Kerala
കണ്ണൂര്: നിതിന് രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി ഡോ. എം.കെ.റാമിനെ നോട്ടിസ് നൽകി വീണ്ടും വിട്ടയച്ചു. റാമിന്റെ അറസ്റ്റ് നടപടി ക്രമങ്ങൾ പാലിച്ചല്ലെന്ന് ചൂണ്ടിക്കാട്ടി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് റാമിനെ വിട്ടയച്ചിരുന്നു. ഇതിനുപിന്നാലെ കോടതിക്കു പുറത്തുവച്ച് ബലപ്രയോഗത്തിലൂടെ റാമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് സ്റ്റേഷനിലെത്തിച്ച് നോട്ടീസ് നൽകി വീണ്ടും വിട്ടയക്കുകയായിരുന്നു.
ഇന്നു രാവിലെ കുടകിൽനിന്ന് അറസ്റ്റു ചെയ്ത റാമിനെ വൈകിട്ടോടെയാണ് തലശേരി സെഷൻസ് കോടതിയിൽ ക്രൈംബ്രാഞ്ച് ഹാജരാക്കിയത്. സുപ്രീം കോടതി മാർഗ നിർദേശങ്ങൾ പാലിക്കാതെയാണ് അറസ്റ്റെന്ന് പ്രതിഭാഗം വാദിച്ചു. തുടർന്ന്, കോടതി റാമിന്റെ അറസ്റ്റ് റദ്ദാക്കി വിട്ടയച്ചു.
കുടുംബത്തോടൊപ്പം കാറിൽ മടങ്ങാനൊരുങ്ങിയ റാമിനെ കോടതിക്കു പുറത്തുവച്ച് ക്രൈംബ്രാഞ്ച് ബലപ്രയോഗത്തിലൂടെ വീണ്ടും കസ്റ്റഡിയിലെടുത്തു. രണ്ട് ദിവസത്തിനുള്ളിൽ ഹാജരാകാൻ നിർദേശിച്ചാണ് വിട്ടയച്ചതെന്നു ഡിവൈഎസ്പി സുധീർ കല്ലൻ പറഞ്ഞു.
Kerala
കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ഒന്നാം പ്രതി ഡോ. എം.കെ. റാം മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.
നിതിൻ രാജിന്റെ മരണശേഷം കഴിഞ്ഞ 17 ദിവസമായി ഡോ. എം.കെ. റാം ഒളിവിലാണ്. ഇയാൾക്കായി ആന്ധ്രപ്രദേശ്, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ 16-ഓളം കേന്ദ്രങ്ങളിൽ പോലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതി വിദേശത്തേക്ക് കടക്കുന്നത് തടയാൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയായ സംഗീത നമ്പ്യാർക്ക് നേരത്തെ തലശ്ശേരി കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇവർ അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ എസിപി ആർ. ഹരിപ്രസാദിന് മുൻപാകെ ഹാജരായി മൊഴി നൽകിയിട്ടുണ്ട്.
കേസന്വേഷണത്തിൽ പോലീസ് ഒത്തുകളിക്കുകയാണെന്നും പ്രതിയെ പിടികൂടാൻ വൈകുകയാണെന്നും ആരോപിച്ച് നിതിൻ രാജിന്റെ കുടുംബം രംഗത്തുണ്ട്. നീതി ലഭിക്കാനായി മുഖ്യമന്ത്രിയെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. കോളേജിലെ മാനസിക പീഡനത്തെത്തുടർന്നാണ് നിതിൻ രാജ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം.
Kerala
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിന്റെ (23) സംസ്കാരം ജന്മനാടായ തിരുവനന്തപുരം ഉഴമലയ്ക്കലിൽ നടന്നു. പഠിച്ചു മിടുക്കനായി ഡോക്ടറായി മടങ്ങിവരുമെന്ന് കരുതിയ മകൻ ചേതനയറ്റ ശരീരമായി എത്തിയപ്പോൾ ഉറ്റവർക്കും നാടിനും അത് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. വീടുവയ്ക്കണമെന്ന് നിതിൻ ആഗ്രഹിച്ചിരുന്ന പുരയിടത്തിൽ തന്നെ അവന് അന്ത്യവിശ്രമം ഒരുക്കി.
നിതിൻ നേരിട്ടത് കടുത്ത ജാതീയ അധിക്ഷേപമാണെന്ന് കുടുംബം ആവർത്തിച്ചു ആരോപിക്കുന്നു.
അനാട്ടമി വിഭാഗം മേധാവി ഡോ. റാം നിതിനെ 'പുഴുത്ത പട്ടി' എന്നും 'സ്ലം ഡോഗ്' എന്നും വിളിച്ച് പരസ്യമായി അധിക്ഷേപിച്ചിരുന്നതായി സഹോദരി നികിത പറഞ്ഞു. നിറത്തിന്റെയും ജാതിയുടെയും പേരിൽ അധ്യാപകർ അവനെ ഒറ്റപ്പെടുത്തിയിരുന്നു. എല്ലാ സങ്കടങ്ങളും മൂത്ത സഹോദരിമാരോട് പങ്കുവെച്ചിരുന്ന നിതിൻ, അച്ഛനും അമ്മയും ഇതൊന്നും അറിയരുതെന്ന് നിർബന്ധം പിടിച്ചിരുന്നു.
പ്രതിസന്ധികളോട് പോരാടി നിന്ന നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ഉറപ്പിച്ചു പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് മാനേജ്മെന്റ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ മരണം നടന്ന ശേഷം കോളേജിലെത്തിയ ബന്ധുക്കളോട് വിവരങ്ങൾ കൈമാറാൻ അധികൃതർ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിന് താഴെ വീണ നിലയിൽ നിതിനെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയും സ്വപ്നങ്ങളുമാണ് ഉഴമലയ്ക്കലിലെ ആ മണ്ണിൽ ഇന്ന് എരിഞ്ഞടങ്ങിയത്.