ഹൂതി പോരാളികൾ (ഫയൽ ചിത്രം).
സനാ: യെമനിലെ ഹൂതി വിമതർ ചെങ്കടൽത്തീരത്തെ മിന്നൽ മുന്നേറ്റത്തിനായി നിർമിത ബുദ്ധി പ്രയോജനപ്പെടുത്തിയതിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. യെമനിലെ ഔദ്യോഗിക ഭരണകൂട സേനാ കമാൻഡർ തന്‍റെ സൈനികരോട് പിന്മാറാൻ ഉത്തരവിടുന്ന ശബ്ദസന്ദേശം ഹൂതികൾ നിർമിത ബുദ്ധി ഉപയോഗിച്ചു തയാറാക്കി പ്രചരിപ്പിച്ചു. ചെങ്കടൽ തീരത്തെ തന്ത്രപ്രധാന മോച്ച തുറമുഖം ഹൂതികൾ പിടിച്ചെടുത്ത് ഇങ്ങനെയാണത്രേ.
യെമനിലെ ഔദ്യോഗിക ഭരണകൂട സേന തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സേനാ കമാൻഡർ ലഫ് ജനറൽ താരിഖ് സലേയുടെ ശബ്ദമാണ് ഹൂതി വിമതർ വ്യാജമായി തയാറാക്കിയത്. മോച്ച നഗരത്തിൽനിന്ന് ഔദ്യോഗിക സേന പിന്മാറണമെന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. ശബ്ദ സന്ദേശം ഔദ്യോഗിക സേനയെ അങ്കലാപ്പിലാക്കുകയും ആത്മവീര്യം കെടുത്തുകയും ചെയ്തു.
ഇറാന്‍റെ പിന്തുണയുള്ള ഹൂതികൾ വ്യാഴാഴ്ചയാണ് മോച്ച തുറമുഖം പിടിച്ചെടുത്ത്. യെമനിലെ ഔദ്യോഗിക ഭരണകൂട സേന ഇവിടെനിന്ന് പിൻവാങ്ങി. ചെങ്കടൽത്തീരത്തെ മറ്റു തന്ത്രപ്രധാന മേഖലകളും മിന്നൽ നീക്കത്തിൽ ഹൂതികൾ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. ചെങ്കടലിലേക്കുള്ള പ്രവേശനകവാടമായ ബാബ് അൽ മൻഡെപ് കടലിടുക്കിനു മധ്യത്തിൽ സ്ഥിതി ചെയ്യുന്ന പെരിം ദ്വീപ് ഇതിൽ ഉൾപ്പെടുന്നു.
സൗദിയുടെ എണ്ണകപ്പലുകളൊന്നും ഇതുവഴി ഇനി വിടില്ലെന്നാണ് ഹൂതികൾ അറിയിച്ചിരിക്കുന്നത്. മറ്റു കപ്പലുകളെ തടയില്ല. ഇറാൻ ഹോർമുസ് കടിലിടുക്ക് അടച്ചതിനാൽ സൗദി ഭരണകൂടം ചെങ്കടൽവഴിയാണ് എണ്ണ കയറ്റുമതി ചെയ്യുന്നത്. ചെങ്കടൽ തുറമുഖങ്ങളിലേക്ക് സൗദി എണ്ണയെത്തിക്കുന്ന പൈപ്പുകളും ഹൂതികൾ ആക്രമിച്ചിട്ടുണ്ട്.
Tags : Houthi Yemen Iran Gulf War