ഏറ്റുമാനൂർ: അതിരമ്പുഴ പഞ്ചായത്ത് ഒന്നാം വാർഡിലെ മുണ്ടുവേലിപ്പടി-വേദഗിരി റോഡ് തകർന്ന് വർഷങ്ങളായിട്ടും നടപടികളില്ല. പ്രധാനമന്ത്രി സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്നതിന് 2.80 കോടി രൂപ അനുവദിച്ച റോഡാണിത്.
പിഎംഎസ്വൈ പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡുകൾ ആധുനിക സാങ്കേതികവിദ്യയായ സർഫസ് ഡ്രസിംഗ് ഉപയോഗിക്കണമെന്ന നിബന്ധനയാണ് വിനയായത്. ഈ സാങ്കേതികവിദ്യയും അതിനനുസൃതമായ സംവിധാനങ്ങളും ഇല്ലാത്തതിനാൽ കരാറുകാരൻ പിൻവാങ്ങുകയായിരുന്നു. 60 ശതമാനം കേന്ദ്രഫണ്ട് വിനിയോഗിച്ചാണ് റോഡ് നിർമിക്കുന്നത്. ബാക്കി 40 ശതമാനം സംസ്ഥാന സർക്കാരിന്റെ വിഹിതമാണ്. കേന്ദ്രവിഹിതമായ 2.80 കോടി രൂപയുടെ 40 ശതമാനം തുക ഓടയും കലുങ്കും കൽക്കെട്ടും നിർമിക്കുന്നതിന് ചെലവിട്ടു.
നിർമാണം അനിശ്ചിതത്വത്തിലായ റോഡ് വർഷങ്ങളായി തകർന്നുകിടക്കുകയാണ്. വിവിധ സംഘടനകളും നാട്ടുകാരും ഒട്ടേറെ നിവേദനങ്ങളും പരാതികളും നൽകി കാത്തിരുന്നെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് 80 ലക്ഷം രൂപ അനുവദിച്ചിരുന്നു. റോഡ് നിർമാണം കരാറുകാരൻ ഏറ്റെടുത്തെങ്കിലും കരാർ വച്ചിട്ടില്ല.
യുദ്ധത്തെത്തുടർന്ന് ടാറിനും ഇതര സാമഗ്രികൾക്കുമുണ്ടായ വിലവർധനയുടെ പശ്ചാത്തലത്തിൽ 48 ലക്ഷം രൂപകൂടി അധികമായി അനുവദിച്ചാലേ കരാർ വയ്ക്കാൻ കരാറുകാരൻ തയാറാകുകയുള്ളൂ. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചെങ്കിലും സമയബന്ധിതമായി കാര്യങ്ങൾ നടക്കുന്നില്ല. സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടികൾ ഉണ്ടാകാൻ ജനപ്രതിനിധികളുടെ സജീവമായ ഇടപെടൽ വേണമെന്നാണ് നാട്ടുകാർ പറയുന്നത്.
Tags : Nattuvishesham LocalNews