വിത്തുകള്‍ തിന്നാനെത്തുന്ന കിളികളെ ഓടിക്കാന്‍ കാവല്‍ നില്ക്കുന്ന കര്ഷകന്. വനഗ്രമാമായ നൂല്‍പ്പുഴ മണിമുണ്ടയില് നിന്ന്.
സുല്‍ത്താന്‍ ബത്തേരി: വനഗ്രാമങ്ങളിലെ നെല്‍ കര്‍ഷകര്‍ക്ക് ഇനി കാവല്കാലമാണ്. നിലമൊരുക്കി വിത്ത് വിതച്ചതുമുതല് നെല്ല് കൊയ്തെടുക്കുന്നതുവരെ ഇവര്‍ക്കിനി ഉറക്കവും വിശ്രമവുമില്ലാത്ത രാപകലുകളാണ്.
വിത്ത് കൊത്തിത്തിന്നാനെത്തുന്ന കിളികളെ അകറ്റാനാണ് കര്‍ഷകര്‍ ഇപ്പോള്‍ പകല്‍സമയങ്ങളില്‍ കാവല്‍ നില്‍ക്കുന്നത്. പാടത്ത് എത്തുന്ന കുരുവി, പ്രാവ്, മയില്‍ അടക്കമുള്ളവയെ ശബ്ദമുണ്ടാക്കിയും പ്ലാസ്റ്റിക് വലിച്ചുകെട്ടിയുമൊക്കെയാണ് ഓടിക്കുക. വിത്ത് മുളച്ചുപൊന്തുന്നതോടെ മാന്‍, കാട്ടാട് അടക്കമുളളവയുടെ ശല്യവും രൂക്ഷമാകും.
ഇതോടെ കാവല്‍മാടമൊരുക്കി രാത്രികാലങ്ങളിലേക്കും കാവല്‍ നീളും. പിന്നീട് കതിര് വീഴുന്നതോടെ കാട്ടാന, കാട്ടുപന്നി അടക്കമുള്ളവയുടെ ശല്യവും വര്‍ധിക്കും. ഇതോടെ ഊണും ഉറക്കവും ഉപേക്ഷിച്ചാണ് കര്‍ഷകര്‍ കാവല്‍ നില്ക്കുക. വനാതിര്‍ത്തികളില്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും മാന്‍, കാട്ടാട്, കാട്ടുപന്നി എന്നിവ ഇതെല്ലാം മറികടന്ന് പാടത്തെത്തും.
കാട്ടാനകള്‍ പ്രതിരോധകിടങ്ങ് ചെറുതായി ഇടിച്ചും തൂക്ക് ഫെന്‍സിംഗിനു മുകളിലേക്ക് മരം തള്ളിയിട്ടുമൊക്കെയാണ് കൃഷിയിടത്തിലെത്തുക. കൃഷിയിടത്തിന് ചുറ്റും സ്വന്തം നിലയില്‍ കര്‍ഷകര്‍ ഫെന്‍സിങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതെല്ലാം വന്യമൃഗങ്ങള്‍ നശിപ്പിക്കുകയാണ്.
കൃഷി ഉപേക്ഷിക്കാനും സാധിക്കാത്ത അവസ്ഥയിലാണ് ഇവിടത്തെ കര്‍ഷകര്‍. പതിറ്റാണ്ടുകളായി മനസറിഞ്ഞുചെയ്തുവരുന്നതാണ് കൃഷി. വന്യമൃഗശല്യമുണ്ടെങ്കിലും ഒട്ടുമിക്ക കുടുംബങ്ങളും കൃഷിയിടങ്ങള്‍ തരിശിടാറില്ല. നഞ്ചകൃഷിയെങ്കിലും ഇറക്കി സ്വന്തം ആവശ്യത്തിനുള്ള നെല്ല് വിളയിക്കും.
പതിറ്റാണ്ടുകളായ താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്ത നാട് വിട്ടെറിഞ്ഞ് സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിപ്രകാരം ലഭിക്കുന്ന തുശ്ചമായ തുകകൊണ്ട് എവിടെപോയി ജീവിക്കുമെന്നാണ് വനഗ്രാമത്തിലെ കുടുംബങ്ങള്‍ ചോദിക്കുന്നത്.
Tags : Local News Nattuvishesham Wayanad