Kerala
പെരുമ്പട്ട(കാസർഗോഡ് ): കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലും ഉരുള്‍പൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലും ചെമ്മരംകയം കമ്പിപ്പാലം പൂര്‍ണമായും ഒഴുകിപ്പോയി. ഇപ്പോള്‍ ഇവിടെ പാലത്തിന്റെ ഏതാനും തൂണുകള്‍ മാത്രമാണു കാണാനുള്ളത്.
കാസർഗോഡ് വെസ്റ്റ് എളേരി പഞ്ചായത്തിലെ ചെമ്മരംകയവും കണ്ണൂര്‍ ജില്ലയിലെ പാടിച്ചാലും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണിത്. അഞ്ഞൂറോളം കുടുംബങ്ങളുടെ ആശ്രയമായി തേജസ്വിനിപ്പുഴയ്ക്ക് കുറുകെ മുപ്പതുവര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിത പാലമായിരുന്നു.
ചെമ്മരംകയത്തെ ക്ഷീരസംഘത്തില്‍ പാല് കൊടുക്കാനും ടാപ്പിംഗിനും മറ്റു കൂലിപ്പണിക്കുമൊക്കെയായി നൂറുകണക്കിന് ആള്‍ക്കാരാണ് ഈ പാലത്തെ ആശ്രയിച്ചിരുന്നത്. ചെറുപുഴ ഭാഗത്തെ സ്കൂളിലേക്കു പോകുന്ന കുട്ടികള്‍ക്ക് ഈ പാലം കടന്നാല്‍ സ്കൂള്‍ ബസില്‍ കയറിപ്പോകാന്‍ സാധിക്കുമായിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കു നേരിയ ശമനമായെങ്കിലും തോരാത്ത ദുരിതത്തിലാണ് ജനം. മിന്നൽ പ്രളയ ദുരന്തത്തിൽ സംസ്ഥാനത്ത് ഇന്നലെ ആറു പേർ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 15 പേരാണ് മരിച്ചത്. വിവിധ ജില്ലകളിലായി ആറു പേരെ കാണാനില്ല.
മഴക്കെടുതിയിലും മരങ്ങൾ കടപുഴകി വീണും സംസ്ഥാനത്ത് ഇന്നലെ വൈകുന്നേരം വരെ 323 വീടുകൾ തകർന്നു. 30 വീടുകൾ പൂർണമായും 293 എണ്ണം ഭാഗികമായും തകർന്നു. സംസ്ഥാനത്തെ 273 ദുരിതാശ്വാസ ക്യാന്പുകളിലായി 7674 പേരാണ് കഴിയുന്നത്. 3049 പുരുഷൻമാരും 3249 സ്ത്രീകളും 1406 കുട്ടികളുമാണ് ദുരിതാശ്വാസ ക്യാന്പുകളിലുള്ളത്.
തിരുവനന്തപുരത്ത് വള്ളം തകർന്നു കടലിൽ കാണാതായ നാലുപേരിൽ രണ്ടു പേരുടെ മൃതദേഹങ്ങൾ ലഭിച്ചു. മുതലപ്പൊഴിയിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളി അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്റെ (26) മൃതദേഹം ശംഖുമുഖം ഭാഗത്തു നിന്ന് കണ്ടെത്തി. വിഴിഞ്ഞത്തു ബോട്ട് തകർന്നു കാണാതായ അടിമലത്തുറ സ്വദേശി ആന്റണി (60)യുടെ മൃതദേഹവും ഇന്നലെ കണ്ടെത്തി.
കണ്ണൂർ കൂത്തുപറന്പിൽ തോട്ടിൻകരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൈതേരി ഇടത്തിൽ രാരിഷ് (45), കോഴിക്കോട് കാപ്പാട് വെള്ളക്കെട്ടിൽ വീണ് ചികിത്സയിലിരിക്കേ മരിച്ച രണ്ടുവയസുകാരൻ മാസിൻ, പാലക്കാട്, പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ് ഭാനുപ്രിയ (40), കുളത്തിൽ വീണ് ബിരുദ വിദ്യാർഥിയായ മലപ്പുറം മഞ്ചേരി കരിക്കാട് സ്വദേശി ശ്രീഹരി (19) എന്നിവരാണ് ഇന്നലെ മരിച്ച മറ്റുള്ളവർ.
കൊല്ലം, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ കടലിൽ കാണാതായ ആറു പേർക്കായി തെരച്ചിൽ തുടരുകയാണ്. കനത്ത മഴയിൽ പത്തനംതിട്ട റാന്നിയിൽ വെള്ളം ഇറങ്ങിയെങ്കിലും ആറന്മുളയും അപ്പർ കുട്ടനാടും ഇപ്പോഴും വെള്ളക്കെട്ടിൽ തന്നെയാണ്.
മഴയുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽ പരിക്കേറ്റ 13 പേർ നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. അതേസമയം, പല ദുരിതാശ്വാസ ക്യാന്പുകളിലും ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലെന്ന പരാതിയും ദുരിതബാധിതരുടെ ഭാഗത്തു നിന്ന് ഉയരുന്നുണ്ട്.
കനത്ത മഴ ഇന്നുകൂടി നാളെയോടെ താത്കാലിക ശമനം
തിരുവനന്തപുരം: ദിവസങ്ങളായി സംസ്ഥാനത്ത് തുടരുന്ന തീവ്ര മഴയ്ക്ക് നാളെയൊടെ താത്കാലിക ശമനമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 14 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത.
International
ബെയ്ജിംഗ്: വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻസു പ്രവിശ്യയിലുണ്ടായ പ്രളയത്തിൽ 25 പേർ മരിച്ചു. 23 പേർക്കു പരിക്കേറ്റു.
ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയാണു പ്രളയമുണ്ടാക്കിയത്. ഡിംഗ്ഷി നഗരത്തിനു സമീപം മണ്ണിടിച്ചിലിനു സാധ്യതയുള്ളതായി മുന്നറിപ്പു നല്‍കിയിട്ടുണ്ട്.
Kerala
പൂഞ്ഞാര്‍: അമ്മയും മകനും മരിക്കാനിടയായ പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടം വണ്ടന്പ്ലാവിലെ ഉരുള്‍പൊട്ടലില്‍ വീടിനോടു ചേര്‍ന്ന് പിൻഭാഗത്തുള്ള വലിയ കുന്നാണ് ഇടിഞ്ഞിറങ്ങിയത്.
വെള്ളിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയില്‍ കുന്നിന്റെ മുകള്‍ഭാഗത്ത് ഉരുള്‍പൊട്ടലുണ്ടായി. കുതിച്ചെത്തിയ ഉരുളില്‍ വീട് നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു. ശബ്ദം കേട്ട് സമീപവാസികള്‍ എത്തിയെങ്കിലും ഇരുട്ടായതിനാല്‍ ഒന്നും കാണാന്‍ പറ്റിയില്ല. രാത്രിതന്നെ രക്ഷാസംഘങ്ങളും മണ്ണുമാന്തിയന്ത്രവും എത്തിച്ചു.
രാവിലെ ഏഴിനാണ് മണപ്പാട്ട് ജോസഫിന് ജോണിയുടെ മൃതദേഹം കണ്ടെത്തിയത്. പത്തു മീറ്റർ താഴെ, ചെളിക്കടിയില്നിന്ന് അമ്മ റെജീനയുടെ മൃതദേഹവും കണ്ടെടുത്തു.
പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിലെ താത്കാലിക ജീവനക്കാരിയാണ് റെജീന. ജോസഫിന് ഭരണങ്ങാനം ചൂണ്ടച്ചേരി എന്‍ജിനിയറിംഗ് കോളജിലെ താത്കാലിക ജീവനക്കാരനാണ്.
റെജീനയുടെ ഭര്‍ത്താവും ഓട്ടോ ഡ്രൈവറുമായ ജോണി ജോസ് വീട്ടിലുണ്ടായിരുന്നില്ല. മൂത്ത മകള്‍ ജോമിറ്റ് വിവാഹിതയായി എറണാകുളത്താണ്. പഠനകാര്യങ്ങള്‍ക്കായി ഇളയമകള്‍ സോമിറ്റ് സഹോദരിക്കൊപ്പമാണ് താമസം.
Kerala
കുടയത്തൂർ (ഇടുക്കി): കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷികല്ലേൽ രവിയുടെ ഭാര്യ സുമതിക്കു ജീവൻ നഷ്ടമായത് മകൻ രതീഷിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ.
ഉരുൾപൊട്ടലുണ്ടായപ്പോൾ രവിയും സുമതിയും വീടിനു മുൻഭാഗത്തായിരുന്നു. മുറിക്കുള്ളിൽ കിടന്നുറങ്ങുകയായിരുന്നു രതീഷ്. ഭർത്താവ് രവി ഓടിമാറിയതിനാൽ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനിടെ പുലർച്ചെ ആറോടെയാണ് വീടിന് 500 മീറ്റർ അകലെ സുമതിയുടെ മൃതദേഹം എൻഡിആർഎഫ് സംഘം കണ്ടെത്തിയത്. സുമതിയുടെ മൃതദേഹം തൊടുപുഴ ജില്ലാ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകുന്നേരം അഞ്ചോടെ തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
രതീഷിനെയും സുമതിയെയും രക്ഷിക്കുന്നതിനായി തൊട്ടടുത്ത് താമസിക്കുന്ന ബന്ധുവും കെഎസ്ആർടിസി കണ്ടക്ടറുമായ മഷികല്ലേൽ എം.വി. വിഭാഷിന്റെ വീട്ടിൽ നിലവിളിയോടെ രവി ഓടിയെത്തി. തുടർന്ന് കൂടുതൽ പേർ രക്ഷാപ്രവർത്തനത്തിന് എത്തുകയായിരുന്നു.
അടുക്കളയുടെ സ്ലാബിനടിയിൽ കിടന്ന് നിലവിളിച്ച രതീഷിന്റെ ശബ്ദംകേട്ട് പ്രദേശവാസികളായ എളങ്ങനാൽ ജെമിനീഷും വഴീപുരയ്ക്കൽ രാഹുലും ചേർന്ന് മണ്ണുംകല്ലും നീക്കി അരമണിക്കൂറിനുള്ളിൽ രതീഷിനെ പുറത്തെടുത്തു. രതീഷിന്റെ കൈ മാത്രമായിരുന്നു മണ്ണിന് മുകളിലുണ്ടായിരുന്നത്. രതീഷിന് വാരിയെല്ലിനും മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരുടെ വീട് ഉരുൾപൊട്ടലിൽ പൂർണമായും ഒലിച്ചുപോയി.
അടുത്തുനിൽക്കുന്ന ആളിനെപ്പോലും കാണാനാകാത്ത വിധം ദുരന്തമേഖലയാകെ കോടമഞ്ഞ് നിറഞ്ഞനിലയിലായിരുന്നു. പ്രദേശത്തെ ഊരുമൂപ്പനായ പുത്തൻപുരയ്ക്കൽ നൈനാൻ, പുത്തൻപുരയ്ക്കൽ ജോണ്‍, മഷികല്ലേൽ വിഭാഷ് എന്നിവരുടെ വീടിനു സമീപത്തുകൂടിയാണ് ഉരുൾപൊട്ടി മലവെള്ളം കുത്തിയൊലിച്ചെ ത്തിയത്.