പ്രതീകാത്മക ചിത്രം - എഐ
ന്യൂഡൽഹി: ജാതി, കോവിഡ് വാക്സിനേഷൻ സ്വീകരിച്ച സ്ഥലം തുടങ്ങിയവ ഉൾപ്പെടുത്തി സെൻസസ് പ്രക്രിയയുടെ രണ്ടാംഘട്ടത്തിലെ 40 ചോദ്യങ്ങൾ അടങ്ങിയ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. പത്താമത്തെ ചോദ്യമായാണ് ജാതി ഉൾപ്പെടുത്തിയിരിക്കുന്നത്.
34 - ാം ചോദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ച സ്ഥലവും ഉൾപ്പെടുത്തിയിട്ടുണ്ട്. ലഡാക്ക്, ജമ്മു കാഷ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിയ മേഖലകളിൽ സെപ്റ്റംബർ ഒന്നു മുതൽ 30 വരെ രണ്ടാംഘട്ട സെൻസസ് നടപടികൾ ആരംഭിക്കും. ഈ മേഖലയിലെ ജനങ്ങൾക്ക് ഓഗസ്റ്റ് 17 മുതൽ സെൽഫ് എന്യൂമറേഷൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. രാജ്യത്തിന്റെ മറ്റിടങ്ങളിൽ അടുത്ത വർഷമാണ് രണ്ടാം ഘട്ട കണക്കെടുപ്പ് ആരംഭിക്കുന്നത്.
പേര്, ഗൃഹനാഥനുമായുള്ള ബന്ധം, ലിംഗഭേദം, ജനനത്തീയതി, പ്രായം, വൈവാഹിക നില, ദേശീയത, മതം, മാതൃഭാഷ, സാക്ഷരത, ഡിജിറ്റൽ സാക്ഷരത, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ മേഖല, കുടിയേറ്റ ചരിത്രം തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ രണ്ടാംഘട്ട കണക്കെടുപ്പിൽ ഉൾപ്പെടുന്നു.
കൂടാതെ, പട്ടികജാതി-പട്ടികവർഗ വിവരങ്ങൾ, ഭിന്നശേഷി, ജനിച്ച സ്ഥലം, കുടിയേറ്റത്തിന്റെ കാരണം, സ്ത്രീകളിലെ പ്രസവാനുകൂല്യ വിവരങ്ങൾ എന്നിവയും ശേഖരിക്കും. ഇതിനുപുറമെ, ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ, പാസ്പോർട്ട്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ ഔദ്യോഗിക രേഖകൾ കൈവശമുണ്ടോയെന്ന വിവരങ്ങളും പരിശോധിക്കും.
ചോദ്യംചെയ്ത് കോൺഗ്രസ്
സെൻസസിന്റെ ഭാഗമായി ജാതിവിവരങ്ങൾ ശേഖരിക്കുമ്പോൾ കൃത്യമായ ജാതിപ്പട്ടിക മുൻകൂട്ടി തയാറാക്കാത്തതിനെതിരേ കോൺഗ്രസ് രംഗത്തെത്തി. ജാതി കോളത്തിൽ ഏതൊക്കെ ജാതി ഉൾപ്പെടുന്നു എന്ന് വ്യക്തമാക്കുന്നില്ല. ഈ നടപടി സംശയം ജനിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ചൂണ്ടിക്കാട്ടി.
ബിഹാർ, തെലുങ്കാന സംസ്ഥാനങ്ങളിലെ ജാതി സർവേകളിൽ ചെയ്തതുപോലെ മുൻകൂട്ടി തയാറാക്കിയ ജാതിപ്പട്ടിക നോക്കി മാർക്ക് ചെയ്യുന്നതിനു പകരം ജനങ്ങൾ നൽകുന്ന വിവരങ്ങൾ അതേപടി രേഖപ്പെടുത്തുന്നത് ഉദ്ദേശ്യശുദ്ധിയിൽ സംശയം ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Tags : Caste Census Questionnaire Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash