തലസ്ഥാനത്തെ ഫ്രീഡം വാക്കിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ പങ്കെടുത്തപ്പോൾ.
തിരുവനന്തപുരം: പൊതുഇടങ്ങളിൽ സ്ത്രീകളുടെ സുരക്ഷിതത്വവും അവകാശവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്വാതന്ത്ര്യദിനത്തലേന്ന് തലസ്ഥാനത്ത് വനിതകളുടെ രാത്രിനടത്തം സംഘടിപ്പിച്ചു. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ റിസർജ് – സേഫ് വിമൺ, സേഫ് കേരള' എന്ന പേരിൽ നടത്തിയ വനിതാ സംഗമവും രാത്രിനടത്തവും മുഖ്യമന്ത്രി വി.ഡി.സതീശൻ ഫ്ലാഗ് ഓഫ് ചെയ്തു.
തിരുവനന്തപുരം എംജി റോഡിൽ യൂണിവേഴ്സിറ്റി ജംഗ്ഷൻ മുതൽ ആയുർവേദ കോളജ് വരെയായിരുന്നു രാത്രിനടത്തം. സ്ത്രീകളുടെ ഈ ഒത്തുചേരൽ സമൂഹത്തിന് വലിയ സന്ദേശമാണ് നൽകുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീകൾക്ക് ഏത് സമയവും ഭയമില്ലാതെ സുരക്ഷിതമായി നടക്കാനുള്ള അന്തരീക്ഷം കേരളത്തിൽ ഒരുക്കി, അതൊരു മാതൃകയാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം.
സാമൂഹിക-സാമ്പത്തിക വികസനത്തിലും സ്ത്രീകൾക്ക് തുല്യ പങ്കാളിത്തമുണ്ടെന്ന സന്ദേശവും ഈ സംഗമം നൽകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് നടന്ന ഫ്രീഡം വാക്കിൽ സെക്രട്ടേറിയറ്റ് വരെ മുഖ്യമന്ത്രിയും വനിതകൾക്കൊപ്പം നടന്നു. പരിപാടിയുടെ ഭാഗമായി വനിതകൾ അവതരിപ്പിച്ച കളരിപ്പയറ്റടക്കമുള്ള പ്രകടനങ്ങൾ മുഖ്യമന്ത്രി വീക്ഷിച്ചു.
കൂട്ടായ്മയിൽ മന്ത്രിമാരായ ബിന്ദു കൃഷ്ണ, കെ.എ. തുളസി, തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥ് തുടങ്ങിയവർ പങ്കെടുത്തു.
Tags : FreedomWalk WomenSafety GenderEquality WomensNightWalk Thiruvananthapuram