ജൂഡ് ആന്തണി
ഒരു മോഹന്‍ലാല്‍ സിനിമ-അതാണു ജൂഡ് ആന്തണി ജോസഫിന്റെ എക്കാലത്തെയും വമ്പന്‍ സ്വപ്നം. അതിലേക്കുള്ള യാത്രയുടെ ആരംഭമാണ് മകള്‍ വിസ്മയ പ്രധാന വേഷത്തിലെത്തുന്ന ‘തുടക്ക’ത്തിലെ മോഹന്‍ലാലിന്റെ കാമിയോ കഥാപാത്രം.
നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകന് ആശിഷ് ജോ ആന്റണിയും നിര്‍ണായക വേഷത്തിലെത്തുന്നു. കുടുംബത്തിലുണ്ടാകുന്ന ഒരു വലിയ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നു പറയുന്ന ഫാമിലി ഡ്രാമ ത്രില്ലറാണിത്. ജൂഡ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
‘തുടക്കം’ സംഭവിച്ചത്..?
.jpg1786338838.jpg)
സിനിമ ആഗ്രഹിച്ചിട്ട് അതിനു പറ്റാത്ത മറ്റ് മേഖലകളിലുള്ളവര്‍ക്കു നല്ല കഥകളുണ്ടെങ്കില്‍ അയയ്ക്കാമെന്നും മികച്ചതു സിനിമയാക്കാമെന്നും 2020 കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് ഞാന്‍ ഫേസ്ബുക്കിലെഴുതി. അങ്ങനെ വന്ന 1600ല്‍ പരം കഥകളില്‍ മൂന്നെണ്ണെം എനിക്കിഷ്ടമായി. അതില്‍ ഡോ. അക്ഷയ് എഴുതിയ കഥ ഞാന്‍ 'സാറാസ്' എന്ന സിനിമയാക്കി.
അരവിന്ദ് രാജേന്ദ്രന്റെ കഥ കഴിഞ്ഞവര്‍ഷം സംവിധായകന് പ്രജിത്തിനു കൊടുത്തു. അതാണ് 'ആശകള്‍ ആയിരം'. മൂന്നാമത്തെ കഥയാണു ലിനീഷ് നെല്ലിക്കല്‍ എഴുതിയ ‘തുടക്കം’. അന്ന് അതിന്റെ പേര് ‘അവള്‍ക്കൊപ്പം’ എന്നായിരുന്നു. രണ്ടാംപകുതിയില്‍ കാര്യമായ ഒരു കഥ ഇല്ലാതിരുന്നതിനാല്‍ അതു ഞാന്‍ മാറ്റിവച്ചു. പിന്നീടു സുചിത്ര മോഹന്‍ലാല്‍ വിളിച്ച് വിസ്മയയ്ക്കു പറ്റിയ കഥയുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഞാന്‍ രണ്ടു മൂന്ന് കഥ പറഞ്ഞു. അതില്‍ ‘തുടക്കം’ അവര്‍ക്കിഷ്ടമായി. ഞാന്‍ ആയിടെ പരിചയപ്പെട്ട അഖില്‍ കൃഷ്ണയെക്കൊണ്ട് രണ്ടാംപകുതി എഴുതിച്ചു. ഫസ്റ്റ് ഹാഫിലും സെക്കന്‍ഡ് ഹാഫിലും ഞാനും വര്‍ക്ക് ചെയ്തിരുന്നു.
കഥാപശ്ചാത്തലം..?

കുട്ടിക്കാനമെന്ന വളരെ ഭംഗിയുള്ള ഒരു പ്രദേശത്തേക്കു സ്ഥലംമാറി വരുന്ന ഒരു വില്ലേജ് ഓഫീസര്‍, അയാളുടെ മകള്‍, പിന്നെ അവരുടെ ഒരു പട്ടിയും. പരസ്പരം ഏറെ വൈകാരിക അടുപ്പം കാത്തുസൂക്ഷിക്കുന്ന ഇവരാണ് ആ വീട്ടിലുള്ളത്. അയല്‍ക്കാര്‍, നാട്ടുകാര്‍ എന്നിവരുമായൊക്കെ അവര്‍ പെട്ടെന്നു സൗഹൃദത്തിലാകുന്നു. പക്ഷേ, അവര്‍ക്കൊരു വലിയ ഒരു പ്രശ്നം വരുന്നു. അതിനെ അവര്‍ എങ്ങനെ അഭിമുഖീകരിക്കും എന്നതാണു സിനിമ.
ആരാണു നായകന്, നായിക..?

അങ്ങനെയൊരു കോണ്‍സെപ്റ്റ് ഇതിലില്ല. തിരക്കഥയിലുള്ളതു കുറച്ചു കഥാപാത്രങ്ങളാണ്. സായികുമാര്‍, മനോജ് കെ. ജയന്, ജാഫര്‍ ഇടുക്കി, ബോബി കുര്യന്, അശ്വിന്, എസ്സ, ജയ കുറുപ്പ്, കോട്ടയം രമേഷ്, വാഗ്മി തുടങ്ങിയവരും വിവിധ വേഷങ്ങളിലുണ്ട്.
വിസ്മയയ്ക്കു വേണ്ടി ഒരുക്കിയ കഥാപാത്രമാണോ..?

ഇതിലെ മീനു എന്ന കഥാപാത്രത്തിന് വിസ്മയ കൃത്യമായിരുന്നു. ഞാന്‍ വിസ്മയയെ നേരില്‍ കണ്ടു. രണ്ടു മൂന്ന് സീന്‍ ചെയ്യിപ്പിച്ചു. നന്നായി അഭിനയിക്കാനറിയാം എന്നു മനസിലായി. മോഹന്‍ലാലിന്റെ ജീന്‍ കിട്ടിയ കുട്ടിയാണ്. അദ്ദേഹത്തെപ്പോലെ എല്ലാ ഫ്ളക്സിബിലിറ്റിയുമുണ്ട്. ബോണ്‍ ആക്ട്രസാണ്. സിനിമയുടെ എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്. ഇനിയും ഒത്തിരി മലയാള സിനിമകളില്‍ വിസ്മയയെ കാണാനാവും.
മോഹന്‍ലാല്‍ ഈ സിനിമയിലെത്തിയത്..?

മോഹന്‍ലാലിനോട് ഈ കഥ പറയുന്നതിനിടെ അതിലെ ഒരു കഥാപാത്രം വന്നപ്പോള്‍ ഇത് ആരാവും ചെയ്യുകയെന്നു ചോദിച്ചു. അദ്ദേഹം ചെയ്താല്‍ നന്നായിരിക്കുമെന്നു ഞാന്‍ പറഞ്ഞു. ആ വേഷം അത്രത്തോളം ഇഷ്ടപ്പെട്ട അദ്ദേഹം ഉടന്‍ സമ്മതമറിയിച്ചു. മകളുടെ സിനിമയുടെ ഭാഗമാകണമെന്ന ആഗ്രഹവും അതിലുണ്ടായിരുന്നു. 10 മിനിറ്റോളം അദ്ദേഹം ഇതിലുണ്ട്. വിസ്മയയുടെയും മോഹന്‍ലാലിന്റെയും കഥാപാത്രങ്ങള്‍ തമ്മില്‍ ഒരു കണക്ഷനുണ്ട്. ഒരു സീനിലാണ് അവരുടെ കോംബിനേഷന്‍.
വിസ്മയയില്‍ ഏറ്റവും പോസിറ്റീവായി തോന്നിയത്?

വിസ്മയ ഏറെ ജെനുവിനാണ്. സത്യസന്ധമായി എല്ലാ കാര്യങ്ങളെയും വീക്ഷിക്കുന്ന, പ്രകൃതിയോടും മനുഷ്യരോടും മൃഗങ്ങളോടും പക്ഷികളോടുമൊക്കെ ഏറെ സ്നേഹമുള്ള, ഒരു മനുഷ്യന് എങ്ങനെ ആയിരിക്കണമെന്ന് തോന്നിപ്പിക്കുന്ന ഒരാള്‍. മോഹൻലാലിന്റെ മറ്റൊരു പതിപ്പ്. ഈ ഭൂമിയില്‍ എല്ലാവര്ക്കും ഒരേ അവകാശമാണുള്ളത്, എല്ലാവരെയും ജീവിക്കാന്‍ അനുവദിക്കണം, മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കണം എന്നൊക്കെ ചിന്തിക്കുന്ന വലിയ മനസുള്ള ഒരാള്‍.
ആശിഷിലേക്ക് എത്തിയത്..?

മകന് അഭിനയത്തില്‍ താത്പര്യമുണ്ടെന്ന് ആന്റണി പെരുമ്പാവൂര്‍ മുമ്പ് പറഞ്ഞിരുന്നു. ഇതിലെ ഒരു പ്രധാന കഥാപാത്രം പുതിയൊരാള് ചെയ്താല്‍ നന്നായിരിക്കുമെന്നു തോന്നിയപ്പോള്‍ ഞാനാണ് ആശിഷിന്റെ പേരു പറഞ്ഞത്. മുമ്പ് ‘എംപുരാനില്‍' ഒരു ഷോട്ടില്‍ വന്നിട്ടുണ്ട്. ആശിഷിന്റെ ഒരു ഷോര്‍ട്ട് ഫിലിം എനിക്കിഷ്ടമായി. പിന്നീട് ഇതിലെ രണ്ടു മൂന്ന് സീന്‍ ചെയ്യിച്ചു നോക്കി. വളരെ പ്രതിഭയുള്ള ആര്‍ട്ടിസ്റ്റാണ്. കഥാപാത്രത്തിനുവേണ്ടി കുറെ റഫറന്‍സുകള്‍ തേടുന്ന, ഇഷ്ടംപോലെ സിനിമകള്‍ കാണുന്ന, ധാരാളം സംശയങ്ങള്‍ ചോദിക്കുന്ന, അഭിനയം കൃത്യമായി പഠിക്കാന്‍ ആഗ്രഹമുള്ള പ്രകൃതം. ഭാവിയില്‍ എല്ലാവരും പേരെടുത്തു പറയുന്ന ഗംഭീര ആക്ടര്‍ ആയിരിക്കും ആശിഷ്.
ഈ സിനിമ പകരുന്ന ഇമോഷന്..?
നമുക്ക് വലിയ സന്തോഷവും സംതൃപ്തിയും നല്കുന്ന, ഏറെ അഭിമാനം തോന്നിപ്പിക്കുന്ന, ഒരു പ്രശ്നം വരുമ്പോള്‍ എങ്ങനെ അതു പരിഹരിക്കാമെന്നു പ്രചോദനം പകരുന്ന സിനിമയാണിത്. ഇതു കാണുന്നവര്‍ അതില്‍ ഇങ്ങനെ ഒരു കാര്യമുണ്ട്, കണ്ടു നോക്കൂ എന്നു പറയുമെന്നാണു പ്രതീക്ഷ.
മോഹന്‍ലാല്‍ സിനിമ എപ്പോൾ..?

ഒരു കഥയുടെ വണ്‍ ലൈന്‍ പറഞ്ഞിട്ടുണ്ട്. അത് മൊത്തത്തില്‍ എഴുതിക്കൊണ്ടുവരാനാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോള്‍ തിരക്കഥയുടെ ഘട്ടത്തിലാണ്. ആ സിനിമ ഉടന്‍ സംഭവിക്കുമെന്നാണു പ്രതീക്ഷ.
Tags : Jude Anthany Joseph Jude Anthany Interview Thudakkam Movie Mohanlal vismaya mohanlal