പദ്ധതിപ്രദേശത്തു കുടിയേറിയിട്ടുള്ളവർ സ്ഥാപിച്ച കുടിലുകൾ.
പത്തനംതിട്ട: വിവാദമായ ആറന്മുള വിമാനത്താവളം പദ്ധതി പ്രദേശത്ത് സിപിഎം നേതൃത്വത്തിലുള്ള കെഎസ്കെടിയു ഭൂരഹിതരെ സംഘടിപ്പിച്ച് കുടിൽകെട്ടി നടത്തിയ സമരത്തിന് പത്തുവർഷത്തെ എൽഡിഎഫ് ഭരണത്തിലും പരിഹാരമുണ്ടാക്കാനായില്ല. വിമാനത്താവളം വിഷയം വീണ്ടും സജീവ ചർച്ചയിലേക്ക് വന്നതോടെ കുടിൽകെട്ടിയവരെ ഒഴിപ്പിച്ചേക്കുമെന്ന പ്രചാരണം ശക്തമായതോടെ പ്രതിരോധിക്കാനുള്ള തയാറെടുപ്പിലാണ് സിപിഎം.
വിമാനത്താവള നിർമാണത്തിന് അനുമതി ലഭിച്ചില്ലെങ്കിൽ 2004ൽ മണ്ണിട്ട് നികത്തിയ മേഖലയിൽ എയർസ്ട്രിപ്പ് നിർമിക്കുമെന്നും അവിടെ കുടിൽകെട്ടി സമരം ചെയ്യുന്ന ഭൂരഹിതരെ കുടിയിറക്കുമെന്നും മൗണ്ട് സിയോൺ എഡ്യുക്കേഷൻ ട്രസ്റ്റ് ചെയർമാൻ ഡോ. ഏബ്രഹാം കലമണ്ണിലാണ് കഴിഞ്ഞദിവസം അറിയിച്ചത്.
2014 - 15 കാലയളവിൽ ആറന്മുള വിമാനത്താവളം വിരുദ്ധസമരം കൊടുന്പിരി കൊണ്ടിരിക്കവേയാണ് കെഎസ്കെടിയു നേതൃത്വത്തിൽ ഭൂരഹിതരെ ആറന്മുളയിലെത്തിച്ചത്. ഇവർ ഇവിടെ കുടിൽ കെട്ടിയെങ്കിലും പലരും പിന്നീട് ഒഴിഞ്ഞുപോയി. എന്നാൽ ഏതാനും കുടുംബങ്ങൾ ഇപ്പോഴും പദ്ധതി പ്രദേശത്തുണ്ട്.
2017ൽ കോഴഞ്ചേരി താലൂക്ക് ലാൻഡ് ബോർഡിന്റെ ഉത്തരവ് പ്രകാരം ആറന്മുളയിലെ 232 ഏക്കർ മിച്ചഭൂമിയിൽപ്പെട്ട മേഖലയാണെന്ന വാദം ഏബ്രഹാം കലമണ്ണിൽ നിരസിച്ചിരിക്കുകയാണ്. റവന്യു വകുപ്പിന്റെ വാദം പൊള്ളയാണെന്നും ഭൂമി തന്റെ സ്വന്തമാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം. സ്വന്തം ഭൂമിയിൽ വിമാനം എയർ സ്ട്രിപ്പ് ആരംഭിക്കാൻ 2003ൽ താൻ തീരുമാനിച്ചതാണെന്നും ഇടക്കാലത്ത് സർക്കാർ പിന്തുണയോടെ കൊണ്ടുവന്ന വിമാനത്താവളം പദ്ധതിയെ അനുകൂലിച്ചുവെങ്കിലും ഇതു നടക്കാതെവന്ന സാഹചര്യത്തിൽ തന്റെ പഴയ പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്നാണ് ഏബ്രഹാം കലമണ്ണിൽ പറയുന്നത്.
മൗണ്ട് സിയോൺ ഗ്രൂപ്പ് എൻജിനിയറിംഗ് കോളജിൽ നിലവിലുള്ള എയർ ക്രാഫ്റ്റ് കോഴ്സിന്റെ പരിശീലനത്തിനായാണ് ആറന്മുളയിൽ എയർ സ്ട്രിപ്പ് വേണ്ടിവരുന്നത്. ഇതിനൊപ്പം ആവശ്യക്കാർക്ക് എയർ ടാക്സി, എയർ ആംബുലൻസ് ഇവ ഉപയോഗിക്കാനുള്ള സൗകര്യവും നൽകാനാകും. 2004ൽ ആറന്മുളയിൽ ചെറുവിമാനം ഇറക്കി എയർ സ്ട്രിപ്പ് നിർമാണം ഒരു ഘട്ടം പൂർത്തീകരിച്ചിരുന്നു. പിന്നീട് ഇവിടെനിന്ന് ആറന്മുള ഉത്രട്ടാതി വള്ളംകളിക്കും ചന്ദനപ്പള്ളി പെരുന്നാളിനും പുഷ്പവൃഷ്ടി നടത്താൻ ചെറുവിമാനം (ഗ്ലൈഡർ) പറന്നുയരുകയും ചെയ്തു.
സമരഭൂമിയിൽ കുടിലുകൾ
ആറന്മുള വിമാനത്താവളം വിരുദ്ധ സമരത്തിന്റെ ഭാഗമായി ഭൂരഹിതരായ 500ൽപരം ആളുകളാണ് മണ്ണിട്ടുനികത്തിയ വിവാദ ഭൂമിയിൽ എത്തി കുടിലുകൾകെട്ടി സമരം തുടങ്ങിയത്. സിപിഎമ്മിന്റെ പിന്തുണയിൽ കെഎസ്കെടിയുവാണ് സമരത്തിനു നേതൃത്വം നൽകിയത്. ഒന്നര വർഷം നീണ്ട ആറന്മുള പൈതൃക ഗ്രാമ സംരക്ഷണ സമിതിയുടെ സമരത്തിനൊടുവിൽ 2013 ഏപ്രിലിൽ ആറന്മുളയിലെ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞുകൊണ്ട് ദേശീയ ഹരിത ട്രൈബ്യൂണൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2016ൽ പ്രതിരോധ മന്ത്രാലയം നൽകിയ നിരാക്ഷേപ പത്രം പിൻവലിച്ചു. ഹരിത ട്രൈബ്യൂണൽ ഉത്തരവ് സുപ്രീം കോടതി പിൻവലിച്ചതോടെ 2016ൽ പദ്ധതിക്കുള്ള അംഗീകാരം സർക്കാരും പിൻവലിച്ചു.
2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയെങ്കിലും കുടിൽകെട്ടി സമരം ചെയ്തവരുടെ കാര്യം ആരും പിന്നീടു ചർച്ച ചെയ്തില്ല. ഇതോടെ പലരും സ്വന്തം പ്രദേശങ്ങളിലേക്കു മടങ്ങിപ്പോയി. ചുരുക്കം ചില ആളുകൾ ആറന്മുളയിലെ പദ്ധതി പ്രദേശത്തുതുടർന്നു. മഴക്കാലം ആകുന്പോൾ പദ്ധതി പ്രദേശത്താകമാനം വെള്ളം കയറുന്നതോടെ ഇവരുടെ കുടിലുകളും മുങ്ങുക പതിവായി.
എന്നിരുന്നാലും വെള്ളം ഒഴിയുന്പോൾ തിരികെ വന്ന് മിച്ചഭൂമി തങ്ങൾക്കുകൂടി അവകാശപ്പെട്ടതാണെന്ന ആവശ്യത്തിൽ അവർ ഉറച്ചു നിൽക്കുകയാണ്. മിച്ചഭൂമി പ്രഖ്യാപനത്തിന്റെ ബോർഡ് സ്ഥാപിച്ച റവന്യുവകുപ്പ് തുടർനടപടികളൊന്നും സ്വീകരിച്ചില്ല. ഭൂരഹിതരുടെ വിഷയത്തിൽ സമരം തുടങ്ങിയ കെഎസ്കെടിയു വിമാനത്താവളം ഉപേക്ഷിച്ചതോടെ സമരരംഗത്തുനിന്നു മടങ്ങുകയും ചെയ്തു.
Tags : Nattuvishesham LocalNews