പ്രതീകാത്മക ചിത്രം
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ യുവതി പിടിയിൽ.
വിദേശത്തു ജോലി ചെയ്തുവന്നിരുന്ന യുവതിയുടെ പ്രസവവിവരമോ ഗർഭാവസ്ഥയോ വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. വീട്ടുകാർ അറിയുമെന്ന ഭയമാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ കാരണമെന്ന് യുവതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ഈ മാസം എട്ടിനാണ് യുവതി വയനാട് സ്വദേശി എന്ന വ്യാജ വിലാസത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. തുടർന്ന് 12-ാം തിയതി ആശുപത്രിയിൽ നിന്നും പോയ ഇവർ, പിന്നീട് കുഞ്ഞിന് സുഖമില്ലെന്ന് പറഞ്ഞ് വീണ്ടും ആശുപത്രിയിലെത്തി.
കുഞ്ഞിനെ അൽപനേരത്തേക്ക് നോക്കാൻ എന്നു പറഞ്ഞ് ഒരു സ്ത്രീയുടെ പക്കൽ ഏൽപിച്ച ശേഷം കടന്നുകളയുകയായിരുന്നു. ഏറെ നേരം കഴിഞ്ഞും കാണാതായതോടെ ഈ സ്ത്രീ പോലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിന്‍റെ ഭാഗമായി ആശുപത്രിക്ക് സമീപമുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. സ്റ്റേഷനിൽ പരാതി നൽകിയ സ്ത്രീയെ വിശദമായി ചോദ്യം ചെയ്തപ്പോൾ അവരുടെ മകളുടെ സുഹൃത്താണ് കുഞ്ഞിന്‍റെ അമ്മ എന്നു വ്യക്തമായി. പ്രസവസമയത്തും യുവതിക്ക് കൂട്ടിരിപ്പുകാരിയായി ഈ സ്ത്രീയാണ് നിന്നതെന്നും കണ്ടെത്തി.
തുടർന്ന് പത്തനംതിട്ടയിൽ എത്തിയ പോലീസ് സംഘം യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂന്നു വർഷമായി ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയാണ് യുവതിയെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിനെ വനിതാ പോലീസിന്‍റെ പ്രത്യേക സുരക്ഷയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കുഞ്ഞിന്‍റെ ആരോഗ്യനില പൂർണമായും തൃപ്തികരമാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയതോടെ ശിശുക്ഷേമ സമിതിയുടെ ഉത്തരവ് പ്രകാരം കുഞ്ഞിനെ കോഴിക്കോട് സെന്‍റ് വിൻസെന്‍റ് ഹോമിലേക്ക് മാറ്റി.
സംഭവത്തിൽ ജുവനൈൽ ജസ്റ്റീസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമപരമായ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
Tags : Pathanamthitta Arrested Abroad Deepika DeepikaNewspaper BreakingNews NewsUpdate Headlines