പ്രതീകാത്മക ചിത്രം
കൊച്ചി: കഴിഞ്ഞ പത്തു വർഷത്തിനിടെ സംസ്ഥാനത്തു വൈദ്യുതാഘാതമേറ്റു ജീവൻ നഷ്ടമായത് 1919 പേർക്ക്. ഇതിൽ 165 പേർ കെഎസ്ഇബി ജീവനക്കാരാണെന്നും വൈദ്യുതി ബോർഡ് ചീഫ് സേഫ്റ്റി കമ്മീഷണറുടെ കാര്യാലയത്തിൽനിന്നുള്ള രേഖകൾ വ്യക്തമാക്കുന്നു. കെഎസ്ഇബി ഇൻസ്റ്റലേഷനിൽനിന്നുള്ളതിനു പുറമേ, വീടുകളിലും സ്ഥാപനങ്ങളിലുംനിന്നുള്ള വൈദ്യുതാഘാതങ്ങളിൽ മരിച്ചവരുടെ ആകെ കണക്കാണിത്.
എറണാകുളം റീജണിലാണ് ഇക്കാലയളവിൽ ഏറ്റവുമധികം പേർ ഷോക്കേറ്റു മരിച്ചത്. 1605 അപകടങ്ങളിലായി 622 പേർ. ഇതിൽ 565 പേരും പൊതുജനങ്ങളാണ്. കെഎസ്ഇബി ജീവനക്കാർ 47. തിരുവനന്തപുരം റീജണിൽ 1239 അപകടങ്ങളിലായി 540 പേർ ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് റീജണിൽ 1182ഉം കണ്ണൂർ റീജണിൽ 611ഉം അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് വൈദ്യുതി വേലികളിൽനിന്ന് ആഘാതമേറ്റ് 84 പേർ മരിച്ചിട്ടുണ്ടെന്ന് പൊതുപ്രവർത്തകനായ രാജു വാഴക്കാലയ്ക്കു വൈദ്യുതി ബോർഡ് ചീഫ് സേഫ്റ്റി കമ്മീഷണറുടെ കാര്യാലയത്തിൽനിന്നു ലഭിച്ച രേഖകളിൽ പറയുന്നു.
വൈദ്യുതാഘാതമേറ്റു മരിച്ച 165 കെഎസ്ഇബി ജീവനക്കാരിൽ 99 പേരും കരാർ തൊഴിലാളികളാണ്. മറ്റുള്ളവർ സ്ഥിരം ജീവനക്കാർ. സംസ്ഥാനത്തു പത്തു വർഷത്തിനിടെ 498 മൃഗങ്ങളും ഷോക്കേറ്റു മരിച്ചിട്ടുണ്ടെന്ന് വൈദ്യുതിബോർഡ് വ്യക്തമാക്കി.
കെഎസ്ഇബിയിൽ ലാഭക്കണക്ക്
കൊച്ചി: നഷ്ടക്കണക്കുകളെക്കുറിച്ചു പലവട്ടം കേട്ട കെഎസ്ഇബി ലാഭത്തിലാണെന്നു രേഖകൾ പറയുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ 571.22 കോടി രൂപ ബോർഡിനു ലാഭമുണ്ട്.2021-22 ൽ 97.66 കോടി രൂപയായിരുന്നു ലാഭം. എന്നാൽ ബോർഡിന്റെ ലാഭത്തിൽനിന്നു സർക്കാരിനു വിഹിതമൊന്നും നൽകിയിട്ടില്ലെന്നും കെഎസ്ഇബി സമ്മതിക്കുന്നുണ്ട്.
Tags : ElectricalSafety Electrocution PublicSafety KSEB Accident Statistics