750 രൂപയായും വർധിച്ചു.
ഒരു ഹെക്ടർ സ്ഥലത്ത് മഴമറ ഇടാൻ 12 മുതൽ 15 കിലോഗ്രാം പ്ലാസ്റ്റിക് ആവശ്യമാണ്.രോഗപ്രതിരോധത്തിന് ഉപയോഗിക്കുന്ന കോപ്പർ ഓക്സിക്ലോറൈഡിന്റെ വില 700 രൂപയിൽ നിന്ന് 1,050 രൂപയായും സ്പ്രേയിംഗ് ഓയിൽ ലിറ്ററിന് 100 രൂപയിൽ നിന്ന് 200 രൂപയായും ഉയർന്നു. ഒരു ഹെക്ടറിൽ സ്പ്രേയിംഗ് നടത്താൻ എട്ട് കിലോ കോപ്പർ ഓക്സിക്ലോറൈഡും 40 ലിറ്റർ ഓയിലും വേണം.
ഇതിന് പുറമേ സ്റ്റാപ്ലർ പിന്നുകളും ഉയർന്ന പണിക്കൂലിയും നൽകേണ്ടി വരുന്നത് സാധാരണക്കാരായ കർഷകർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. മഴമറയിടാനും സ്പ്രേയിംഗിനും റബർ ബോർഡ് ഹെക്ടറിന് 4,000 രൂപ സബ്സിഡി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ബോർഡിൽ രജിസ്റ്റർ ചെയ്ത നിശ്ചിത ഉടമകൾക്ക് മാത്രമാണ് ഇതു ലഭിക്കുന്നത്. ചെറുകിട കർഷകർക്കും സാധാരണ വ്യക്തികൾക്കും ഈ ആനുകൂല്യം ലഭിക്കാത്തത് വലിയ തിരിച്ചടിയായിരിക്കുകയാണ്.
Tags : Local News Nattuvishesham Pathanamthitta