സാന്പത്തികസഹായം കേന്ദ്രമന്ത്രി സുരേഷ് ഗോപി കൈമാറുന്നു.
തൃശൂർ: പുലിക്കളിസംഘങ്ങൾക്കു ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻ ടൂറിസം സെക്രട്ടറിക്കും മുൻ ജില്ലാ കളക്ടർക്കുമെതിരേ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചെയ്യാത്ത തെറ്റിനു രാഷ്ട്രീയത്തിന്റെ പേരിൽ അധമപ്രവർത്തനം നടത്തിയെന്നു സുരേഷ് ഗോപി ആരോപിച്ചു. പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര സർക്കാരിന്റെ സാന്പത്തികസഹായമായ 24 ലക്ഷം രൂപ വിതരണം ചെയ്യുന്ന ചടങ്ങിലായിരുന്നു വിമർശനം.
തനിക്കു വീഴ്ച സംഭവിച്ചിട്ടില്ലെന്നും കേന്ദ്ര ടൂറിസംവകുപ്പിന്റെ ഫണ്ട് ലഭിച്ചിട്ടും പരിപാടികളിൽ ഇൻക്രെഡിബിൾ ഇന്ത്യ ലോഗോ വയ്ക്കാത്തതിൽ സംസ്ഥാന സർക്കാരും അന്നത്തെ ജില്ലാ കളക്ടറുമാണു വീഴ്ച വരുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
ടൂറിസം സെക്രട്ടറി ബിജുവിനെ 25 തവണയെങ്കിലും വിളിച്ചിരുന്നു. എന്നിട്ടും ഫയൽ നീങ്ങാത്തതിനുപിന്നിൽ രാഷ്ട്രീയം ഉണ്ട്. ചെയ്യാത്ത തെറ്റിന്റെ പേരിൽ ചിലർ രാഷ്ട്രീയലാഭത്തിനായി കുപ്രചാരണം നടത്തുകയായിരുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ചവർ പശ്ചാത്തപിക്കേണ്ടിവരും. തൃശൂരിൽനിന്നുള്ള എംഎൽഎയും സംസ്ഥാന മന്ത്രിയുമായ വ്യക്തിയാണ് ഇതിനു കുടപിടിച്ചതെന്നും വിമർശിച്ചു. സംസ്ഥാന സർക്കാരിന്റെ വീഴ്ച ഏറ്റുപറഞ്ഞ് രേഖാമൂലം നൽകിയ കത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണു താൻ അടുത്ത ഫയലിൽ ഒപ്പിട്ടതെന്നു സുരേഷ് ഗോപി വ്യക്തമാക്കി.
ഈ വർഷവും പുലിക്കളിക്കായി കേന്ദ്ര ടൂറിസംവകുപ്പിൽനിന്ന് 25 ലക്ഷം രൂപ അനുവദിക്കുമെന്നും ഭാവിയിൽ ഇത് 50 ലക്ഷമായി ഉയർത്താൻ ശ്രമിക്കുമെന്നും അതിന്റെ പേരിൽ ആരും തനിക്ക് വോട്ട് ചെയ്യേണ്ടെന്നും അദ്ദേഹം പറഞ്ഞു.