പ്രതീകാത്മക ചിത്രം
കട്ടപ്പന: തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് ഏലം കർഷകരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. രാജ്യത്തെ എൽ-നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നടത്തിയ പ്രസ്താവനയെ കേരളത്തിലെ സുഗന്ധവിള ഉത്പാദനവുമായി ബന്ധപ്പെടുത്തി ചിലർ വ്യാജ പ്രചാരണങ്ങൾ നടത്തുകയാണ്.
രാജ്യത്ത് ജൂണിൽ മൺസൂൺ ദുർബലമായിരുന്നെന്നും ജൂലൈയിൽ മെച്ചപ്പെട്ട മഴ പ്രതീക്ഷിക്കുന്നുവെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. ഇതിനെ, മൺസൂൺ ജൂലൈയിൽ മെച്ചപ്പെടുമെന്നും ഏലം, കുരുമുളക്, ജാതി, കാപ്പി മേഖലയ്ക്കു ഗുണമാകുമെന്നും ഉദ്പാദനവും ഗുണമേന്മയും വർധിക്കുമെന്നുമാക്കി പ്രചരിപ്പിക്കുകയാണ്.
മന്ത്രി കേരളത്തിലെ മൺസൂൺ പ്രതിപാദിക്കാതെയാണ് സംസാരിച്ചത്. സംസ്ഥാനത്ത് ഇടവം, മിഥുനം മാസങ്ങളിൽ ലഭിക്കേണ്ട മഴയുടെ അളവിൽ 33 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഇത് ഏലത്തിന്റെ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചു. മഴക്കുറവ് ഈ നിലയിൽ തുടർന്നാൽ ഏലം കൃഷി വലിയ പ്രതിസന്ധിയിലാകുമെന്നും ഫെഡറേഷൻ ചെയർമാൻ സ്റ്റെനി പോത്തൻ, ജനറൽ സെക്രട്ടറി പി.ആർ. സന്തോഷ് എന്നിവർ അറിയിച്ചു.