പ്രതീകാത്മക ചിത്രം
കോന്നി: കോന്നി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാവാതെ അധികൃതർ നട്ടംതിരിയുന്നു. സിഗ്നൽ ലൈറ്റിൽ പെടുന്ന വാഹനങ്ങളുടെ നീണ്ട നിരയാണ് നിലവിൽ ടൗണിലെ പ്രധാന കാഴ്ച. സിഗ്നലിന്റെ ഇടതുവശത്ത് റോഡിന് ആവശ്യത്തിന് വീതിയില്ലാത്തതും, ഈ ഭാഗത്തെ അനധികൃത വാഹന പാർക്കിംഗുമാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നത്. ഇതുമൂലം സിഗ്നൽ നോക്കാതെ ഇടതുഭാഗത്തേക്ക് തിരിഞ്ഞുപോകേണ്ട വാഹനങ്ങൾക്കും മുന്നോട്ട് പോകാനാവാതെ കുരുക്കിൽപ്പെടേണ്ടി വരുന്നുണ്ട്. നിലവിൽ കിലോമീറ്ററുകളോളം നീളുന്ന വാഹനനിരയാണ് രൂപപ്പെടുന്നത്. ഓണ വിപണി സജീവമായതോടെ ടൗണിലെത്തുന്ന യാത്രക്കാരാണ് മണിക്കൂറുകളോളം നിരത്തിൽപെട്ട് ദുരിതത്തിലാവുന്നത്.
നിയമങ്ങൾ കാറ്റിൽപറത്തി പാർക്കിംഗും കയ്യേറ്റവും
റോഡുവശങ്ങളിലെയും സിഗ്നൽ ലൈറ്റുകൾക്ക് തൊട്ടടുത്തുള്ളതുമായ അശാസ്ത്രീയ പാർക്കിംഗ് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. ഓട്ടോറിക്ഷസ്റ്റാൻഡ്മാറ്റിസ്ഥാപിക്കുമെന്നോ സിഗ്നൽ കവലയുടെ 50 മീറ്റർ ചുറ്റളവിൽ പാർക്കിംഗ് തടയുമെന്നോ ഉള്ളഗ്രാമപഞ്ചായത്തിന്റെ വാഗ്ദാനങ്ങളൊന്നുംനടപ്പിലായിട്ടില്ല. കാൽനടയാത്രക്കാർക്കായി നിർമ്മിച്ച നടപ്പാതകൾ ഉന്തുവണ്ടികളും പെട്ടി ഓട്ടോറിക്ഷകളും കയ്യടക്കിയിരിക്കുകയാണ്. സെൻട്രൽ ടൗൺ കേന്ദ്രീകരിച്ച് അനധികൃതമായി പെട്ടിക്കടകൾ ഉയർന്നുവരുന്നതും ഗതാഗത തടസ്സത്തിന് ആക്കം കൂട്ടുന്നു. ഇത്തരം പെട്ടിക്കടകൾ സ്ഥാപിക്കുന്നതിന് പിന്നിൽ ചില രാഷ്ട്രീയ സംഘടനകളുടെ പിന്തുണയുണ്ടെന്നാണ് പ്രധാന ആക്ഷേപം.
കച്ചവടക്കാരിൽ നിന്ന് പ്രത്യേക മാസാന്ത വരിസംഖ്യയും അംഗത്വ ഫീസും ഈടാക്കിയാണ് പെട്ടിക്കടകൾ പ്രവർത്തിക്കാൻ അനുവദിക്കുന്നതെന്നും, ഇതിന് ചില ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും പ്രാദേശിക വ്യാപാരികൾ ആരോപിക്കുന്നു. ഓണത്തിരക്ക് കണക്കിലെടുത്ത് അടിയന്തരമായി ഗതാഗത കുരുക്കിന് പരിഹാരം കണ്ടില്ലെങ്കിൽ യാത്രക്കാർ ഏറെ ദുരിതത്തിൽ പെടും.