x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കളി വിറ്റ് കോളടിക്കുന്നവർ

എസ്. ജയകൃഷ്ണൻ‌
Published: July 23, 2026 04:52 AM IST | Updated: July 23, 2026 04:52 AM IST

പ്രതീകാത്മക ചിത്രം

ചരിത്രത്തിലെ ഏറ്റവും വലുതും ആഡംബരപൂർണവുമായ ഫുട്ബോൾ ലോകകപ്പാണ് സമാപിച്ചത്. സ്പെയിൻ മാത്രമല്ല ഈ ടൂർണമെന്‍റിലെ വിജയി. സംഘാടകരായ ഫിഫയുടെ സാമ്പത്തിക വിജയത്തിനു മുന്നിൽ മറ്റെല്ലാം നിഷ്പ്രഭമാകുന്നു.കളി നല്കുന്ന ആനന്ദം സാധാരണ ഫുട്ബോൾ പ്രേമികൾക്കും പണം നല്കുന്ന ആനന്ദം കോർപറേറ്റ് സാമ്രാജ്യങ്ങൾക്കും!
ഈ പണമാകട്ടെ സാധാരണ കളിപ്രേമിയെ പോക്കറ്റടിക്കുന്നതും.

ഫുട്ബോൾ എന്നാൽ വെറും ഫുട്ബോളല്ല. ലോകകപ്പെന്നാൽ വെറും ലോകകപ്പുമല്ല. ദേശീയത, ഭരണവർ‌ഗ പക്ഷപാതങ്ങൾ, കണ്ണഞ്ചിപ്പിക്കുന്ന പരസ്യവിപണി, കോർപറേറ്റ് മൂലധനത്തിന്‍റെ ഭയാനകമായ നിക്ഷേപങ്ങൾ, വർഗ-വർണ-പോരാട്ട രാഷ്‌ട്രീയത്തിന്‍റെ വിവിധ ചേരുവകൾ... ഒപ്പം അൽപ്പം ഫുട്ബോളും. ഓരോ കാലത്തെയും സാഹചര്യമനുസരിച്ച് ചേരുവകളിൽ ഏറ്റക്കുറച്ചിലുണ്ടാകാമെങ്കിലും എക്കാലവും അതായിരുന്നു ഫുട്ബോൾ. ഫുട്ബാളിനു മാത്രമല്ല, ക്രിക്കറ്റും അത്‌ലറ്റിക്സുമടക്കം കായികലോകത്തെ പോരാട്ടങ്ങൾക്കെല്ലാം കേവലം കായികവിനോദം എന്നതിനപ്പുറം മനുഷ്യരുടെ അതിജീവനവും അസ്തിത്വവുമായി നേരിട്ടു ബന്ധമുണ്ട്.

ഫിഫ എന്ന വമ്പൻ കോർപറേറ്റ് സ്ഥാപനത്തിന്‍റെ തലവനായ ജിയാനി ഇൻഫാന്‍റിനോയ്ക്കും അമേരിക്കയെന്ന "മഹാ'രാജ്യത്തിന്‍റെ സിഇഒ ആയ ഡോണൾഡ് ട്രംപിനും ഇത് നല്ലവണ്ണമറിയാം. അതുകൊണ്ടാണ് അവർ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരിക്കുന്നത്. റഫറി ഉയർത്തിയ കാർഡിൽനിന്ന് ചുകപ്പുനിറം മാഞ്ഞുപോയതിനും വേറെ കാരണം വേണ്ട. ഇത്തവണത്തെ ലോകകപ്പ് സമ്മാനദാനച്ചടങ്ങിനിടെ ഫിഫ പ്രസിഡന്‍റ് ഇൻഫാന്‍റിനോ നടത്തിയ "ജോഗിംഗ്' ഈ ദശകത്തിന്‍റെ കായികചിത്രമാകുന്നതും വെറുതെയല്ല.

ഞങ്ങൾ നിങ്ങളെ കൊള്ളയടിക്കുകയാണേ! എന്ന് കൊള്ളക്കാരും ചൂഷകരും വിളിച്ചുപറയാറില്ല. ഫുട്ബോൾ ലോകത്തും കാര്യങ്ങൾ അങ്ങനെതന്നെയാണ്. താരപ്രഭയുടെയും അമിതാവേശത്തിന്‍റെയും തിരസ്കരണികളുയർത്തും. അതിന്‍റെ മറവിൽ നടക്കുന്നത് ലോകം അറിയുന്നില്ല. താരങ്ങളും പണക്കൊഴുപ്പിൽ അന്ധരാകുന്നു.

എങ്കിലും, വലിയ താരങ്ങളായിരിക്കെ ഭരണകൂട അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കുമെതിരേ മനുഷ്യപക്ഷത്തു നിലയുറപ്പിച്ചവരും കായികലോകത്തുണ്ടായിരുന്നു എന്നത് മറന്നുകൂടാ. ഹിറ്റ്‌ലറെ എതിരിട്ട അത്‌ലറ്റ് ജസി ഓവൻസും സ്പാനിഷ് ഏകാധിപതി ഫ്രാങ്കോയെ തൃണവൽഗണിച്ച നെതർലൻഡ്സ് ഫുട്ബോൾ ഇതിഹാസം യോഹാൻ ക്രൈഫും ബ്രസീലിയൻ ഫുട്ബോളിലെ ചിന്തകനായിരുന്ന സോക്രട്ടീസും വിയറ്റ്നാമിനെതിരേ പോരാടാൻ നിർബന്ധിത സൈനികസേവനം വിധിച്ചപ്പോൾ “വിയറ്റ്നാമിലെ ജനങ്ങൾ എന്‍റെ ശത്രുക്കളല്ല” എന്നു പറഞ്ഞ് ചെറുത്തുനിന്ന ബോക്സിംഗ് ഇതിഹാസം മുഹമ്മദലിയുമെല്ലാം അങ്ങനെ പലർക്കും എത്തിപ്പിടിക്കാനാകാത്ത ഉയരങ്ങളിൽ വിരാജിക്കുന്നവരാണ്.

“കണ്ണാൽ കാൺപതും പൊയ്, കാതാൽ കേൾപ്പതും പൊയ്” എന്നതുപോലെയാണ് കാര്യങ്ങളെന്നു സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്. അർജന്‍റീനയെ കീഴടക്കി സ്പെയിൻ ലോകകിരീടം ചൂടിയതോടെ സമാപിച്ചത് ചരിത്രത്തിലെ ഏറ്റവും വലുതും ആഡംബരപൂർണവുമായ ഫുട്ബോൾ ലോകകപ്പാണ്. സ്പെയിൻ മാത്രമല്ല ഈ ടൂർണമെന്‍റിലെ വിജയി. സംഘാടകരായ ഫിഫയുടെ സാമ്പത്തികവിജയത്തിനു മുന്നിൽ മറ്റെല്ലാം നിഷ്പ്രഭമാകുന്നു. കളി നല്കുന്ന ആനന്ദം സാധാരണ ഫുട്ബോൾ പ്രേമികൾക്കും പണം നല്കുന്ന ആനന്ദം കോർപറേറ്റ് സാമ്രാജ്യങ്ങൾക്കും! ഈ പണമാകട്ടെ സാധാരണ കളിപ്രേമിയുടെ കീശയിൽനിന്നും.

ലാഭം കൊയ്ത കാർണിവൽ

ചരിത്രത്തിലെ ഏറ്റവും ലാഭകരമായ കായിക കാർണിവലാണ് സമാപിച്ചത്. ഫിഫയുടെ കണക്കു പ്രകാരംതന്നെ 2026ൽ 900 കോടി ഡോളറിലധികം വരുമാനമാണ് ലോകകപ്പ് സംഘാടകർ പ്രതീക്ഷിക്കുന്നത്. 2022ലെ ഖത്തർ ലോകകപ്പിൽ 760 കോടി ഡോളറാണ് നേടിയത്. നാലു വർഷം മുമ്പ് 32 ടീമുകളാണ് മത്സരിച്ചിരുന്നതെങ്കിൽ ഇത്തവണ 48 ടീമുകൾ. എന്നുവച്ചാൽ കളിക്കാലം നാലാഴ്ചയിൽനിന്ന് ആറാഴ്ചയായി. 64 മത്സരങ്ങൾക്ക് പകരം 104 മത്സരങ്ങളും. കൂടുതൽ മത്സരമെന്നാൽ കൂടുതൽ പരസ്യസമയം അഥവാ കൂടുതൽ പണം എന്നാണ് കോർപറേറ്റ് നിഘണ്ടുവിലെ അർഥം. കൂടുതൽ ടിക്കറ്റ് എന്ന മറ്റൊരർഥവുമുണ്ട്. ആഗോള കാഴ്ചക്കാരുടെ എണ്ണത്തിലും വർധന. കൂടുതൽ ടീമുകൾ എന്നാൽ കൂടുതൽ കാഴ്ചക്കാരും എന്നാണല്ലൊ.

ടിക്കറ്റ് നിരക്ക് മുതൽ തുടങ്ങി ഇൻഫാന്‍റിനോയുടെ കണ്ണിൽ ചോരയില്ലാത്ത കച്ചവടം. ശരാശരി നിരക്ക് 900 ഡോളറിന് (86,648 രൂപ) മുകളിലായിരുന്നു. 13,500 രൂപ മുതൽ 2.6 ലക്ഷം രൂപ വരെയായിരുന്നു ഗ്രൂപ്പ് ഘട്ടത്തിൽ ടിക്കറ്റ് നിരക്ക്. ഫൈനൽ ടിക്കറ്റിനിത് 8.35 ലക്ഷം രൂപ വരെ ഉയർന്നു. ടിക്കറ്റ് മറിച്ചുവില്പനക്കാർ പരമാവധി മുതലാക്കി. നിയന്ത്രണമൊന്നും ഇല്ലാത്തതിനാൽ ഫൈനൽ ടിക്കറ്റിന്‍റെ വില 22 കോടി രൂപ വരെയെത്തിയെന്നാണ് റിപ്പോർട്ട്! ആദ്യം ആശങ്കയുണ്ടായെങ്കിലും സ്റ്റേഡിയങ്ങൾ നിറഞ്ഞു. ആവേശഭരിതനായ ഇൻഫാന്‍റിനോ 2030ൽ 64 ടീമുകളെ ഇറക്കാനുള്ള ആലോചന തുടങ്ങിക്കഴിഞ്ഞു!

കടുത്ത ചൂട് നേരിടാൻ ഇതാദ്യമായി ഫിഫ കൊണ്ടുവന്ന മൂന്നു മിനിറ്റ് ഹൈഡ്രേഷൻ ബ്രേക്കും പണം വാരി. കളി സംപ്രേഷണം ചെയ്ത ചാനലുകൾ മൂന്നു മിനിറ്റിനെ അനേക ശതം കോടികളായി പെരുപ്പിച്ചു.

പ്രധാനമായും നാലു തന്ത്രങ്ങൾ

ഫിഫയും വിവിധ ബ്രാൻഡുകളും ലോകകപ്പ് കാലത്ത് കോടിക്കണക്കിന് ഡോളർ സമ്പാദിക്കാൻ പ്രധാനമായും നാലു തന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.

എക്സ്ക്ലൂസിവിറ്റി: കൊക്കകോള, അഡിഡാസ് തുടങ്ങിയ ഫിഫയുടെ ഔദ്യോഗിക പങ്കാളികൾക്ക് സ്റ്റേഡിയത്തിനകത്തും ടിക്കറ്റുകളിലും തങ്ങളുടെ ബ്രാൻഡ് മാത്രം പ്രദർശിപ്പിക്കാനുള്ള കുത്തകാവകാശം നല്കുക.
താരങ്ങളുടെ വ്യക്തിഗത ഇമേജ്: സൂപ്പർ താരങ്ങളെ വലിയ തുക നൽകി ബ്രാൻഡ് അംബാസഡർമാരാക്കി വിപണി പിടിക്കുന്നു. പണമെറിഞ്ഞു പണം വാരുന്ന തന്ത്രം.

ഡിജിറ്റൽ മാധ്യമങ്ങളും റീലുകളും: ടെലിവിഷൻ പരസ്യങ്ങൾക്കു പുറമെ ഇൻസ്റ്റഗ്രാം റീലുകൾ, ടിക്‌ടോക്ക് ചലഞ്ചുകൾ, ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് എന്നിവയിലൂടെ ആരാധകരുടെ വികാരങ്ങളെ വിറ്റു കാശാക്കുന്നു.

പ്രാദേശികവത്കരണം: ഓരോ രാജ്യത്തെയും ആരാധകരുടെ താത്പര്യങ്ങൾക്കനുസരിച്ച് മാറ്റുന്ന വിപണനതന്ത്രങ്ങൾ. ഉദാഹരണത്തിന് ഇന്ത്യയിൽ ഫുട്ബോൾ ഭ്രാന്തുള്ള കേരളത്തിലും ബംഗാളിലും പ്രത്യേക പരസ്യങ്ങളൊരുക്കി ചൂണ്ടയിടുന്നു.

കുരുട്ടുബുദ്ധി ഉപയോഗിച്ച് ഫിഫയെയും വെട്ടിക്കുന്ന വമ്പൻ വിദ്വാൻമാരുണ്ട്. അംബുഷ് മാർക്കറ്റിംഗ് (ഒളിപ്പോർ വിപണനം) എന്നാണിതിന്‍റെ വിളിപ്പേര്. ഔദ്യോഗിക സ്പോൺസർഷിപ്പിനായി ഫിഫയ്ക്ക് കോടികൾ നൽകാതെ ലോകകപ്പിന്‍റെ ജനപ്രീതി തട്ടിയെടുക്കുകയാണ് ഇവരുടെ രീതി.
അഡിഡാസ് ആയിരുന്നു 2010 ലോകകപ്പിന്‍റെ ഔദ്യോഗിക സ്പോൺസർ. എന്നാൽ നൈക്കി ലോകത്തെ പ്രമുഖ ഫുട്ബോൾ താരങ്ങളെ അണിനിരത്തി "റൈറ്റ് ദി ഫ്യൂച്ചർ' എന്ന പേരിൽ ഒരു ആഗോള പരസ്യപ്രചാരണം നടത്തി. ഇത് ലോകകപ്പ് ഒഫീഷൽ പരസ്യത്തേക്കാൾ ജനപ്രിയമായി. ഭൂരിഭാഗം പ്രേക്ഷകരും നൈക്കിയാണ് ഔദ്യോഗിക സ്പോൺസർ എന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു. അംബുഷ് മാർക്കറ്റിംഗിന്‍റെ കെണി തിരിച്ചറിഞ്ഞതോടെ ഫിഫ ഇതു തടയാൻ പല മാർഗങ്ങളും പരീക്ഷിച്ചുകൊണ്ടിരിക്കുന്നു.

ഇത്തവണ പുതുവഴികളും

ഇക്കഴിഞ്ഞ ലോകകപ്പിൽ ആഗോള ബ്രാൻഡുകൾക്കു പുറമെ വടക്കേ അമേരിക്കൻ വിപണി ലക്ഷ്യമിട്ട് പ്രാദേശിക കമ്പനികൾക്കായി പ്രത്യേക സ്പോൺസർഷിപ്പ് പാക്കേജുകൾ അവതരിപ്പിച്ചു. കൂടാതെ, പരമ്പരാഗത ടെലിവിഷൻ ചാനലുകൾക്ക് പുറമെ ഡിജിറ്റൽ, ഒടിടി പ്ലാറ്റ്‌ഫോമുകൾ വഴി യുവപ്രേക്ഷകരിലേക്കു നേരിട്ടെത്താനുള്ള വഴിയും തേടിയിരുന്നു. ആർട്ടിഫിഷൽ ഇന്‍റലിജൻസ് (എഐ), ഓഗ്‌മെന്‍റഡ് റിയാലിറ്റി (എആർ) എന്നിവയിലൂടെ സ്റ്റേഡിയത്തിലും വീട്ടിലിരുന്നും കളി കാണുന്ന ആരാധകർക്ക് ബ്രാൻഡഡ് അനുഭവങ്ങൾ ഒരുക്കുന്നതായിരുന്നു മറ്റൊരു രീതി. ബ്രോഡ്കാസ്റ്റിംഗ് അവകാശങ്ങൾ, ടിക്കറ്റ് വില്പനയും ഹോസ്പിറ്റാലിറ്റിയും, സ്പോൺസർഷിപ്പും പരസ്യങ്ങളും, റോയൽറ്റി വരുമാനം എന്നിങ്ങനെയാണ് 2026ൽ ഫിഫ പണം കൊയ്തത്.

പരസ്യങ്ങളിലെ കളിപ്രേമി

പരസ്യങ്ങളുടെ സമാന്തര പ്രപഞ്ചത്തിൽ ഒരു ഫുട്ബോൾ ആരാധകൻ യാതൊരു ചിന്തയുമില്ലാതെ എളുപ്പത്തിൽ സംതൃപ്തരാകുന്ന ജീവികളെപ്പോലെയാണ് ചിത്രീകരിക്കപ്പെടുന്നത്. ഒന്നുകിൽ അതിയായ സന്തോഷം അല്ലെങ്കിൽ അങ്ങേയറ്റത്തെ നിരാശ. ഈ രണ്ടു ഭാവങ്ങളേ ഇവർക്കുണ്ടാകൂ. ഇഷ്‌ടടീമിന്‍റെ തോൽവിയിൽ അങ്ങേയറ്റം നിരാശരും ദുഃഖിതരുമാകുന്ന ആരാധകൻ കേവലമൊരു "ബൈ വൺ ഗെറ്റ് വൺ ഫ്രീ' ഓഫറിൽ സന്തുഷ്‌ടനാകുന്നു. അതോടെ അവർ സങ്കടവും നിരാശയുമെല്ലാം മറന്ന് ആർത്തുചിരിക്കുകയാണ്. അതേസമയം, ഫുട്ബോൾ താരങ്ങളെ അതിമാനുഷരും ഉയർന്ന പ്രകടനത്തെക്കുറിച്ചുള്ള തത്വശാസ്ത്രങ്ങൾ പറഞ്ഞുകൊണ്ട് താടി വടിക്കുന്ന അതീവ സുന്ദരന്മാരുമായാണ് പരസ്യങ്ങളിൽ കാണിക്കുന്നത്. ഫുട്ബോളിലെ ആഴത്തിലുള്ള പരമ്പരാഗതവൈരങ്ങളും വംശീയതയും പണമാക്കാനും ആരാധകരുടെ വിശ്വസ്തത ചൂഷണം ചെയ്യാനും മാത്രമാണ് പരസ്യലോകം ശ്രമിക്കുന്നത്. അല്ലാത്തപ്പോഴൊക്കെ അവർ ഇത്തരം യാഥാർഥ്യങ്ങളെ അവഗണിക്കുന്നു. 

കടുത്ത ശാരീരികക്ഷമത ആവശ്യമുള്ള ഫുട്ബോൾ പോലുള്ള ഒരു കായികവിനോദത്തിന്‍റെ മുൻനിര സ്പോൺസർമാരായി ഫാസ്റ്റ് ഫുഡ് ഭീമന്മാരായ മക്ഡൊണാൾഡ്സ്, കാർബണേറ്റഡ് പാനീയങ്ങൾ വിൽക്കുന്ന കോക്കകോള, അല്ലെങ്കിൽ ചിപ്സ് ബ്രാൻഡായ ഫ്രിട്ടോ-ലേ എന്നിവ വരുന്നത് തികച്ചും അധാർമികമാണെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. ഇത് യുവതലമുറയ്ക്ക് തെറ്റായ സന്ദേശമാണു നൽകുന്നത്.

മറ്റൊന്ന്, കോർപറേറ്റ് താത്പര്യങ്ങൾക്കായി കളിയുടെ ഘടന മാറ്റുന്നതാണ്. കളിക്കാർക്കു വിശ്രമിക്കാനും തന്ത്രങ്ങൾ മെനയാനുമുള്ളതാണ് 15 മിനിറ്റ് ഇടവേള. ഇത് പരസ്യങ്ങൾക്കും വിനോദത്തിനുമായി 27 മിനിറ്റിലധികമായി നീട്ടിയത് കളിയുടെ സ്വാഭാവിക ഒഴുക്കിനെ ബാധിച്ചു.

കാണികൾ വെറും ഉപഭോക്താക്കൾ മാത്രം

ഫുട്ബോൾ പരമ്പരാഗതമായി സാധാരണക്കാരുടെയും തൊഴിലാളിവർഗത്തിന്‍റെയും കളിയാണ്. കോർപറേറ്റ് പ്രമുഖർക്കും പണക്കാർക്കും മാത്രമായി ലോകകപ്പ് പരിമിതപ്പെടുന്ന തരത്തിലാണ് ടിക്കറ്റ് നിരക്കുകളുടെ വർധന. സ്കൈ സ്പോർട്സ് പോലുള്ള ടെലിവിഷൻ ബ്രോഡ്കാസ്റ്റർമാരുടെ സൗകര്യത്തിന് മത്സരങ്ങൾ നിശ്ചയിക്കുമ്പോൾ തങ്ങൾക്കനുയോജ്യമായ സമയങ്ങളിൽ കളി കാണാൻ സാധിക്കാതെ കളിപ്രേമികൾ ബുദ്ധിമുട്ടുന്നു. അവരെ വെറും ഉപഭോക്താക്കൾ മാത്രമായാണ് ഫിഫ കാണുന്നത്.
മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലോ പരിസ്ഥിതി മലിനീകരണത്തിന്‍റെ പേരിലോ ആഗോളതലത്തിൽ വിമർശനം നേരിടുന്ന രാജ്യങ്ങളും കോർപറേറ്റുകളും തങ്ങളുടെ പ്രതിച്ഛായ വെളുപ്പിച്ചെടുക്കാൻ ലോകകപ്പിനെ ആയുധമാക്കുന്നുണ്ട്.

നഷ്‌ടപ്പെടുന്നത് കളിയുടെ ആത്മാവ്

ലോകകപ്പ് നടത്തുന്നതിലൂടെ ആതിഥേയ രാജ്യങ്ങളിലെ താഴേത്തട്ടിലുള്ള ജനങ്ങളിലേക്ക് സാമ്പത്തികവളർച്ചയെത്തുമെന്ന ഫിഫയുടെ വാദം പൊള്ളയാണെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. വൻകിട ഹോട്ടലുകളും കോർപറേറ്റ് സ്പോൺസർമാരുമാണ് ലാഭം കൊയ്യുന്നത്. സാധാരണ ജനങ്ങൾക്ക് വിലക്കയറ്റവും ഗതാഗതക്കുരുക്കും മാത്രമാണ് അവശേഷിക്കുന്നത്. ടൂർണമെന്‍റിനുശേഷം വലിയ സാമ്പത്തിക ഇടിവാണ് ആതിഥേയ നഗരങ്ങളിൽ ഉണ്ടാകാറുള്ളത്.

ഫുട്ബോൾ എന്ന മനോഹരമായ കായികവിനോദത്തിന്‍റെ വേരുകൾ വൈകാരികതയിലും ജനകീയതയിലുമാണ്. എന്നാൽ, ഇന്നത്തെ ലോകകപ്പ് ഒരു കായിക മാമാങ്കം എന്നതിനപ്പുറം ഭൗമരാഷ്‌ട്രീയ താത്പര്യങ്ങളും കോർപറേറ്റ് ധൂർത്തും നിറഞ്ഞ ഒരു വൻകിട ബിസിനസ് സാമ്രാജ്യമായി മാറിയിരിക്കുന്നു. പണത്തോടുള്ള ഈ ആർത്തിയിൽ കളിയുടെ ആത്മാവുതന്നെയാണ് നഷ്‌ടമാകുന്നത്.

Tags : games sell noise Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up