ബ്രദർ മാത്യൂസ് പൊതൂർ
മൂവാറ്റുപുഴ: ഓസ്ട്രിയയിലെ ലിൻസിൽ വാഹനാപകടത്തില്‍ മരിച്ച വൈദികവിദ്യാര്‍ഥി ബ്രദർ മാത്യൂസ് പൊതൂരിന്റെ (33) സംസ്കാരം ഇന്ന്. ഉച്ചകഴിഞ്ഞ് 3.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൂവാറ്റുപുഴ പെരിങ്ങഴ സെന്റ് ജോസഫ് തീർഥാടന ദേവാലയ സെമിത്തേരിയിൽ സംസ്കാരം നടക്കും.
മൂവാറ്റുപുഴ പെരുമ്പല്ലൂർ പൊതൂർ ഷാജൻ മാത്യു - റെജി ദമ്പതികളുടെ ഏക മകനാണ് മാത്യൂസ്. അമ്മ റെജി കാലടി ചേരാനല്ലൂര്‍ ചിറ്റൂപ്പറമ്പില്‍ കുടുംബാംഗമാണ്.
ജര്‍മനിയില്‍ വൈദികപഠനത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു. വൈദിക പരിശീലനത്തിന്റെ ഭാഗമായി ലിന്‍സിലെ പള്ളിയിൽ പിആര്‍ഒ ആയി ശുശ്രൂഷ ചെയ്തുവരുകയായിരുന്നു.
ഈ മാസം ഏഴിന് ലിൻസിൽ രാത്രിയിലുണ്ടായ കാറപകടത്തിലാണ് മാത്യൂസ് മരണപ്പെട്ടത്. അപകടത്തെക്കുറിച്ച് പിറ്റേന്ന് വഴിപോക്കരായ യാത്രക്കാരാണ് പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ തകർന്ന കാറിനുള്ളിൽ കണ്ടെത്തിയ മൃതദേഹം വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
അപകടത്തിന്റെ കാരണം വ്യക്തമല്ല, ഇതിനെക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ലിൻസിനടുത്തുള്ള അഷാഹ് ആൻ ഡെർ ഡൊണാവു, ലാൻഡ്ഷാഗ് എന്നീ പ്രദേശങ്ങളിലെ അടിയന്തര രക്ഷാസേനകളാണ് അഷാഹ് പവർ പ്ലാന്റിന് തൊട്ടുമുമ്പ് ഡാന്യൂബ് നദിയുടെ തെക്കേ തീരത്തുണ്ടായ ഗുരുതരമായ വാഹനാപകടത്തിൽ ഇടപെട്ടത്.
തുടർന്ന് ഓസ്ട്രിയൻ പോലീസിന്റെയും വിയന്നയിലെ ഇന്ത്യൻ എംബസിയുടെയും നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ എത്തിച്ചു. അവിടെനിന്ന് എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി കൊച്ചിയിലെത്തിച്ച മൃതദേഹം കഴിഞ്ഞദിവസം ബന്ധുക്കൾ ഏറ്റുവാങ്ങി.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങളിൽ ജർമനിയിൽ നിന്നുള്ള ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിലും ഇടപെട്ടിരുന്നു.
Tags : Austria CarAccident BrotherMathewsPothur NRINews