പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കാലാകാലങ്ങളായി കൃഷി ചെയ്ത് ജീവിച്ചുപോന്ന മലയോര കര്‍ഷകരുടെ ഭൂമി വന്യമൃഗങ്ങൾ കുത്തിമറിച്ചു നശിപ്പിച്ചാൽ കർഷകർ പെട്ടതുതന്നെ. കഠിനാധ്വാനം ചെയ്തു മണ്ണിനെ പൊന്നാക്കിയത് ഒരു നിമിഷം കൊണ്ടു നശിപ്പിച്ചു കടന്നുകളയുന്ന വന്യമൃഗങ്ങൾക്കു ലഭിക്കുന്ന പരിരക്ഷയോന്നും കർഷകർക്കു ലഭിക്കില്ലെന്നു സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. വന്യമൃഗങ്ങള്‍ കൃഷി നശിപ്പിച്ചാല്‍ സര്‍ക്കാര്‍ നല്കുന്ന നിസാര നഷ്ടപരിഹാര തുകയാണ്.
വായ്പ എടുത്തും മറ്റും കൃഷി ചെയ്തവര്‍ വന്‍ കടക്കെണിയിലായിട്ടും സര്‍ക്കാര്‍ സഹായം കൂട്ടുന്നുമില്ല. ആന, കുരങ്ങ്, മലയണ്ണാന്, കാട്ടുപന്നി, മുള്ളന്‍പന്നി തുടങ്ങിയ വന്യമൃഗങ്ങളാണ് വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വന്യമൃഗശല്യം ഇത്രയും രൂക്ഷമായത്.
ആന നിരന്തരമായി കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയതോടെ കർഷകരിൽ ഭീതി വര്‍ധിച്ചു. വാഴ, തെങ്ങ്, കമുങ്ങ്, കൊക്കോ, മരിച്ചീനി തുടങ്ങി ഒരു കൃഷിയില്‍ നിന്നും വിളവെടുക്കാന്‍ പറ്റാത്ത അവസ്ഥ. മലയോര മേഖലകളിൽ സ്ഥിതിചെയ്യുന്ന ഇരുന്നൂറിലേറെ പഞ്ചായത്തുകളിലും അവസ്ഥ ഒന്നുതന്നെയാണ്.
രണ്ടര ഏക്കർ ഏലം നശിച്ചാൽ 2750 രൂപ
രണ്ടര ഏക്കര്‍ ഏലം വന്യമൃഗങ്ങള്‍ നശിപ്പിച്ചാല്‍ 2750 രൂപയാണ് നഷ്ടപരിഹാരതുക. ഒരു ഏക്കറില്‍നിന്നും 300 മുതല്‍ 400 കിലോവരെ ഉണക്ക ഏലം കിട്ടും. ഒരു കിലോയില്‍ ശരാശരി വില മൂവായിരം ലഭിക്കും. അപ്പോഴാണ് രണ്ടര ഏക്കറിലെ ഏലച്ചെടി നശിച്ചാല്‍ 2750 രൂപ നല്‍കുന്നത്. കായ്ക്കുന്ന ഒരു ജാതിമരത്തിനു 440 രൂപയാണ് ലഭിക്കുന്നത്. ജാതിപത്രിക്ക് 2500 രൂപവരെ ലഭിക്കും. വെറുതെ ജാതിക്ക കൊടുത്താലും കിട്ടും 500 രൂപ. പച്ചക്കറി പത്ത് സെന്റില്‍ നശിച്ചാല്‍ വെറും 220 രൂപയാണ് ലഭിക്കുന്നത്. ഒരു വർഷക്കാലത്തെ കഷ്ടപ്പാടിനുള്ള വിയർപ്പിന്റെ വിലയാണ് 220 രൂപ.
ഒരു തെങ്ങ് നഷ്ടപ്പെട്ടാല്‍ 500 രൂപ നഷ്ടപരിഹാരം കിട്ടും. നല്ലൊരു തെങ്ങിൻതൈക്കു കൊടുക്കണം 500 രൂപയ്ക്കുമുകളിൽ. കുലച്ച വാഴ, ഒരു വര്‍ഷം പ്രായമായ തെങ്ങ്, കായ്ക്കാത്ത കവുങ്ങ്, കായക്കാത്ത് കശുമാവ്, കൊക്കോ, കാപ്പി, ഗ്രാംപു എന്നിവയ്ക്ക് 110 രൂപ വീതമാണ് നഷ്ടപരിഹാരം ലഭിക്കുക. പത്തു സെന്റ് മരിച്ചീനി, ഇഞ്ചി എന്നിവ നശിപ്പിച്ചാല്‍ കിട്ടുന്നതാകട്ടേ 165 രൂപമാത്രമാണ്. ഈ വിളയിറക്കാന്‍ പതിനായിരത്തിലധികം രുപയാണ് കര്‍ഷകര്‍ക്കു ചെലവാകുന്നത്. കുലയ്ക്കാത്ത വാഴയ്ക്ക് 83 രൂപ മാത്രമാണ് നഷ്ടപരിഹാരം. ലക്ഷങ്ങളുടെ കൃഷി നശിച്ച കർഷകൻ നഷ്ടപരിഹാരത്തുക ബാങ്ക് അക്കൗണ്ടിലേക്കു വന്നാൽ പോലും അറിയില്ല. അത്രമാത്രം ചെറിയ തുകയാണ് എത്തുന്നത്.
വന്യജീവിയാൽ മരിച്ചാൽ
പാമ്പ് ഒഴികെയുള്ള വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ പത്ത് ലക്ഷം രൂപ വരെ നല്‍കും. എന്നാൽ വന്യജീവിയിൽപ്പെട്ട പാന്പ് കടിച്ചു മരിച്ചാൽ രണ്ട് ലക്ഷത്തിൽ ഒതുക്കും. കടിക്കാൻ വരുന്ന പാന്പിനെ കൊന്നാൽ വനംവകുപ്പ് കേസെടുത്ത് അകത്തിടുകയും ചെയ്യും.
Tags : Farmer Shocked WildAnimals Destroyed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash