‘മൈ പോലീസ് സ്റ്റേഷൻ’ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചപ്പോൾ.
തിരുവനന്തപുരം: പോലീസ് സ്റ്റേഷനിലെത്തുന്ന പരാതിക്കാർക്കു നീതികിട്ടുമെന്ന ബോധ്യമുണ്ടാകണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
കാലങ്ങളായി പോലീസ് ജനങ്ങളിൽ ഭയമാണു സൃഷ്ടിക്കുന്നത്. അതു മാറ്റി പോലീസ് ജനങ്ങളുടെ സുഹൃത്തായും സഹായം ആവശ്യമുള്ളപ്പോൾ ഓടിയെത്തുന്ന ബന്ധുവായും മാറണം. എല്ലാ കാര്യങ്ങളും പൂർണമായി ചെയ്യാൻ പറ്റിയില്ലെങ്കിലും ജനങ്ങൾ സ്റ്റേഷനിലെത്തുന്പോഴുള്ള പെരുമാറ്റമാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘മൈ പോലീസ് സ്റ്റേഷൻ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പേരൂർക്കട സ്റ്റേഷനിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങൾക്കു സംരക്ഷണം നൽകുന്ന, ചേർത്തുനിർത്തുന്ന, സങ്കടം വരുന്പോൾ ഓടിയെത്തുന്ന പോലീസ് എന്ന ആധുനിക സങ്കൽപമാണ് ഇനി വേണ്ടത്. സ്റ്റേഷനിലെത്തുന്ന പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ, പലതരം സ്വഭാവക്കാർ എന്നിവരോടെല്ലാം പെരുമാറ്റം നല്ലതാകണം. അതേസമയം, കുറ്റം ചെയ്താൽ പോലീസ് കണ്ടുപിടിച്ചു നിയമത്തിനു മുന്നിലെത്തിക്കുമെന്ന ഭയം കുറ്റവാളികളിലുണ്ടാക്കണം.
സമൂഹത്തിലെ മാറ്റങ്ങൾക്കനുസരിച്ച് പോലീസിനെയും പരിഷ്കരിക്കുമെന്ന് അധ്യക്ഷനായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വില്ലേജ്, പഞ്ചായത്ത് ഓഫീസുകൾ പോലെ ജനസേവന കേന്ദ്രങ്ങളാണ് പോലീസ് സ്റ്റേഷനുകളും.
തെറ്റ് ചെയ്യുന്നവരല്ലാതെ പോലീസിനെ പേടിക്കേണ്ടതില്ല. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി 63 സ്റ്റേഷനുകളിൽ വനിതകളെ എസ്എച്ച്ഒമാരാക്കി. പോലീസുകാരുടെ ജോലിഭാരം കുറയ്ക്കും. ഡിഐജിവരെയുള്ള ഉദ്യോഗസ്ഥർ സ്റ്റേഷനുകളിൽ പരിശോധന നടത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മന്ത്രി കെ. മുരളീധരൻ, മേയർ വി.വി. രാജേഷ്, പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് അലം, പോലീസ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രൻ, എഡിജിപി പി. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
Tags : VDSatheesan Police Friends People Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash